കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ സ്ഥാപനത്തിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങൾ കേവല വിവാദങ്ങൾക്കപ്പുറം കേരളം അടിയന്തരമായി ചർച്ചചെയ്യേണ്ട രാഷ്ട്രീയവിഷയം തന്നെ. സ്ഥാപനത്തിെൻറ ഭാവിപദ്ധതികൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന ഗുരുതരമായ അഴിമതിയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും അദ്ദേഹം തുറന്നുകാണിച്ചത്. ഡീസൽ കടത്തിയും ടിക്കറ്റിൽ ക്രമക്കേട് നടത്തിയും ചില ജീവനക്കാർ പണം തട്ടുന്നുവെന്നും വയനാട്ടിലും മറ്റും ചിലർ ഡ്യൂട്ടി സമയത്ത് ഇഞ്ചി കൃഷിയടക്കമുള്ള മറ്റു ജോലികളിൽ ഏർപ്പെടുന്നുവെന്നുമൊക്കെയാണ് എം.ഡിയുടെ ആരോപണങ്ങളിൽ ചിലത്. കോർപറേഷെൻറ അക്കൗണ്ടിൽനിന്ന് വായ്പ തിരിച്ചടവിനായി മാറ്റിവെച്ച 100 കോടി രൂപ കാണാനില്ലെന്ന വെളിപ്പെടുത്തലും അത്യന്തം ഗൗരവമേറിയതാണ്. അക്കാര്യം ശരിവെക്കുന്ന റിപ്പോർട്ടും തൊട്ടടുത്ത ദിവസങ്ങളിൽ പുറത്തുവന്നു. വായ്പ തിരിച്ചടവിന് നൽകിയ തുകയിൽ 312 കോടിയോളം വെട്ടിപ്പ് നടത്തിയെന്നും അത്രയും തുക കുറച്ചാണ് തിരിച്ചടച്ചിരിക്കുന്നതെന്നുമാണ് 2012-15 കാലത്തെ പരിശോധന റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത്, ഉദ്യോഗസ്ഥരിൽ ചിലരുടെയെങ്കിലും കൈകൾ ശുദ്ധമല്ല. ജീവനക്കാരിൽ അഞ്ചോ പത്തോ ശതമാനം വരുന്ന ചെറിയൊരു വിഭാഗം ആളുകളാണ് അഴിമതി നടത്തിയും പണിയെടുക്കാതെയുമൊക്കെ സ്ഥാപനത്തെ തകർക്കുന്നത്. ജീവനക്കാരെ പ്രതിക്കൂട്ടിൽനിർത്തുന്ന ഇൗ വെളിപ്പെടുത്തലുകൾ സ്വാഭാവികമായും യൂനിയനുകളെ പ്രകോപിപ്പിച്ചു. അവർ പ്രതിഷേധവുമായി രംഗത്തുവന്നു. വലിയൊരു തർക്കത്തിലേക്ക് കാര്യങ്ങളെത്തിയപ്പോൾ, എം.ഡിയെ മുഖ്യമന്ത്രി വിളിപ്പിച്ച് പരസ്യപ്രസ്താവന ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
കെ.എസ്.ആർ.ടി.സിയുടെ ഉയിർത്തെഴുന്നേൽപിനായി ധനകാര്യമന്ത്രി തോമസ് െഎസക്ക് ബജറ്റ് പ്രസംഗത്തിൽ ഏറെ നിർണായകമായ പ്രഖ്യാപനം നടത്തിയതിെൻറ തൊട്ടടുത്ത ദിവസമാണ് ബിജു പ്രഭാകറിെൻറ വാർത്തസമ്മേളനം. കെ.എസ്.ആർ.ടി.സിയെ നിലനിർത്താൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 5000 കോടി രൂപ ചെലവഴിച്ചുവെങ്കിലും പുനഃസംഘടന വിജയിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞത്. എന്നിട്ടും, പുതിയ പദ്ധതിക്കായി അടുത്ത സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1800 കോടി വകയിരുത്തുെമന്നും അദ്ദേഹം വ്യക്തമാക്കി. വലിയ തോതിൽ ഖജനാവ് ചോർത്തുേമ്പാഴും അരനൂറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന ഇൗ പൊതുമേഖല സ്ഥാപനത്തെ ചേർത്തുപിടിക്കാൻതന്നെയാണ് സർക്കാറിെൻറ തീരുമാനമെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. മാറിമാറി വന്ന സർക്കാറുകൾക്കെല്ലാം ഏറിയും കുറഞ്ഞും ഇതേ സമീപനം തന്നെയായിരുന്നു ഇക്കാര്യത്തിൽ. എന്നിട്ടും അതൊരു വെള്ളാനയായി തുടരുന്നതിെൻറ കാരണമെന്തായിരിക്കും? ആ അന്വേഷണത്തിലേക്ക് വെളിച്ചം പകരുന്നുണ്ട് ബിജു പ്രഭാകറിെൻറ വെളിപ്പെടുത്തലുകൾ. വാസ്തവത്തിൽ, ഇതൊന്നും പുതിയതല്ല. കോർപറേഷെൻറ പതനത്തിന് കാരണം അവിടെ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ആർക്കാണ് അറിയാത്തത്. സ്ഥാപനത്തെ മെച്ചപ്പെടുത്താനുള്ള പല നീക്കങ്ങളും മുളയിലേ നുള്ളിക്കളയാൻ ഏതാണ്ടെല്ലാ യൂനിയനുകളും പണിയെടുത്തിട്ടുണ്ടെന്ന കാര്യവും പകൽപോലെ വ്യക്തമാണ്. ഇതുതന്നെയാണ് എം.ഡി തുറന്നുകാണിക്കാൻ ശ്രമിച്ചിട്ടുള്ളതും. അതിനെ മൊത്തം ജീവനക്കാർക്കെതിരെയുള്ള നീക്കമായി ചിത്രീകരിക്കാനാണ് യൂനിയനുകൾ ശ്രമിച്ചത്.
