രാജ്യത്തെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ ഒരു സുപ്രധാന സവിശേഷത വർധിച്ചുവരുന്ന സ്ത്രീ മുന്നേറ്റമാണ്. നമ്മുടെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിജയക്കണക്കുകളിൽ മുതൽ സിവിൽ സർവിസ് പരീക്ഷയിലെ ആദ്യ റാങ്കുകാരിൽ വരെ ഇത് പ്രകടം. ആൺകുട്ടികളോ, പുരുഷ ഉദ്യോഗാർഥികളോ നേരിടേണ്ടിവരുന്നതിന്റെ എത്രയോ ഇരട്ടി പ്രതിബന്ധങ്ങളെ മറികടന്നാണ് സ്ത്രീകൾ വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും കൈയൊപ്പ് പതിപ്പിക്കുന്നത്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരാണെങ്കിൽ എടുത്തുപറയട്ടെ- മുസ്ലിം-ദലിത്-ആദിവാസി-ബഹുജൻ വിഭാഗങ്ങളിൽനിന്നുള്ളവരാണെങ്കിൽ പ്രതിബന്ധങ്ങളുടെ കാഠിന്യം അതിലേറെ. എന്നിട്ടും പൊരുതി മുന്നേറാൻ ദൃഢനിശ്ചയം ചെയ്തിറങ്ങുന്നവർക്ക് പ്രോത്സാഹനം നൽകാൻ സ്ത്രീശാക്തീകരണത്തെക്കുറിച്ചും സ്ത്രീ വിമോചനത്തെക്കുറിച്ചും ഊറ്റംകൊള്ളുന്ന സംവിധാനങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചു എന്ന 'തെറ്റി'ന്റെ പേരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജീവിതത്തിന് വിരാമമിടേണ്ടിവന്ന ഫാത്തിമ ലത്തീഫിന്റെയും ഗവേഷണത്തിനുള്ള പ്രാഥമിക സൗകര്യങ്ങൾക്കായി ജീവിതത്തിലെ വിലപ്പെട്ട പത്തുവർഷം സമരം ചെയ്ത ദീപ പി. മോഹന്റെയുമെല്ലാം സമീപകാല ഉദാഹരണങ്ങൾ നമുക്കുമുന്നിലുണ്ട്. വിവേചനങ്ങൾ തടയാനും ആശ്വാസവും നീതിയും ഉറപ്പാക്കുവാനുമെന്ന പേരിൽ ഈ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ആഭ്യന്തര സംവിധാനങ്ങളാവട്ടെ വംശീയതയുടെയും വർഗീയതയുടെയും വിഭാഗീയതയുടെയും ചേംബറുകളാണ് എന്ന നടുക്കുന്ന അനുഭവങ്ങളും. എന്നാൽ, അതിനു സമാന്തരമാം വിധത്തിലെ വിവേചനമാണ് ഇന്ത്യയിലെ തൊഴിൽമേഖലയിൽ നടമാടുന്നത് എന്നാണ് പുറത്തുവരുന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
മൗലാന ആസാദ് നാഷനൽ ഉർദു യൂനിവേഴ്സിറ്റി, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് പോളിസി ആൻഡ് പ്രാക്ടീസ് എന്നിവയുടെ പിന്തുണയോടെ ലെഡ് ബൈ ഫൗണ്ടേഷൻ പത്തുമാസമായി നടത്തിവന്ന പഠനത്തിന്റെ റിപ്പോർട്ട് മുസ്ലിം വനിത ഉദ്യോഗാർഥികൾ രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിൽ അഭിമുഖീകരിക്കുന്ന ദുരവസ്ഥയുടെ നേർചിത്രത്തിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഒരേ വിദ്യാഭ്യാസ യോഗ്യതയും മാർക്കും അനുഭവ പരിജ്ഞാനവും രേഖപ്പെടുത്തിയ ബയോഡേറ്റകൾ സഹിതം രണ്ട് ഉദ്യോഗാർഥികളുടെ പേരിൽ തൊഴിൽ അപേക്ഷകൾ ഗവേഷക സംഘം ലിങ്ക്ഡ് ഇൻ, നൗക്ക് രി ഡോട്ട്കോം തുടങ്ങിയ സൈറ്റുകൾ മുഖേനെ തൊഴിൽദാതാക്കൾക്ക് അയച്ചുകൊടുത്തു. വള്ളിപുള്ളി വ്യത്യാസമില്ലാതെ തയാറാക്കിയ അപേക്ഷകളിൽ ആകെ ഒരേയൊരു മാറ്റം മാത്രമാണ് അവർ വരുത്തിയിരുന്നത്. ഒരു അപേക്ഷയിൽ ഹബീബ അലി എന്നും അടുത്തതിൽ പ്രിയങ്ക ശർമ എന്നും പേരുനൽകി. ചെറുതെന്നു തോന്നിയേക്കുമെങ്കിലും ആ വ്യത്യാസം ധാരാളമായിരുന്നു. രണ്ടു മതവിഭാഗങ്ങളിൽനിന്നുള്ള അപേക്ഷകരായി അവർ പരിഗണിക്കപ്പെട്ടു. എട്ടുമാസത്തിനിടെ ആയിരം അപേക്ഷകളാണ് തുല്യ യോഗ്യതയുള്ള ഹബീബക്കും പ്രിയങ്കക്കുംവേണ്ടി സമർപ്പിക്കപ്പെട്ടത്. അതിൽ പ്രിയങ്കക്ക് 208 അനുകൂല പ്രതികരണങ്ങൾ ലഭിച്ചപ്പോൾ ഹബീബക്ക് കിട്ടിയത് അതിന്റെ പകുതിയിലും കുറവ്- 103 പ്രതികരണങ്ങൾ മാത്രം. അപേക്ഷ ലഭിച്ച ശേഷം തുടർനടപടികൾക്കായി 41.3 ശതമാനം പേർ പ്രിയങ്കയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഹബീബക്ക് ഫോൺവിളി വന്നത് 12.6 ശതമാനം തൊഴിൽദാതാക്കളിൽനിന്നു മാത്രം. പരമ്പരാഗത മേഖലയിൽ മാത്രമല്ല ഐ.ടി, ഇ-കോമേഴ്സ്, മാർക്കറ്റിങ് തുടങ്ങി പുതിയ കാലത്തിന്റെ മേഖലകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊഴിൽ സംരംഭങ്ങളിൽനിന്നാണ് ഇത്തരമൊരു വേർകൃത്യ സമീപനം. വർഗീയതയും വിഭാഗീയതയും കത്തിനിൽക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, രാജ്യമൊട്ടുക്ക് ഇതേ പ്രവണത തന്നെ.
