നെല്ല് ഉൾപ്പെടെയുള്ള ശരത്കാല (ഖരീഫ്) വിളകളുടെ താങ്ങുവില കൂട്ടാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത് കർഷകർക്ക് നേരിയ ആശ്വാസം പകരുന്ന നടപടിയാണ്. ക്വിൻറലിന് 1868 രൂപയായിരുന്ന താങ്ങുവില 72 രൂപ കൂട്ടി 1940 രൂപയാക്കി വർധിപ്പിച്ചു. ചോളത്തിന് 20 രൂപ, റാഗിക്ക് 82രൂപ, ചെറുപയർ 79 രൂപ, തുവരപ്പരിപ്പിനും ഉഴുന്നിനും 300 രൂപ വീതം, എള്ളിന് 452, സൂര്യകാന്തിക്കുരുവിന് 130, നിലക്കടലക്ക് 275 എന്നിങ്ങനെ 1.8 മുതൽ 6.7 ശതമാനം വരെയാണ് വിവിധ വിളകൾക്ക് നിശ്ചയിച്ച താങ്ങുവില.
കൃഷിച്ചെലവിെൻറ പകുതിയെങ്കിലും കർഷകർക്ക് ലഭ്യമാവണം എന്നതാണ് താങ്ങുവില വർധിപ്പിച്ചതിെൻറ താൽപര്യമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കുന്നു. കർഷകർക്ക് ഏറെ തിരിച്ചടിയുണ്ടാക്കുന്ന പയറിനങ്ങൾക്കും എണ്ണക്കുരുക്കൾക്കുമാണ് താങ്ങുവില വർധനയിൽ മുന്തിയ പരിഗണന നൽകിയിരിക്കുന്നത്.
ഡൽഹിയുടെ പ്രാന്തങ്ങളിൽ അരവർഷം പിന്നിട്ട കർഷകസമരം കൂടുതൽ തീവ്രത കൈവരിക്കുകയും സമരനേതാക്കൾ പുതിയ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് തുടക്കമിടുകയും ചെയ്ത സന്ദർഭത്തിലാണ് താങ്ങുവിലയിൽ നേരിയ വർധന വരുത്തി കേന്ദ്രഗവൺമെൻറ് തീരുമാനം വരുന്നത്. രാജ്യത്തെ കൃഷിയുടെയും കർഷകരുടെയും അന്തകനിയമങ്ങളാണ് കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാർലമെൻറിൽ പാസാക്കിയതെന്നും അതു പിൻവലിക്കണമെന്നുമാണ് കർഷകസംഘടനകളുടെ ആവശ്യം. കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കമുള്ളവരുമായി ഉന്നതതല ചർച്ചകൾ പലവട്ടം നടന്നെങ്കിലും കർഷക ആവശ്യങ്ങൾക്കുമുന്നിൽ തരിമ്പും ഇളകില്ലെന്ന കേന്ദ്രത്തിെൻറ വാശിക്കു മുന്നിൽ എല്ലാം പരാജയപ്പെടുകയായിരുന്നു.
മിനിമം താങ്ങുവില കർഷകനിയമത്തിെൻറ ഭാഗമാക്കുക, കർഷകരിൽനിന്ന് ഉൽപന്നങ്ങൾ സംഭരിക്കുന്നതിന് നിലവിലെ പൊതുമേഖല കേന്ദ്രങ്ങൾ വികസിപ്പിക്കുക, അതിൽ സ്വകാര്യകമ്പനികളെ പങ്കുചേർക്കുന്നത് ഒഴിവാക്കുക, വിപണി ചൂഷണം തടയാൻ ട്രേഡ്മാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുക, വിപണിയിലെ തർക്കങ്ങൾക്ക് സിവിൽ കോടതികളിൽ തീർപ്പാക്കുക തുടങ്ങി നാൽപതോളം ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. കാർഷികവിപണിയെ നിയന്ത്രിക്കുന്നതിൽ തങ്ങളുടേതായ ഒരു പങ്ക് അനുവദിച്ചുകിട്ടണമെന്നതുതന്നെയാണ് കർഷക ആവശ്യങ്ങളുടെ കാതൽ.
എന്നാൽ, കേന്ദ്രസർക്കാർ പാർലമെൻററി മഹാഭൂരിപക്ഷത്തിെൻറ തിണ്ണബലത്തിൽ പാസാക്കിയെടുത്ത മൂന്നു നിയമങ്ങൾ കർഷകരുടെ അവകാശങ്ങളും അവരുടെ കാലങ്ങളായുള്ള ആവശ്യങ്ങളും അപ്പാടെ അപഹരിക്കുന്നതാണ്. വിലസംരക്ഷണ കരാറിലൂടെ കർഷകശാക്തീകരണം, കാർഷികോൽപന്നങ്ങളുടെ വ്യാപാര, വാണിജ്യ പ്രോത്സാഹനം, അവശ്യവസ്തു നിയമ പരിഷ്കരണം തുടങ്ങി കേൾക്കാൻ ഇമ്പമുള്ള പേരുകളിലൂടെ കടത്തിക്കൊണ്ടുവരുന്ന കാർഷികപരിഷ്കരണങ്ങൾ വൻകിട കോർപറേറ്റുകൾക്ക് കൃഷിയെയും അനുബന്ധവിപണികളെയും സമ്പൂർണമായി തീറെഴുതുന്ന വിധത്തിലാണ്. താങ്ങുവിലയുടെയും പൊതുസംഭരണകേന്ദ്രങ്ങളുടെയും കാര്യത്തിൽ സർക്കാർ തീർപ്പിനു കർഷകർ ശാഠ്യംപിടിക്കുന്നത് 12,000 പേർ പ്രതിവർഷം ആത്മഹത്യയിലേക്കു നീങ്ങുന്ന ഇൗ മേഖലയുടെ അസ്തിത്വപ്രതിസന്ധി നേർക്കുനേർ അനുഭവിക്കുന്നതുകൊണ്ടുകൂടിയാണ്.
