2007നു ശേഷം സംസ്ഥാനം സമഗ്ര പാഠ്യപദ്ധതി പരിഷ്കരണത്തിന് തയാറെടുക്കുകയാണ്. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണ നടപടിക്ക് സംസ്ഥാനതല ആശയരൂപവത്കരണത്തിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തുടക്കം കുറിച്ചിരിക്കുന്നു. പാഠ്യപദ്ധതി പരിഷ്കരണ രൂപരേഖ സ്റ്റിയറിങ് കമ്മിറ്റി, കോർ കമ്മിറ്റികളുടെ സംയുക്ത യോഗത്തിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് സമഗ്രമായ ഒരു രൂപരേഖയും പ്രവർത്തന പദ്ധതിയും അവതരിപ്പിക്കുകയുണ്ടായി. 25 വിഷയമേഖലകളിൽ ഫോക്കസ് ഗ്രൂപ്പുകളെ രൂപവത്കരിക്കുന്നതു മുതൽ കരട് ചട്ടക്കൂടിനുമേൽ പൊതുജനാഭിപ്രായം ശേഖരിക്കാനുള്ള ദിവസങ്ങൾ വരെ ഏകദേശം ധാരണയായിരിക്കുന്നു. 2024 അക്കാദമിക വർഷത്തോടെ പാഠപുസ്തകങ്ങളടക്കമുള്ള മുഴുവൻ മാറ്റങ്ങളും പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത അധ്യയനവർഷം ചില ക്ലാസുകളെങ്കിലും ആരംഭിക്കുക പുതിയ പരിഷ്കരണത്തിന്റെ അടിസ്ഥാനത്തിലുള്ള കരിക്കുലവും പാഠപുസ്തകങ്ങളുമായിട്ടായിരിക്കുമെന്നാണ് കരട് രേഖ വ്യക്തമാക്കുന്നത്.
പാഠ്യപദ്ധതി കാലാനുസൃതമായി നവീകരിക്കണമെന്ന് ഏകോപനത്തോടെ അഭിപ്രായമുയരുമെങ്കിലും പ്രായോഗികമായി മുന്നോട്ടുപോകുമ്പോൾ വലിയ വിവാദങ്ങളും പ്രക്ഷോഭങ്ങളും അവ ക്ഷണിച്ചുവരുത്തുമെന്നതാണ് കഴിഞ്ഞകാല അനുഭവങ്ങൾ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ മൗലികവും വരുംതലമുറയുടെ ജീവിതഗതിയെ നിർണയിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങൾ വിവാദരഹിതമാക്കാനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങളെയും ആകുലതകളെയും ഉൾക്കൊള്ളാനുമുള്ള വിശാലത സർക്കാറിനും പരിഷ്കരണ കമ്മിറ്റികൾക്കുമുണ്ടാകേണ്ടതുണ്ട്. തുടക്കം മുതൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും വിദ്യാർഥി, അധ്യാപക സംഘടനകളെയും വ്യത്യസ്തമായി ചിന്തിക്കുന്ന വിദ്യാഭ്യാസ വിചക്ഷണരെയും സമൂഹിക പ്രവർത്തകരെയും ഈ പരിവർത്തനയജ്ഞത്തിൽ പങ്കാളികളാക്കാൻ സർക്കാറിന് കഴിയണം. കഴിഞ്ഞകാല പരിഷ്കരണങ്ങൾ വിദ്യാർഥികളുടെ പഠനമികവിലും സ്വഭാവരൂപവത്കരണത്തിലും വരുത്തിയ മാറ്റങ്ങൾ നിശിത വിചാരണക്ക് വിധേയമാക്കി മാത്രമേ പുതിയ പരിഷ്കരണ ശ്രമങ്ങൾ ആരംഭിക്കാവൂ. ബോധനരീതി ശിശുകേന്ദ്രീകൃതമായതിന്റെ മെച്ചങ്ങൾ കഴിഞ്ഞ പരിഷ്കരണത്തിലുണ്ടായിരുന്നുവെങ്കിലും ഭാഷ വ്യുൽപത്തിയിലും ഗണിതശേഷിയിലും കുട്ടികൾ പിന്നാക്കം പോകാൻ ഇടവന്നുവെന്ന കണ്ടെത്തലുകളും പുതുകാല സാമൂഹിക വിവേചനങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി ആർജിക്കാൻ പാഠ്യപദ്ധതി വിദ്യാർഥികളെ പ്രാപ്തമാക്കുന്നില്ല എന്ന വിമർശനവും പരിഷ്കരണ കമ്മിറ്റി ഗൗരവത്തിൽ പരിഗണിക്കേണ്ടതുണ്ട്.
