പി.എഫ് പെൻഷൻ: വിധി കൊള്ളാം, പക്ഷേ...



രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന സംഘടിത തൊഴിലാളി വർഗത്തിന് ആശ്വസിക്കാൻ വകനൽകുന്നതാണ് പി.എഫ് പെൻഷൻ സംബന്ധിച്ച സുപ്രീംകോടതിയുടെ നിർണായക വിധി. 2014ലെ എംപ്ലോയിസ് പെൻഷൻ (ഭേദഗതി) പദ്ധതി റദ്ദാക്കിയ കേരള, രാജസ്ഥാൻ, ഡൽഹി ഹൈകോടതികളുടെ വിധിക്കെതി​രെ ഇ.പി.എഫ്​.ഒ സമർപ്പിച്ച ഹരജിയിലാണ് പരമോന്നത നീതിപീഠത്തിന്റെ വിധി. ഹൈകോടതികൾ ചെയ്തതുപോലെ പെൻഷൻ പദ്ധതി പൂർണമായും റദ്ദാക്കാതെ, ആ വിധിയെ ഭാഗികമായി അംഗീകരിക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നതെന്ന് സാമാന്യമായി വിലയിരുത്താം. പെൻഷൻ ലഭിക്കാൻ 15,000 രൂപ ​മേൽപരിധി ഏ​ർപ്പെടുത്തുന്നതായിരുന്നു കേന്ദ്ര വ്യവസ്ഥകളിലൊന്ന്. ഇത് പൂർണമായും റദ്ദാക്കി, സംഘടിതമേഖലയിൽ ഉയർന്ന ശമ്പളത്തിന് ആനുപാതികമായിത്തന്നെ പെൻഷൻ നൽകണമെന്നാണ് കേരള ഹൈകോടതിയടക്കം വിധിച്ചത്. ഇക്കാര്യത്തിൽ സുപ്രീംകോടതിയും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുവഴി കൂടുതൽ പേർ ആനുകൂല്യത്തിന് അർഹരാകുമെന്നു മാത്രമല്ല, പെൻഷൻ തുകയിൽ കാ​ര്യമായ വർധനയുമുണ്ടാകും. എന്നാൽ, വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള വർഷത്തെ ശമ്പളം കണക്കാക്കി അതിന്​ ആനുപാതികമായ പെൻഷൻ നിശ്ചയിക്കണമെന്ന ഹൈകോടതികളുടെ ഉത്തരവിനുപകരം 2014ലെ കേന്ദ്ര നിർദേശങ്ങൾ തന്നെയാണ് സുപ്രീംകോടതിയും മുഖവിലക്കെടുത്തിരിക്കുന്നത്. അഥവാ, 15,000 രൂപയെന്ന മേൽപരിധി ഒഴിവാക്കുമ്പോഴും, അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി എന്ന മാനദണ്ഡത്തി​ന്റെ അടിസ്ഥാനത്തിൽതന്നെയാകും പെൻഷൻ തുക നിശ്ചയിക്കുക. സ്വാഭാവികമായും, ഹൈകോടതി ഉത്തരവുപ്രകാരം ലഭിക്കേണ്ട പെൻഷൻ തുകയേക്കാൾ കുറഞ്ഞ സംഖ്യയാകും ഇതുവഴി ഗുണഭോക്താവിന് ലഭിക്കുക. ഇത്തരത്തിൽ നിരവധി സങ്കീർണതകളുണ്ടെങ്കിലും, ആത്യന്തികമായി രാജ്യത്തെ തൊഴിലാളികളെ സംബന്ധിച്ച് വിധി ഏറെ ഗുണകരമാണ്. അതിനുപരി, കേ​ന്ദ്രത്തിന്റെ സർവ മുട്ടാപ്പോക്ക് ന്യായങ്ങളും തള്ളി, പി.എഫ് പെൻഷൻ എന്നത് തൊഴിലാളിവർഗത്തിന്റെ അവകാശംതന്നെയായി നീതിപീഠം ഉയർത്തിപ്പിടിക്കുകയും ചെയ്തിരിക്കുന്നു.

