രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെടുന്ന, ഡോ. കസ്തൂരിരംഗൻ സമിതിയുടെ നിർദേശങ്ങളടങ്ങിയ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നു. 1986ൽ രാജീവ് ഗാന്ധി സർക്കാർ അംഗീകരിച്ച പ്രഫ. യശ്പാൽ കമ്മിറ്റിയുടെ നയരേഖയാണ് 34 വർഷത്തിനുശേഷം സമ്പൂർണ പൊളിച്ചെഴുത്തിന് വിധേയമാകുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസനയം 2014ലെ ബി.ജെ.പി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അതിനുവേണ്ടി, 2016ൽ സ്മൃതി ഇറാനി മാനവ വിഭവശേഷി വികസന മന്ത്രിയായിരിക്കെ മുന് കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്. സുബ്രഹ്മണ്യെൻറ അധ്യക്ഷതയിൽ സമിതിയെ നിേയാഗിക്കുകയും അവർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, കേന്ദ്ര സർക്കാറുമായുള്ള തർക്കത്തെ തുടർന്ന് അത് മരവിപ്പിക്കുകയായിരുന്നു. 2017ൽ പ്രകാശ് ജാവ്േദക്കർ മാനവ വിഭവശേഷി വകുപ്പ് ഏറ്റെടുത്തതോടെ കസ്തൂരിരംഗൻ അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചു. അദ്ദേഹം 2019 മേയിൽ മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലിന് സമർപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്ര മന്ത്രിസഭ 60 പേജ് വരുന്ന നയരേഖ അംഗീകരിച്ചിരിക്കുന്നത്.
നിലവിൽ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത മൂന്നു മുതൽ ആറു വരെ വയസ്സുള്ള കുട്ടികളെക്കൂടി ഉൾപ്പെടുത്തി 18 വയസ്സുവരെയുള്ളവർക്ക് വിദ്യാഭ്യാസം മൗലികാവകാശമാക്കുന്നതാണ് പുതിയ നയം. 10+2നു പകരം പ്രീപ്രൈമറിയും ഒന്നും രണ്ടും ക്ലാസുകൾ ചേരുന്ന അഞ്ചുവർഷം, മൂന്നു മുതൽ അഞ്ചു വരെയുള്ള മൂന്നു വർഷം, തുടർന്ന് ആറു മുതൽ എട്ടുവരെയുള്ള ക്ലാസുകൾ, പിന്നീട് ഒമ്പതു മുതൽ 12 വരെയുള്ള നാലുവർഷ സെക്കൻഡറി (5+3+3+4) എന്നിങ്ങനെയായിരിക്കും ഇനിയുള്ള അടിസ്ഥാന വിദ്യാഭ്യാസക്രമം. അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾ മുതൽ യൂനിവേഴ്സിറ്റികളുടെ സ്വഭാവം വരെ അടിമുടി പരിവർത്തനമാവശ്യപ്പെടുന്നു, ഉന്നത വിദ്യാഭ്യാസ മേഖലയിലെ നയരേഖ. യു.ജി.സി സമ്പ്രദായം ഇല്ലാതാക്കി നിയമ, മെഡിക്കൽ കോളജുകൾ ഒഴികെ ഏക നിയന്ത്രണ അതോറിറ്റി വരും. പൊതു, സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഒറ്റ ചട്ടവും, ഏക പൊതു പ്രവേശനപരീക്ഷാരീതിയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ, 2022 മുതൽ 2035 വരെ നീണ്ടുനിൽക്കുന്ന, വിപുലമായ വിദ്യാഭ്യാസ പരിഷ്കരണത്തിനാണ് രാജ്യമൊട്ടാകെ സാക്ഷ്യംവഹിക്കാൻ പോകുന്നത്.
