ബിഹാറിലെ രാഷ്ട്രീയമാറ്റം ദേശീയരാഷ്ട്രീയത്തിൽ വരാൻ പോകുന്ന സ്ഫോടനാത്മക പരിവർത്തനങ്ങളുടെ തുടക്കമാണോ? അങ്ങനെ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നവരും നിതീഷിന്റെ രാഷ്ട്രീയ ജീവചരിത്രം അത്തരം പ്രതീക്ഷകളെ പ്രശോഭിതമാക്കാൻ മാത്രം ജീവസ്സുറ്റവയ എന്നു തിരിച്ചറിയുന്നുണ്ട്. രണ്ടു പതിറ്റാണ്ടായി വലിയ പ്രത്യാശകൾ സമ്മാനിച്ച് മഹാസംഖ്യങ്ങൾ തകർത്താടി വരുകയും അതിനേക്കാൾ വലിയ നിരാശകൾ നൽകി തകർന്നടിയുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ കൂത്തരങ്ങാണ് ബിഹാർ. നിതീഷ് കുമാറാകട്ടെ, ഇത്തരം നാടകങ്ങളിലെ പ്രധാന വേഷംകെട്ടലുകാരനുമാണ്. പുതിയ രാഷ്ട്രീയക്കളിയിലൂടെ മുഖ്യമന്ത്രിയായ അദ്ദേഹത്തെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കളിയാക്കി വിളിച്ചിരുന്നത് 'യു ടേൺ അമ്മാവൻ' എന്നായിരുന്നു. അതേസമയംതന്നെ ജനങ്ങളുടെ മിടിപ്പ് തിരിച്ചറിയുന്നതിൽ മികവുറ്റ രാഷ്ട്രീയതന്ത്രജ്ഞനുമാണ് അദ്ദേഹം. അതുകൊണ്ടാണ് അമിത് ഷായുടെ തന്ത്രങ്ങളെ കടത്തിവെട്ടി പാർട്ടിയിൽ ഒരു പിളർപ്പുമില്ലാതെ എൻ.ഡി.എയെ ഉപേക്ഷിക്കാനും പുതിയ സഖ്യത്തിൽ മുഖ്യമന്ത്രിയായി തുടരാനും നിതീഷിന് കഴിഞ്ഞത്. ഈ രാഷ്ട്രീയ കളംമാറ്റം നിതീഷിന്റെ മുന്നിലെ ഉദ്ധവിന്റെ ഗതി സംഭവിക്കാതിരിക്കാനുമുള്ള അവസാന രക്ഷാമാർഗമായിരുന്നു. ഒരിക്കലേറ്റ രാഷ്ട്രീയ തിരിച്ചടിയുടെ മുറിവും വേദനയും പരിഗണിക്കാതെ നിതീഷുമായി കൈകോർക്കാൻ സന്നദ്ധനായ തേജസ്വി യാദവിന്റെ വിട്ടുവീഴ്ച നിലപാടാണ് മഹാസഖ്യത്തിന് വീണ്ടും സാധ്യത തെളിയിച്ചത്.
നിതീഷിന്റെ ചുവടുമാറ്റം ബി.ജെ.പി നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ 'ദാദാഗിരി'ക്കുള്ള മുഖത്തടിയാണ് എന്ന കാര്യത്തിൽ സംശയമില്ല. ചിരാഗ് പാസ്വാനെ മുൻനിർത്തി ബിഹാറിൽ തന്റെ ശക്തി ക്ഷയിപ്പിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രം വിജയിച്ചുവെന്ന് 2020ലെ തെരഞ്ഞെടുപ്പ് ഫലം നിതീഷിനെ ബോധ്യപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തിരുത്തി പാർട്ടിയെയും തന്നെയും രാഷ്ട്രീയ ഗളച്ഛേദം വരുത്താനാണ് ബി.ജെ.പി പദ്ധതിയൊരുക്കുന്നതെന്ന് മനസ്സിലാക്കാൻ 1996 മുതൽ ബി.ജെ.പി ലാവണത്തിൽ അടുത്തിടപഴകിയ അനുഭവപരിജ്ഞാനം നിതീഷിന് ധാരാളമായിരുന്നു. മുൻ ദേശീയ പ്രസിഡന്റും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന ആർ.സി.പി. സിങ്ങിനെ ബി.ജെ.പി വിലക്കെടുത്തത് ആ ബോധ്യത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്തു. ബി.ജെ.പിക്കും നിതീഷിനുമിടയിലെ വിള്ളലുകൾ അധികരിക്കുന്നതിന്റെ ലക്ഷണങ്ങളായിരുന്നു അഗ്നിപഥ് പ്രക്ഷോഭത്തിലും രാഷ്ട്രപതി തെരഞ്ഞെടുപ്പ് സന്ദർഭങ്ങളിലും പ്രകടമായ വിരുദ്ധ നിലപാടുകൾ.