ഒറ്റപ്പെട്ട സംഭവങ്ങളെന്നുപറഞ്ഞ് മറച്ചുപിടിക്കേണ്ടതല്ല ഈ വിവേചന വർത്തമാനം. കണ്ടില്ലെന്നു നടിച്ചും നിഷേധിച്ചുമാണ് ജാതി അതിക്രമങ്ങളും സ്ത്രീവിരുദ്ധതയും ന്യൂനപക്ഷ വിരുദ്ധതയുമെല്ലാം ഇവിടെ മുഖ്യധാരയുടെ അംഗീകൃത ചിട്ടവട്ടങ്ങളാക്കി മാറ്റിയെടുത്തത്. 2011ലെ സെൻസസ് പ്രകാരം രാജ്യത്തെ തൊഴിൽരംഗത്ത് മുസ്ലിം സ്ത്രീകളുടെ സാന്നിധ്യം 15 ശതമാനം മാത്രമാണ്. സാമൂഹികവും സാമുദായികവുമായ കാരണങ്ങൾ ഈ പ്രാതിനിധ്യക്കുറവിന് കാരണമായിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല. പഠിക്കാനും ജോലിക്കുപോകാനും മുസ്ലിം പെൺകുട്ടികളും സ്ത്രീകളും സമുദായത്തിൽ നിന്നും കുടുംബങ്ങളിൽനിന്നും പലതരം നിയന്ത്രണങ്ങൾ നേരിടേണ്ടിവന്ന കാലമുണ്ടായിരുന്നു. നിലവിലെ അവസ്ഥയെന്തെന്നു കൃത്യമായ കണക്കു നിരത്തിപ്പറയുവാൻ പുതിയ ദേശീയ സെൻസസ് നടന്നിട്ടില്ലെങ്കിലും 2011ൽ നിന്ന് 2021ൽ എത്തിയപ്പോഴേക്കും ഇന്ത്യയിൽ മുസ്ലിം സ്ത്രീകൾ പഠനത്തിൽ കാര്യമായ പുരോഗതി തന്നെ കൈവരിച്ചിട്ടുണ്ട്. ഹിജാബിട്ട് അകത്തുകയറാൻ അനുവദിക്കാത്ത കർണാടകയിലെ പള്ളിക്കൂടങ്ങളിൽനിന്ന് ഹിജാബികളായ പെൺകുട്ടികൾ ഉയർന്ന മാർക്കോടെ പാസായി തല ഉയർത്തിപ്പിടിച്ച് ഉപരിപഠനത്തിനൊരുങ്ങുന്നത് ഇതിന്റെ പ്രകടമായ അവസാന ഉദാഹരണം മാത്രം. ഇത്തരമൊരു സാഹചര്യത്തിലും പൊതുബോധവും വിഭാഗീയ ചിന്തയും വെച്ച് വിലയിരുത്തുന്നതിനാലാണ് പ്രിയങ്കയെ ഹൃദ്യമായി ഉൾക്കൊള്ളാനും ഹബീബയെ കണ്ണടച്ചു തള്ളുവാനും തൊഴിൽദാതാക്കൾക്ക് സാധിക്കുന്നത്. ഇത്തരം വിവേചനങ്ങളെല്ലാം അത്ര പെട്ടെന്ന് ഇല്ലാതാകുമെന്നോ, അവക്ക് അന്ത്യം കുറിക്കാൻ അധികൃതരിൽനിന്ന് എന്തെങ്കിലുമൊരു മുൻകൈ ഉണ്ടാകുമെന്നോ കരുതാനാവുന്ന ഇന്ത്യനവസ്ഥയിലല്ല നമ്മളുള്ളത്. പഠിച്ചും പൊരുതിയും മുന്നേറുകതന്നെ ചെയ്യുമെന്ന് മനസ്സിലുറപ്പിക്കുകയാണ് വിദ്യാർഥിനികൾക്കും ഉദ്യോഗാർഥികൾക്കും മുന്നിലുള്ള മാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.