അറിവിന്റെ മേഖലകളിലും ബോധനരീതികളിലും വന്നുകൊണ്ടിരിക്കുന്ന വേഗമേറിയ വികാസങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യകളിലും വിവര വിനിമയ രംഗത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന വളർച്ചയെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമ്പോഴേ വിദ്യാർഥികൾക്ക് പുതുകാലത്തെ അതിജയിക്കാൻ ശേഷി ലഭിക്കൂ. എന്നാൽ, അറിവിനെയും തൊഴിലിനെയും സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾ, പഠനം ഒരു തൊഴിൽപദ്ധതിയായി ലഘൂകരിക്കപ്പെടുന്നതിലേക്ക് നയിക്കാനിടവന്നുകൂടാ. സമൂഹത്തിനാവശ്യമായ ജ്ഞാനോൽപാദനത്തിനുള്ള മികവാണ് തൊഴിലധിഷ്ഠിത പഠനത്തേക്കാൾ പ്രാധാന്യമെന്ന് വിദ്യാർഥികളെ പഠിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കേവലം തൊഴിൽപ്പട മാത്രമായി വരുംതലമറ ശുഷ്കിച്ചുപോകും. ദേശീയ വിദ്യാഭ്യാസ നയത്തിലെ കാതലായ പ്രശ്നങ്ങളിലൊന്നാണ് പഠനം തൊഴിലിലേക്ക് ചുരുക്കപ്പെടുന്നുവെന്നത്. അതു തിരുത്താനുള്ള ശ്രമങ്ങൾ സംസ്ഥാന പാഠ്യപദ്ധതി പരിഷ്കരണ സമിതിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. 'മുതിർന്ന'വരുടെ രാഷ്ട്രീയ, അധികാര താൽപര്യങ്ങൾ നടപ്പാക്കാനുള്ള വ്യഗ്രത മുൻകാലങ്ങളിൽ സ്കൂളുകളെ പരീക്ഷണാലയങ്ങളാക്കി മാറ്റിയിരുന്നുവെന്നത് വിസ്മരിക്കപ്പെട്ടുകൂടാ. അവ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയും നമ്മുടെ കുട്ടികൾ വിദ്യാഭ്യാസ പരീക്ഷണങ്ങളുടെ ഗിനിപ്പന്നികളല്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയും സംസ്ഥാന സർക്കാറിനും വിദ്യാഭ്യാസ വകുപ്പിനുമുണ്ട്.
പരിഷ്കരണത്തിൽ സംസ്ഥാനത്തിനു മുന്നിലുള്ള ഏറ്റവും വലിയ കടമ്പ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ തുന്നിച്ചേർത്തിട്ടുള്ള ഹിന്ദുത്വ അജണ്ടകളും നവമുതലാളിത്ത താൽപര്യങ്ങളും മറികടക്കുക എന്നതായിരിക്കും. കോൺഗ്രസും ഇടതുപാർട്ടികളും ദേശീയ വിദ്യാഭ്യാസ നയത്തിലെ അപകടങ്ങൾ നേരത്തേതന്നെ തുറന്നുകാണിച്ചിട്ടുണ്ട്. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയത്തിനും 2022ൽ പുറത്തിറക്കിയ പാഠ്യപദ്ധതി ചട്ടക്കൂടിനുള്ള മാർഗനിർദേശങ്ങൾക്കും അനുസൃതമായാണ് സംസ്ഥാനങ്ങൾ പാഠ്യപദ്ധതി തയാറാക്കേണ്ടത്. ഭരണഘടനപരമായി വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണെങ്കിലും, മുൻകാലങ്ങളിൽനിന്ന് വിഭിന്നമായി സംസ്ഥാനം തയാറാക്കുന്ന പാഠ്യപദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം നേടേണ്ടതുണ്ട്. അവക്കനുസൃതമായേ കരിക്കുലവും പാഠപുസ്തകങ്ങളും നിർമിക്കാൻ സംസ്ഥാനത്തിന് അവകാശമുള്ളൂ. പാഠ്യ പാഠ്യേതര മേഖലകളിലെ കേന്ദ്രത്തിന്റെ പിടിമുറുക്കത്തെ തോൽപിക്കണമെങ്കിൽ സംസ്ഥാന സർക്കാർ പ്രതിപക്ഷത്തെയും പൊതുസമൂഹത്തെയും മുഖവിലക്കെടുത്ത്, അവരെക്കൂടി ഉൾച്ചേർത്ത് വിദ്യാഭ്യാസ പരിഷ്കരണം ഒരു രാഷ്ട്രീയപോരാട്ടമായി വികസിപ്പിക്കേണ്ടിവരും. അല്ലാത്തപക്ഷം, കേന്ദ്ര അധികാരത്തിന്റെ സ്വാധീനത്തിൽ ഹിന്ദുത്വ അജണ്ടകളുടെ അരങ്ങുവാഴ്ചക്കുള്ള വഴിതുറക്കലാകും കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.