പുതിയൊരു വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, മറ്റൊരു മഹാമാരിയുടെ കാർമേഘങ്ങളാൽ ലോകം ഇരുൾമൂടിയിരിക്കുകയാണ്. കോവിഡിൻെറ വകഭേദമായ ഒമിക്രോൺ യൂറോപ്പിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ദൈനംദിന റിപ്പോർട്ടുകളുടെ കണക്കുവെച്ചുനോക്കുമ്പോൾ, താരതമ്യേന നമ്മുടെ രാജ്യം സുരക്ഷിതമെന്ന് തോന്നുമെങ്കിലും ആശങ്കയൊഴിഞ്ഞുവെന്ന് പറഞ്ഞുകൂടാ. കഴിഞ്ഞ രണ്ട് വർഷങ്ങളിലും അനുഭവിച്ചതുപോലെ, അടച്ചുപൂട്ടലിൻെറ സൂചനകളാണ് ലോകമെങ്ങും കേട്ടുകൊണ്ടിരിക്കുന്നത്. ഈ ആഗോളഗ്രാമത്തിലെ ഏതൊരു ചെറുദേശം നിശ്ചലമായാൽപോലും അത് ഭൂഗോളത്തെ മുഴുവൻ ബാധിക്കുമെന്നിരിക്കെ, പുതുവർഷത്തിലും മനുഷ്യൻെറ മുന്നോട്ടുള്ള പ്രയാണത്തിന് കൊറോണ വൈറസ് പ്രതിരോധം തീർക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. പക്ഷേ, നമുക്ക് മുന്നോട്ടു ഗമിച്ചേ മതിയാകൂ; ആർജിച്ച അറിവിൻെറയും സ്വായത്തമാക്കിയ സാങ്കേതിക വിദ്യയുടെയും ബലത്തിൽ വൈകാതെത്തന്നെ മഹാമാരിയെ പിടിച്ചുകെട്ടുമെന്ന കാര്യത്തിൽ സംശയമില്ല. ആ വഴിയിൽ ശാസ്ത്രലോകം ഏറെ സഞ്ചരിക്കുകയും ചെയ്തിരിക്കുന്നു. ഒരുപക്ഷേ, ഈ വർഷാന്ത്യത്തോടെ കോവിഡ് ഭീതിയിൽനിന്ന് മുക്തമായൊരു ലോകം സാധ്യമായാലും അത്ഭുതപ്പെടേണ്ടതില്ല. ആ അർഥത്തിൽ, ആശങ്കകൾ നിലനിൽക്കെത്തന്നെ വലിയ പ്രതീക്ഷയോടെത്തന്നെയാണ് ലോകം പുതുവർഷത്തെ വരവേറ്റിരിക്കുന്നത്.
ശാസ്ത്ര-സാങ്കേതിക മേഖലയിൽ മനുഷ്യൻ ആർജിച്ച അറിവുകളാണ് കോവിഡ് പ്രതിരോധം സാധ്യമാക്കിയതെന്ന് പറയാമെങ്കിലും, അതു മാത്രമല്ല അതിനുപിന്നിൽ പ്രവർത്തിച്ച ഘടകങ്ങളെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഏറെ ദൗർബല്യങ്ങളുണ്ടെങ്കിലും, മാനവിക മൂല്യങ്ങളിൽ അധിഷ്ഠിതമായൊരു ജനാധിപത്യവ്യവസ്ഥയിൽ ഈ ലോകം മുന്നോട്ടു പോകുന്നതുകൊണ്ടുകൂടിയാണ് മഹാമാരിയിൽനിന്ന് താരതമ്യേന എളുപ്പത്തിലുള്ള മോചനം നമുക്ക് സാധ്യമായത്. ഈ ജനാധിപത്യ സംവിധാനത്തിന് കാര്യമായ വിള്ളലേറ്റ ദേശങ്ങളിലെല്ലാം കോവിഡ് പ്രതിരോധത്തിൽ സാങ്കേതിക വിദ്യ അമ്പേ തോറ്റുപോയതും കാണാം. ട്രംപിൻെറ അമേരിക്കയും മോദിയുടെ ഇന്ത്യയുമെല്ലാം അതിൻെറ ലക്ഷണമൊത്ത ഉദാഹരണങ്ങളാണ്. ചികിത്സാ സൗകര്യങ്ങൾ വേണ്ടുവോളമുണ്ടായിട്ടും കോവിഡിനെതിരെ ഗൂഢാലോചനാ സിദ്ധാന്തം ചമച്ച് ട്രംപ് നോക്കിനിന്നപ്പോഴാണ് ന്യൂയോർക് അടക്കമുള്ള നഗരങ്ങൾ ശവക്കൂനകൾകൊണ്ട് നിറഞ്ഞത്. ഒരു തത്ത്വദീക്ഷയുമില്ലാതെ ഫാഷിസ്റ്റ് ശൈലിയിൽ ലോക്ഡൗൺ അടക്കമുള്ള പ്രതിേരാധ മാർഗങ്ങൾ അവലംബിച്ചതോടെയാണ് കോവിഡിൻെറ തുടക്കക്കാലം ഇന്ത്യ വലിയ ദുരന്തഭൂമിയായി മാറിയത്. ആ കെടുതികളിൽനിന്നും ഈ ജനത ഇനിയും മുക്തമായിട്ടില്ല. എന്നല്ല, കോവിഡിനെപ്പോലും വംശീയവിദ്വേഷത്തിൻെറ മികച്ച ഉപകരണങ്ങളായി അവതരിപ്പിക്കുന്നതിലുമായിരുന്നു മോദി ഭരണകൂടത്തിന് താൽപര്യം. ജനാധിപത്യത്തിനു പകരം, ഹിന്ദുത്വയുടെ ഉന്മാദ രാഷ്ട്രീയം തിടംവെച്ചതാണ് ഈ ദുരന്തത്തിൻെറയെല്ലാം അടിസ്ഥാന കാരണമായി നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. കോവിഡ് സൃഷ്ടിച്ച അപകടത്തിൽനിന്നും വലിയ അളവിൽ നാം രക്ഷപ്പെട്ടുവെങ്കിലും, ഫാഷിസത്തിൻെറ ഉന്മൂലന രാഷ്ട്രീയത്തിൻെറ വാൾ ഇപ്പോഴും ഈ ജനതയുടെ തലക്കുമേൽ തൂങ്ങിയാടുകയാണ്.
ഇന്ത്യയെയും ഇന്ത്യക്കാരെയും സംബന്ധിച്ച് ഏറെ നിർണായകമാണ് 2022. ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നത് ഈ വർഷമാണ്. ഇതിൽ പഞ്ചാബ് ഒഴിച്ച് ബാക്കിയിടങ്ങളിലെല്ലാം എൻ.ഡി.എ ആണ് ഭരണത്തിലുള്ളത്; യു.പി, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ ഹിന്ദുത്വയുടെ രാഷ്ട്രീയ പരീക്ഷണശാലകളുമാണ്. തീർച്ചയായും ഇവിടങ്ങളിലെ ജനവിധി അതതു സംസ്ഥാനങ്ങളുടെ ഭാവിയെ മാത്രമല്ല നിർണയിക്കുക; നമ്മുടെ രാജ്യത്തിൻെറ ഭാഗധേയംകൂടി പ്രതിഫലിക്കുമതിൽ. അതുകൊണ്ടുതന്നെ, 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൻെറ റിഹേഴ്സൽ എന്നോ സെമിഫൈനൽ എന്നോ വിശേഷിപ്പിക്കാവുന്ന ജനാധിപത്യ ഗോദയിലേക്കുകൂടിയാണ് പുതുവർഷം നമ്മെ നയിക്കുന്നത്. പക്ഷേ, തെരഞ്ഞെടുപ്പ് ഗോദയുണരുമ്പോൾ കേൾക്കുന്നത് ഹിന്ദുത്വയുടെ ആക്രോശമുദ്രാവാക്യങ്ങൾ മാത്രമാണ്. പ്രധാനമന്ത്രിയടക്കമുള്ളവർക്ക് സംസാരിക്കാനുള്ളത് രാജ്യത്തിൻെറ പുരോഗതിയെക്കുറിച്ചല്ല; മറിച്ച്, ഗോ രാഷ്ട്രീയത്തെക്കുറിച്ചും ബാബരി ഭൂമിയിൽ ഉയർന്നുകൊണ്ടിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചെല്ലാമാണ്. അയോധ്യക്കുശേഷം, മഥുരയും കാശിയുമൊക്കെയായിരിക്കുന്നു പ്രചാരണ വിഷയങ്ങൾ. കോവിഡും ലോക്ഡൗണും ഈ രാജ്യത്തെ പട്ടിണിയിലെത്തിച്ചത് ആർക്കും വിഷയമല്ലാതായിരിക്കുന്നു. ക്ഷേമരാഷ്ട്രത്തെക്കുറിച്ച ചർച്ചകൾക്കു പകരം, വംശീയവിദ്വേഷത്തിൻെറ മുറവിളികൾ ഉയരുമ്പോൾ ഈ രാജ്യം ഫാഷിസത്തിൻെറ ഭരണക്രമത്തിന് പാകപ്പെട്ടിരിക്കുന്നുവെന്നു തന്നെ മനസ്സിലാക്കണം.
തെരുവുകളിൽ മാത്രമല്ല, ജനാധിപത്യത്തിൻെറ ശ്രീകോവിലിൽനിന്നും ഹിന്ദുത്വ വംശീയതയുടെ ശബ്ദങ്ങൾ നിരന്തരമായി ഉയർന്നുവരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകിയിരുന്ന പ്ലേസസ് ഓഫ് വർഷിപ്പ് ആക്ട് അടക്കമുള്ള നിയമങ്ങൾ എടുത്തുകളയണമെന്ന് ബി.ജെ.പി അംഗങ്ങൾ സഭയിൽ ആവശ്യപ്പെട്ടത് ഒട്ടും യാദൃച്ഛികമല്ല; സമാന്തരമായി, ഇതേ ആവശ്യവുമായി ഹിന്ദുത്വസംഘടനകൾ കോടതികളെയും സമീപിച്ചിരിക്കുന്നു. രണ്ടും, അംഗീകരിക്കപ്പെടുന്നതോടെ 'നിയമപര'മായിത്തന്നെ കാശിയിലെയും മഥുരയിലെയും മസ്ജിദുകൾ സംഘ്പരിവാർ കൈയടക്കും. തെരുവുകളിലെ ഉന്മാദികളായ ആൾക്കൂട്ടം പാർലമെൻറിലും പ്രവേശിച്ചിരിക്കുന്നുവെന്നർഥം. ആ ആൾക്കൂട്ടമാണ് 'ഭരണഘടനാപര'മായി തന്നെ രാജ്യത്തെ വിറ്റുതുലച്ചുകൊണ്ടിരിക്കുന്നത്; ഇന്ത്യ എന്ന ആശയത്തിൻെറ ആത്മാവിനെ തച്ചുതകർത്തുകൊണ്ടിരിക്കുന്നത്. എങ്കിലും, നമുക്ക് നിരാശരായിക്കൂടാ. ജനകീയമായ ചെറുത്തുനിൽപ്പുകളിലൂടെ ഈ ആൾക്കൂട്ടത്തെ പിന്നാക്കംപായിച്ച സന്ദർഭങ്ങളും അപൂർവമെങ്കിലും ഈ കാലത്തുതന്നെ നമുക്കുണ്ടായിട്ടുണ്ട്. കർഷക സമരത്തിൻെറ മഹത്തായ വിജയമൊക്കെ ജനാധിപത്യവാദികളുടെ ശബ്ദങ്ങൾക്ക് കരുത്തുപകരും. അതുകൊണ്ടുതന്നെ, പ്രതീക്ഷ അസ്തമിച്ചിട്ടില്ല. കരുത്തുറ്റ പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഇന്ത്യയെ തിരിച്ചുപിടിച്ചേ തീരൂ. പുതുവർഷ ദിനം അതിൻെറ തുടക്കമാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.