തോക്കിന്‍ മുനയില്‍ നിന്ന് വരുന്നൂ, അഫ്ഗാന്‍ ക്രിക്കറ്റ് ടീം

‘‘വിശപ്പാണ് എന്‍െറ പ്രധാനപ്രശ്നം. ക്രിക്കറ്റല്ല. എന്‍െറ ഭാര്യയും കുഞ്ഞും പട്ടിണി കിടക്കുമ്പോള്‍ ക്രിക്കറ്റ് കളിക്കാന്‍ ഞാനില്ല’’ ദേശീയ ടീമിലേക്കുള്ള വിളി വന്നപ്പോള്‍ അഫ്ഗാന്‍ ഓപ്പണര്‍ കരീം സാദിഖിന് പറയാനുണ്ടായിരുന്നത് അതാണ്.

അമേരിക്കയോട് അഫ്ഗാന്‍ കടപ്പെട്ടിരിക്കുന്നു, ഇത്രയേറെ മൈതാനങ്ങള്‍ പണിതു തന്നതിന്. ഈഡന്‍ ഗാര്‍ഡനും ലോഡ്സും മെല്‍ബണും പോലെ പണക്കൊഴുപ്പിന് മുകളില്‍ കെട്ടിപ്പൊക്കിയ ക്രിക്കറ്റ് സൗധങ്ങളല്ല അഫ്ഗാനിലേത്. ലാദന്‍ വേട്ടയുടെ പേരില്‍ ആശുപത്രികളും കുടികളും ഇടിച്ചു നിരത്തി അമേരിക്ക നിര്‍മിച്ചുനല്‍കിയ മരുഭൂമികള്‍-ഇവിടെ നിന്നാണ് അഫ്ഗാനിലെ ഓരോ കളിക്കാരനും പിറവിയെടുക്കുന്നത്. കൂടപ്പിറപ്പിന്‍െറ രക്തം വാര്‍ന്ന മണ്ണിന്് മുകളില്‍ പന്തുതട്ടാന്‍ വിധിക്കപ്പെട്ടവരാണ് അഫ്ഗാനിലെ ഓരോ താരങ്ങളും. കുഴിബോംബുകള്‍ക്കിടയില്‍ പന്ത് തിരഞ്ഞുപിടിച്ച് കളിച്ചു പഠിച്ച ബാല്യങ്ങള്‍ വളര്‍ന്നു വലുതായി ലോകത്തിന്‍െറ നെറുകയിലത്തെി നില്‍ക്കുന്നു, ക്രിക്കറ്റിന്‍െറയും ഫുട്ബാളിന്‍െറയും രൂപത്തില്‍. ലോകക്രിക്കറ്റിലെ തലതൊട്ടപ്പന്‍മാരെ പോലും വിറപ്പിക്കാന്‍ കെല്‍പ്പുള്ള നീലപ്പടയായി.