1986ൽ വിഭാവന ചെയ്ത വിദ്യാഭ്യാസനയം കാലാനുസൃതമായി നവീകരിക്കണമെന്ന കാര്യത്തിൽ ആർക്കും വിയോജിപ്പുണ്ടാകുകയില്ല. 1990നുശേഷം ലോകത്തുണ്ടായ വൈജ്ഞാനിക വിസ്ഫോടനം വിവരണാതീതമാണ്. അതുൾക്കൊള്ളുന്നതല്ല, നിലവിലെ നമ്മുടെ ബോധനശാസ്ത്രവും പാഠ്യപദ്ധതികളും. പുതിയ സാങ്കേതികവികാസങ്ങളെ ഉൾക്കൊള്ളാനും ജ്ഞാനോൽപാദനത്തിൽ വിദ്യാർഥികളെ പ്രാപ്തമാക്കാനുമുള്ള നല്ല ശ്രമങ്ങൾ, സംഘ്പരിവാറിെൻറ രാഷ്ട്രീയ, സാംസ്കാരിക അജണ്ടകളോടൊപ്പം ഡോ. കസ്തൂരിരംഗൻ സമിതിയുടെ നിർദേശങ്ങളിലടങ്ങിയിട്ടുണ്ട്. അതിൽ പ്രധാനമാണ് 14 വയസ്സിൽനിന്ന് 18 വയസ്സിലേക്ക് വിദ്യാഭ്യാസം മൗലികാവകാശമാക്കുന്നുവെന്നത്. കോത്താരി കമീഷൻ മുതൽ പറയുന്ന ജി.ഡി.പിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവെക്കണമെന്ന സമീപനം പുതിയ നയവും ആവർത്തിക്കുന്നു. നടപ്പാക്കാനായാൽ ചരിത്രസംഭവമായിരിക്കുമത്. വിദ്യാഭ്യാസത്തെ തൊഴിലുമായി കണ്ണിചേർക്കുന്നതും ശാസ്ത്ര, മാനവിക വിഷയങ്ങൾക്കിടയിലുള്ള വേർതിരിവിനെ റദ്ദാക്കാനുമുള്ള ശ്രമങ്ങളും ശ്ലാഘനീയമാണ്. പഠനം പാതിവഴിയിൽ നിർത്താനും പിന്നീട് പുനരാരംഭിക്കാനുമുള്ള സംവിധാനങ്ങളും കരിക്കുലത്തിെൻറ ഭാരം കുറച്ച് വിഷയകേന്ദ്രീകൃതമാക്കാനുള്ള നിർദേശങ്ങളും വിദ്യാർഥികൾക്ക് പ്രയോജനകരമാണ്. പക്ഷേ, വിദ്യാഭ്യാസമേഖലയെ നവീകരിക്കാനുള്ള ഇത്തരത്തിലുള്ള ധാരാളം ക്രിയാത്മക നിർദേശങ്ങളുടെ സത്തയെ ഹനിക്കുന്നതാണ് അതിലടങ്ങിയിരിക്കുന്ന രാഷ്ട്രീയതാൽപര്യങ്ങൾ. പുതിയ വിദ്യാഭ്യാസനയത്തെക്കുറിച്ച് ആർ.എസ്.എസ് നേതാവ് ബാലാ മുകുന്ദ് പാണ്ഡെ സന്തോഷത്തോടെ പ്രതികരിച്ചത് ഞങ്ങൾ സമർപ്പിച്ച 80 ശതമാനം നിർദേശങ്ങളും സമിതി അംഗീകരിച്ചിരിക്കുന്നു എന്നാണ്.
വിദ്യാഭ്യാസ നയം പാർലമെൻറിൽ വിശദമായ സംവാദങ്ങൾക്കും ഭേദഗതികൾക്കുംശേഷം അംഗീകരിക്കുകയായിരുന്നു ഇതുവരെയുള്ള കീഴ്വഴക്കം. എന്നാൽ, പാർലമെൻറിൽ വെക്കാനോ പ്രതിപക്ഷ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കാനോ കേന്ദ്ര സർക്കാർ തയാറായില്ല. വിദ്യാഭ്യാസം കൺകറൻറ് പട്ടികയിലായതിനാൽ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾക്ക് അർഹമായ പരിഗണന നൽകുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. എന്നാൽ, അതും അട്ടിമറിക്കപ്പെട്ടു. ബി.ജെ.പിയിതര സംസ്ഥാന സർക്കാറുകളുടെ നിർദേശങ്ങൾ ഏകപക്ഷീയമായി അവഗണിക്കുകയായിരുന്നു കേന്ദ്രം. പുതിയ നയത്തിലൂടെ, സംസ്ഥാനങ്ങൾ നഴ്സറി തലം മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള എല്ലാ മേഖലകളിലും കേന്ദ്രത്തിെൻറ പരിപാടികൾ നടപ്പാക്കാനുള്ള ഏജൻസി മാത്രമായി ചുരുങ്ങുകയാണ്. റിപ്പോർട്ട് മെറിറ്റിനെക്കുറിച്ച് ധാരാളം സംസാരിക്കുകയും സംവരണത്തെക്കുറിച്ച് കനത്ത നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നു. ഭാഷാനയം പാർശ്വവത്കൃതരുടെ ഉന്നത വിദ്യാഭ്യാസത്തിന് വിഘാതമായേക്കും. കേന്ദ്രവത്കരണം, വർഗീയവത്കരണം, വാണിജ്യവത്കരണം എന്നിവക്ക് ആക്കംകൂട്ടുന്നു പുതിയ നയമെന്ന് ഇടതുപക്ഷം വിമർശനമുയർത്തിയിരിക്കുന്നു. സമത്വപൂര്ണവും വിവേചനരഹിതവുമായ സാമൂഹികവ്യവസ്ഥക്ക് വിരുദ്ധമായ, സംഘ് സാംസ്കാരിക പരിവർത്തനത്തെ സുഗമമാക്കുന്ന അജണ്ടകൾ നയത്തിലുണ്ടെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ, പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുംമുമ്പ് ഗൗരവതരമായ ചർച്ചക്ക് വിധേയമാക്കപ്പെടണം. ഒരു തലമുറയുടെ മസ്തിഷ്കത്തെ മാറ്റിമറിക്കാനുള്ള പരിശ്രമത്തെ സാധാരണ സർക്കാർ നടപടിക്രമമെന്ന ലാഘവത്തോടെയല്ല നോക്കിക്കാണേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.