ബിജു പ്രഭാകർ ഉന്നയിച്ച ആരോപണങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ അഭിമുഖീകരിക്കാൻ സർക്കാറും വിവിധ യൂനിയനുകളും തയാറായാൽ, നേതൃത്വത്തിലിരിക്കുന്ന ചിലരെങ്കിലും തൽസ്ഥാനത്തുനിന്ന് തെറിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പല ഉദ്യോഗസ്ഥ പ്രമുഖരും ഗുരുതര കുറ്റകൃത്യങ്ങളിൽ കുടുങ്ങിയതിെൻറ എത്രയോ ഉദാഹരണങ്ങളുണ്ട്. അവരൊക്കെയും പിന്നീട് വർധിത വീര്യത്തോടെ പഴയ സ്ഥാനത്തുതന്നെ തിരിച്ചെത്തി. ഇൗ സമീപനമാണ് വാസ്തവത്തിൽ മാറേണ്ടത്.
പൂർണാർഥത്തിൽ ലാഭത്തിലോടിയില്ലെങ്കിലും, സാധാരണക്കാർക്ക് ഉപകാരമാകുംവിധം പ്രവർത്തിക്കുന്നൊരു മികച്ച പൊതുഗതാഗത സംവിധാനമാകാനുള്ള ശേഷി ഇപ്പോഴും കെ.എസ്.ആർ.ടി.സിക്കുണ്ട്. അതിനെ ആ നിലയിലെത്തിക്കാനുള്ള എത്രയോ പരിഷ്കരണ റിപ്പോർട്ടുകളും ഭരണകൂടത്തിെൻറ പക്കലുണ്ട്. എന്നാൽ, അവ നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുേമ്പാഴേക്കുതന്നെ മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെ അവയൊക്കെയും തകർത്തുകളയാനുള്ള സംഘടിത ശ്രമമാണ് കാലങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. സുശീൽ ഖന്ന ശിപാർശകളുടെ ചുവടുപിടിച്ച് ടോമിൻ തച്ചങ്കരി മാനേജിങ് ഡയറക്ടറായിരിക്കെ പൊതുഗതാഗത രംഗത്ത് വിദഗ്ധനായ ഒരാളെ ഓപറേഷൻസിെൻറ ചുമതലയിൽ കൊണ്ടുവന്നിരുന്നു. തച്ചങ്കരി മാറിയതോടെ ഇദ്ദേഹത്തെ കമ്പ്യൂട്ടർ സെൻററിെൻറയും വിവരശേഖരണത്തിെൻറയും ചുമതലയിൽ ഒതുക്കി. കാലങ്ങളായി ഇൗ ചുമതല വഹിച്ചിരുന്ന യൂനിയൻ നേതാവിനെ തിരികെ കൊണ്ടുവരാനായിരുന്നു ഇതെന്ന് പിന്നീട് തെളിഞ്ഞു. ഇത്തരം സംഭവങ്ങൾ തുടർച്ചയായി ആവർത്തിക്കപ്പെടുേമ്പാഴാണ് സ്ഥാപനം തീർത്തുമൊരു വെള്ളാനയായി മാറുന്നത്. പതിനായിരക്കണക്കിന് ആളുകൾ പണിയെടുക്കുന്ന ഒരു സ്ഥാപനത്തെ ഏതാനും പേരുടെ ഇംഗിതങ്ങൾക്ക് ഇങ്ങനെ വിട്ടുകൊടുക്കുന്നത് ശരിയാണോ എന്ന് ഇൗ ഘട്ടത്തിൽ സർക്കാർ ആലോചിക്കണം. അതിനാൽ, ബിജു പ്രഭാകറിെൻറ ആരേപണങ്ങളിൽ സർക്കാർ അടിയന്തര അന്വേഷണം പ്രഖ്യാപിക്കുകയാണ് വേണ്ടത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 'സമവായ' ശ്രമങ്ങൾ പ്രശ്നം സങ്കീർണമാക്കുകയേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.