പി.എഫ് പെൻഷൻ സംബന്ധിച്ച കേന്ദ്രത്തിന്റെ ഭേദഗതി വിജ്ഞാപനവും അനുബന്ധ ഉത്തരവുകളും റദ്ദാക്കി, യഥാർഥ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വിതരണം ചെയ്യണമെന്ന് കേരള ഹൈകോടതി വിധിച്ചത് 2018 ഒക്ടോബർ 12നായിരുന്നു. എല്ലാ തൊഴിലാളികൾക്കും ഒരേപോലെ ആനുകൂല്യങ്ങൾ ഉറപ്പാക്കേണ്ട പദ്ധതി വിവേചനപൂർവം നടപ്പാക്കുന്നത് ഇ.പി.എഫ്.ഒ നിയമങ്ങൾക്കുതന്നെയും കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. 2014ലെ വിജ്ഞാപനം, തൊഴിലാളികളുടെ പല അവകാശങ്ങളും റദ്ദാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 507 ഹരജികളാണ് അന്ന് കോടതിയുടെ പരിഗണനയിൽ വന്നത്. തീർത്തും തൊഴിലാളിവിരുദ്ധമായിരുന്നു ആ വിജ്ഞാപനമെന്ന് ഒറ്റനോട്ടത്തിൽതന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. ഭേദഗതിക്കുമുമ്പ്, 6500 രൂപ ശമ്പളപരിധി നിശ്ചയിച്ചിരുന്നുവെങ്കിലും, യഥാർഥ ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് അടക്കാൻ തൊഴിലാളിക്ക് കഴിയുമായിരുന്നു. ഭേദഗതിയോടെ അതില്ലാതായി. മേൽപരിധിക്കുമുകളിൽ ശമ്പളത്തിന് വിഹിതം അടക്കുമ്പോൾ കൂടിയ തുകക്ക് 1.16 ശതമാനം അധിക വിഹിതം തൊഴിലാളി അടക്കണമെന്ന വ്യവസ്ഥ വന്നു. പച്ചയായ ഈ വിവേചനത്തിനെതിരെയാണ് അന്ന് കോടതി ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. എന്നാൽ, കോടതിവിധി നടപ്പാക്കുംമുമ്പേ, ഇ.പി.എഫ്.ഒ സുപ്രീംകോടതിയെ സമീപിച്ചതോടെ കാര്യങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി. ആദ്യ ഹരജി തള്ളി​യെങ്കിലും തൊഴിൽമന്ത്രാലയം കൂടി കക്ഷിചേർന്നതോടെ, പുനരവലോകന ഹരജി നീതിപീഠം സ്വീകരിച്ചു. 2021 ആഗസ്റ്റിൽ രണ്ടംഗ ബെഞ്ച് മൂന്നംഗ ബെഞ്ചിന് കേസ് റഫർ ചെയ്തു. വാദങ്ങളുടെ തുടക്കം മുതലേ അധികാരികളുടെ പക്ഷം വ്യക്തമായിരുന്നു: മേൽപരിധിക്കു മുകളിലുള്ള ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകാൻ തുടങ്ങിയാൽ പെൻഷൻ ഫണ്ട് ചുരുങ്ങുമെന്നായിരുന്നു അതിലൊന്ന്; അധിക സാമ്പത്തിക ബാധ്യതയുടെ കാര്യവും ഇ.പി.എഫ്.ഒ കോടതിയിൽ ചൂണ്ടിക്കാട്ടി. കേരള ഹൈകോടതി വിധിക്കു ശേഷം, 22,000 പേർക്ക് 'അധിക പെൻഷൻ' നൽകിയപ്പോൾ പ്രതിമാസം 257 കോടി രൂപയുടെ അധികബാധ്യത ഉണ്ടായത്രെ. ഈ നിലയിൽ പോയാൽ സമീപഭാവിയിൽ 1.27 ലക്ഷം കോടിയുടെ അധികബാധ്യതയുണ്ടാകുമെന്നും അവർ വാദിച്ചു. പക്ഷേ, കണക്കുകൾവെച്ചുള്ള ഇത്തരം ആ​ശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് കോടതിയും വ്യക്തമാക്കി. ആ സമീപനത്തിന്റെ തുടർച്ചയിൽതന്നെയാണ് വിധിപ്രസ്താവവും വന്നിരിക്കുന്നത്.