പൊതുസംഭരണകേന്ദ്രങ്ങളുടെയും താങ്ങുവിലയുടെയും കാര്യത്തിൽ കൃത്യതയില്ലാത്ത ബിഹാറിൽ സർക്കാർ പ്രഖ്യാപിച്ചതിനേക്കാൾ അറുനൂറും എഴുനൂറും രൂപ കുറച്ചാണ് സ്വകാര്യ സംഭരണകേന്ദ്രങ്ങളിൽനിന്ന് കർഷകർക്കു നൽകിയിരുന്നത്. അവശ്യസാധന നിയന്ത്രണനിയമത്തിൽ ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നതിന് സമയപരിധിയും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഇതു സ്വകാര്യകുത്തകകളുടെ നിയന്ത്രണത്തിൽ വരുന്നതോടെ യഥേഷ്ടം സംഭരിക്കാനും പൊതുവിപണിക്ക് യഥാസമയം വിട്ടുകൊടുക്കാതെ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനും അവർക്കു കഴിയും.
ഇങ്ങെന പച്ചയായി കർഷകരുടെ നെട്ടല്ലൊടിക്കുന്ന നിയമമാണ് വൻകിട കോർപറേറ്റുകൾക്കുവേണ്ടി ഗവൺമെൻറ് പാസാക്കിയെടുത്തത്. ഇത്തരമൊരു നിയമം അവതരിപ്പിക്കുംമുമ്പ് കർഷകസംഘടനകളുമായോ, പ്രതിപക്ഷകക്ഷികളുമായോ കൂടിയാലോചിക്കുകയെന്ന സാമാന്യ ജനാധിപത്യമര്യാദപോലും കേന്ദ്രസർക്കാർ കാണിച്ചില്ല. കർഷകസമരം മാസങ്ങൾ നീണ്ടിട്ടും നിയമം പിൻവലിക്കാൻ തയാറില്ലെന്ന ധാർഷ്ട്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രം. അതേസമയം, കർഷകരുടെ ആവശ്യം ന്യായമാണെന്ന് അവർക്കുതന്നെ ബോധിച്ചിരിക്കുന്നു എന്നാണ് താങ്ങുവിലയിൽ നാമമാത്ര വർധന വരുത്താനുള്ള തീരുമാനത്തിൽ നിന്നു തെളിയുന്നത്.
താങ്ങുവിലയുടെ കാര്യത്തിൽ സർക്കാറിന് ഉദാരസമീപനമാണ് എന്നതിെൻറ തെളിവായാണ് മന്ത്രി പുതിയ തീരുമാനത്തെ എടുത്തുകാട്ടുന്നത്. എന്നാൽ, വരുമാനം ഇരട്ടിക്കുെമന്ന് വായ്ത്താരി പറയുന്ന ഗവൺമെൻറ് പുതിയ ഇന്ധനവിലയുടെ നാലയലത്തു പോലുമെത്താത്ത വർധനയാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നതെന്നാണ് കർഷകസംഘടനകളുടെ ആക്ഷേപം.
യു.പിയിലടക്കം നിയമസഭ തെരഞ്ഞെടുപ്പിലേക്കു നീങ്ങുേമ്പാൾ കർഷകസമരം ഏതുവിധേനയും അവസാനിപ്പിച്ചുകിട്ടാനും സംഭാഷണത്തിലേക്ക് കൊണ്ടുവരുന്നതു വഴി അവരെ നിർവീര്യമാക്കാനുമുള്ള ചൊട്ടുവിദ്യകളാണ് കേന്ദ്രം തേടുന്നത് എന്നേ ഇപ്പോൾ പ്രഖ്യാപിച്ച താങ്ങുവിലയെക്കുറിച്ചു പറയാനാവൂ. കർഷകരെ വിശ്വാസത്തിലെടുത്തും അന്നദാതാക്കളായ അവരിലുണ്ടാക്കുന്ന അസ്വാസ്ഥ്യം രാജ്യത്തിെൻറ നിലനിൽപിനെ ബാധിക്കുമെന്നു തിരിച്ചറിഞ്ഞും തൊലിപ്പുറ ചികിത്സ നിർത്തി പ്രശ്നപരിഹാരത്തിനുള്ള ഫലപ്രദമായ നടപടികളിലേക്ക് കേന്ദ്രം കടന്നേ മതിയാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.