അതിജീവനത്തിന്‍െറയും ആത്മവിശ്വാസത്തിന്‍െറയും കഥകളൊരുപാട് പറയാനുണ്ട് അഫ്ഗാന്‍ ക്രിക്കറ്റിന്. തോക്കിന്‍ മുനയില്‍ നിന്ന് ക്രിക്കറ്റ് പഠിച്ചവരാണ് അവര്‍. പാകിസ്തന്‍ കിരീടം ചൂടിയ 1992 ലോകകപ്പാണ് അഫ്ഗാനിസ്താനെ ക്രിക്കറ്റിന്‍െറ വഴിയെ നടക്കാന്‍ പ്രേരിപ്പിച്ചത്. ഉസ്മാന്‍ ഗനിയും റാഷിദ് ഖാനുമൊന്നും അന്ന് പിറവിയെടുത്തിട്ടില്ല. നായകന്‍ അസ്ഗര്‍ സ്റ്റാനിഗ്സായിക്ക് അന്ന് നാലു വയസായിട്ടുണ്ടാവും. സോവിയറ്റ് യുദ്ധത്തെ തുടര്‍ന്ന് നാട് വിട്ട കാബൂളികള്‍ പാക് ക്യാമ്പുകളില്‍ അഭയാര്‍ഥികളായി കഴിയുമ്പോഴാണ് ലോകകിരീടം പാകിസ്താനിലത്തെുന്നത്. പെഷാവറിലെ തെരുവുകളില്‍ അലയടിച്ച ആവേശം അഫ്ഗാനികളെയും കുളിരണിയിച്ചു. ദേശീയ ടീമെന്ന നാടിന്‍െറ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അഫ്ഗാന്‍ ക്രിക്കറ്റിന്‍െറ പിതാവ് താജ് മലൂക്ക് ഇറങ്ങിതിരിച്ചു. അവിടെ നിന്നാണ് അഫ്ഗാന്‍ ക്രിക്കറ്റിന്‍െറ ചരിത്രയാത്ര തുടങ്ങുന്നത്. മൂന്ന് സഹോദരങ്ങളെയും കൂട്ടി അഫ്ഗാനിലെ തെരുവുകളിലും കാമ്പുകളിലുമെല്ലാം കളിക്കാരെ തേടി മലൂക്ക് കയറിയിറങ്ങി. പക്ഷെ, നിരാശയായിരുന്നു ഫലം. വിശപ്പകറ്റാന്‍ വഴിയില്ലാത്തവര്‍ ക്രിക്കറ്റിനെ ഭയന്നു, താലിബാനെയും. സമയം കൊല്ലിയായ കളിക്ക് തങ്ങളുടെ മക്കളെ വിടാനാവില്ളെന്ന് പിതാക്കന്‍മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഈ പേരും പറഞ്ഞ് മേലാല്‍ കാബൂളിന്‍െറ പടി ചവിട്ടരുത് എന്ന് പോലും മുന്നറിയിപ്പ് നല്‍കി.

വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല മലൂക്ക്. 1995ല്‍ ഒളിമ്പിക്സ് കമ്മിറ്റിയുടെ കീഴില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ഫെഡറേഷന് രൂപം നല്‍കി. ഇതിന് കീഴില്‍ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. എതിര്‍പ്പുമായത്തെിയ താലിബാനെ ഒതുക്കാന്‍ മലൂക്ക് പുതിയ വഴി കണ്ട് പിടിച്ചു. സമ്മാനദാനം നിര്‍വഹിക്കാന്‍ താലിബാന്‍ നേതാക്കളെ ക്ഷണിച്ചു. അങ്ങിനെ കടുത്ത തീവ്രവാദ നിലപാടുള്ളവര്‍ പോലും തോക്കുപേക്ഷിച്ച് ബാറ്റേന്തി. ഇതോടെ കൂടുതല്‍ പേര്‍ ക്രിക്കറ്റ് കാമ്പുകളിലത്തെി. അമേരിക്ക ഇടിച്ചു നിരത്തിയ കെട്ടിടങ്ങള്‍ക്ക് മുകളില്‍ അവര്‍ സ്റ്റമ്പ് നാട്ടി. എപ്പോള്‍ വേണമെങ്കിലും വീണേക്കാവുന്ന ബോംബുകള്‍ക്ക് നടുവില്‍ എല്ലാം മറന്ന് അവര്‍ ക്രിക്കറ്റ് കളിച്ചു, ഒപ്പം ഫുട്ബാളും.