ജീവിതത്തി​ന്റെ നല്ലകാലം മുഴുവനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കായി സേവനമനുഷ്ഠിച്ച തൊഴിലാളികൾക്ക് ശിഷ്ടകാലം അല്ലലില്ലാതെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് പെൻഷൻ അടക്കമുള്ള പദ്ധതികൾ. അതൊരു ആനുകൂല്യമല്ല; അവകാശം തന്നെയാണ്. ആ ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്, അതുവരെയും പെൻഷനില്ലാതിരുന്ന സ്വകാര്യ മേഖലയിലെ സംഘടിത തൊഴിലാളികൾക്ക് 1995ൽ കേന്ദ്രസർക്കാർ പി.എഫ് പെൻഷൻ ഏ​ർപ്പെടുത്തിയത്. തൊഴിലുടമയുടെ പി.എഫ് വിഹിതത്തിൽനിന്ന് ഒരു ഭാഗം പെൻഷൻ ഫണ്ടിലേക്ക് മാറ്റുന്നതോടൊപ്പം, ചെറിയ വിഹിതം സർക്കാറും നൽകിയുള്ള പദ്ധതിയാണ് അന്ന് ആവിഷ്കരിച്ചത്. ജനപ്രിയമാകേണ്ടിയിരുന്ന ആ പദ്ധതി പക്ഷേ, തുടക്കം മുതലേ പല കാരണങ്ങളാൽ ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നതാണ് യാഥാർഥ്യം. പദ്ധതിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി രാജ്യത്തെ വിവിധ കോടതികളിൽ കേസ് വന്നുവെങ്കിലും അതൊന്നും കാര്യമായ ചർച്ചക്ക് വിധേയമായില്ല. 2011ൽ, കേരള ഹൈകോടതിയിൽ വന്ന ഒരു ഹരജിയിൽ തൊഴിലാളികൾക്ക് അനുകൂലമായ വിധി വന്നതാണ് എടുത്തുപറയാവുന്നൊരു അപവാദം. അതോടെ, പി.എഫ് പെൻഷൻ പദ്ധതിതന്നെയും തകർക്കാനുള്ള ആലോചനയിലായി അധികാരികൾ. അതിനുള്ള പഴുതുകളോടെയാണ് വാസ്തവത്തിൽ 2014ലെ ഭേദഗതി വിജ്ഞാപനം പുറത്തുവന്നത്. അതിലെ അപകടം തിരിച്ചറിഞ്ഞാണ് രാജ്യത്തെ മൂന്ന് കോടതികൾ അത് അപ്പാടെ റദ്ദാക്കിയത്. ഇപ്പോൾ, വിജ്ഞാപനത്തിലെ മേൽപരിധിയടക്കമുള്ള കാര്യങ്ങളിൽ ചില്ലറ ഇളവുകൾ നൽകുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. തീർച്ചയായും, അത് തൊഴിലാളികൾക്ക് ഗുണകരമാകുമെങ്കിലും ഭേദഗതി വിജ്ഞാപനം അതുപോലെ നിലനിൽക്കുന്നുവെന്ന യാഥാർഥ്യം വിസ്മരിച്ചുകൂടാ. ആ അപകടത്തെക്കൂടി അഭിസംബോധന ചെയ്യാൻ നീതിപീഠത്തിന് ബാധ്യതയുണ്ട്.

Tags:    
News Summary - pf pension verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.