അഫ്ഗാന്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് ഒരു വിദേശ ഇറക്കുമതി മാത്രമായിരുന്നു. ദേശീയ ടീം രൂപവത്കരിക്കുന്നതിനായി സഹായം ചോദിച്ച് പുതിയ സര്‍ക്കാരിനെ സമീപിച്ചവരെ നിരാശരാക്കി അവര്‍ പറഞ്ഞയച്ചു. ക്രിക്കറ്റ് പ്രേമികളുടെയും സഹൃദയരുടെയും സഹായത്താലാണ് അഫ്ഗാന്‍ ക്രിക്കറ്റ് തളരാതെ പിടിച്ചുനിന്നത്. ആദ്യം മുഖംതിരിച്ചു നിന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡ് അഫ്ഗാനെ സഹായിക്കാന്‍ എത്തിയതോടെ ചൊവ്വാദോഷം മാറി. അങ്ങിനെയാണ് 21ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ അഫ്ഗാന്‍ ദേശീയ ടീം രംഗപ്രവേശം ചെയ്യുന്നത്. അഞ്ചാം ഡിവിഷനില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ ഏകദിന പദവി നഷ്ടപ്പെടുമെന്ന അവസ്ഥയുടെ വക്കില്‍ നിന്നാണ് അഫ്ഗാന്‍ വീണ്ടും തിരിച്ചുവന്നത്. ഡിവിഷനുകളിലെല്ലാം മികച്ച കളി പുറത്തെടുത്ത അഫ്ഗാന്‍ കഴിഞ്ഞവര്‍ഷം ആദ്യമായി ഏകദിന ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടി. ലോകകിരീടം നേടിയതിലും വലിയ ആഘോഷമായിരുന്നു കാബൂളിലെയും കാണ്ഡഹാറിലെയും തെരുവുകളില്‍ അന്ന് അരങ്ങേറിയത്. പടക്കം പൊട്ടിച്ചും ആകാശത്തേക്ക് വെടിവെച്ചും നടത്തിയ ആഘോഷം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് താക്കീത് നല്‍കേണ്ടി വന്നു.

ഈ ലോകകപ്പിനിറങ്ങുന്ന അഫ്ഗാന്‍ താരങ്ങളില്‍ പലരും യുദ്ധത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടവരാണ്. രാത്രിയില്‍ തീപ്പട്ടി കമ്പനിയിലും പകല്‍ ക്രിക്കറ്റ് മൈതാനത്തും ചെലവഴിച്ചാണ് സീനിയര്‍ താരം കരീം സാദിഖ് കുടുംബം പുലര്‍ത്തുന്നത്. അഫ്ഗാനില്‍ നല്ല കളിയിടങ്ങള്‍ ഇല്ലാത്തതിനാല്‍ പാകിസ്താനിലെ മൈതാനങ്ങളിലാണ് പലപ്പോഴും ടീം പരിശീലനം നടത്തുന്നത്. 44 ട്വന്‍റി 20 മത്സരങ്ങളില്‍ 28 ജയവുമായത്തെുന്ന അഫ്ഗാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിച്ചാല്‍ ലോകക്രിക്കറ്റിന്‍െറ നെറുകയിലത്തെുമെന്ന് ഉറപ്പിച്ച് പറയാനാകും.

വനിത ക്രിക്കറ്റിന് അത്ര നല്ല കാലമല്ല അഫ്ഗാനില്‍. താലിബാന്‍െറ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വനിതകള്‍ പലരും ഈ രംഗത്തേക്ക് കടന്നുവരാന്‍ മടിക്കുന്നു. ഒരുപക്ഷെ ഭാവിയില്‍ ഈ വിലക്കും മറികടന്ന് അഫ്ഗാന്‍ വനിതകളും വീരഗാഥകള്‍ രചിച്ചേക്കാം. മുന്‍ പാക് ഇതിഹാസം ഇന്‍സിമാമുല്‍ ഹഖാണ് അഫ്ഗാന്‍ ടീമിനെ കളിപഠിപ്പിക്കുന്നത്. ലോകക്രിക്കറ്റില്‍ അത്ര മോശക്കാരല്ലാത്ത സിംബാബ്വെയെ തോല്‍പിച്ച് ട്വന്‍റി 20 ലോകകപ്പിലേക്ക് യോഗ്യത നേടിയ അഫ്ഗാന്‍ ഇന്ത്യയിലെ പൊരിവെയിലില്‍ അത്ഭുതം കാണിച്ചാല്‍ വിസ്മയിക്കേണ്ടതില്ല. തീയില്‍ കുരുത്തവര്‍ വെയിലത്ത് വാടില്ലല്ളൊ...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.