രാഷ്ട്രീയ ധാർമികതയെക്കുറിച്ച് വിലപിക്കാൻ അർഹതയുള്ള ഒരു പാർട്ടിയും രാജ്യത്ത് നിലവിലില്ലാത്ത സാഹചര്യത്തിൽ ബിഹാറിലെ ഈ കൂറുമാറ്റങ്ങളെ നൈതികതയുടെ കണ്ണിലൂടെ മാത്രം നോക്കിക്കാണാൻ ശ്രമിക്കുന്നത് ആത്യന്തികമായി ബി.ജെ.പിയുടെ ഇച്ഛാഭംഗത്തിന് സമാശ്വാസം നൽകാനേ ഉപകരിക്കൂ. യഥാർഥത്തിൽ മഹാരാഷ്ട്രയിലെയും ബിഹാറിലെയും രാഷ്ട്രീയമാറ്റങ്ങൾ വെളിച്ചംവീശുന്നത് ശത്രുവായ ബി.ജെ.പിയേക്കാൾ അപകടകാരിയാണ് മിത്രമായ ബി.ജെ.പി എന്ന വസ്തുതയിലേക്കാണ്. സുഹൃത്തുക്കളുടെയും ശത്രുക്കളുടെയും ചെലവിൽ തങ്ങളുടെ അടിത്തറ വിപുലപ്പെടുത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് തെളിയുന്നത് പുതുതായി സഖ്യകക്ഷികളാകാൻ മോഹിക്കുന്നവരെ തെല്ലൊന്നുമായിരിക്കില്ല അലോസരപ്പെടുത്തുക. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ പന്ത്രണ്ടോളം പാർട്ടികൾ എൻ.ഡി.എ വിട്ടത് സൈദ്ധാന്തിക കാരണങ്ങളാലായിരുന്നില്ലല്ലോ.
ജനതാദൾ-യുവിന്റെ ചേരിമാറ്റം പ്രതിപക്ഷനിരക്ക് ചെറുപ്രതീക്ഷ നൽകാനും ഉപകരിച്ചിട്ടുണ്ട്. അഖിലേഷ് യാദവിന്റെയും ശരദ് പവാറിന്റെയും പ്രസ്താവനകൾ അതാണ് വ്യക്തമാക്കുന്നത്. 2024ലെ ദേശീയ പൊതുതെരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കുമെന്ന ധാരണയിൽ ഇളക്കമുണ്ടാക്കാനും ബിഹാറിലെ അധികാരമാറ്റം സഹായകരമായിട്ടുണ്ട്. ഈ സഖ്യം കെട്ടുറപ്പോടെ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാകുമോ അതല്ല അധികാരതാൽപര്യങ്ങളിൽ വേഗത്തിൽ ഛിന്നഭിന്നമാകുമോ തുടങ്ങിയ സംശയങ്ങൾ ഉയരുക സ്വാഭാവികം. അതിന് വിശ്വസനീയമായ പ്രായോഗിക നീക്കങ്ങളിലൂടെ ഉത്തരം കിട്ടുമ്പോഴാണ് ജനങ്ങളുടെ പ്രതീക്ഷകൾക്ക് നിറം ലഭിക്കുക. സ്ഥിരതയുള്ള സർക്കാറിന് ബി.ജെ.പി മാത്രമല്ലെന്ന് രാജ്യം അറിയുമ്പോഴാണ് ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാനാകുക. അതിന് പ്രതിപക്ഷത്തിന് ശക്തവും വ്യക്തവുമായ ആസൂത്രണങ്ങളും വേഗമാർന്ന പരിപാടികളും വേണ്ടതുണ്ട്. 2024നുമുമ്പ് സുചിന്തിത രാഷ്ട്രീയ നിലപാടുകളും പ്രായോഗിക നടപടികളും മഹാസഖ്യത്തിന് സ്വീകരിക്കാനായാൽ അതിന്റെ പ്രതിഫലനങ്ങൾ ബിഹാറിനപ്പുറവും അനുഭവപ്പെടും. അതിലൊരു പ്രധാന നീക്കം ബിഹാറിൽ ജാതി സെൻസസിന് ഉത്തരവിടുക എന്നതാണ്. ജാതികളും ഉപജാതികളുമായി പടർന്നുകിടക്കുന്ന ബിഹാറിൽ അതുണ്ടാക്കുന്ന ഉണർവ് പകരംവെക്കാനാവാത്തതാകും. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രകമ്പനങ്ങൾക്ക് അത് വഴിയൊരുക്കും. മണ്ഡലുണ്ടാക്കിയതിനേക്കാൾ വലിയ സാമൂഹിക പരിഷ്കരണത്തിലേക്കത് രാജ്യത്തെ നയിക്കുകയും ചെയ്യും. ബിഹാർ ഒരിക്കൽക്കൂടി രാജ്യത്തിന് ദിശ നിർണയിക്കും. ചുരുങ്ങിയപക്ഷം, നിതീഷിന്റെ രണ്ടു പതിറ്റാണ്ടുകാലത്തെ അധാർമിക അധികാര സഹശയനങ്ങൾക്ക് ഒരു പ്രായശ്ചിത്തമായെങ്കിലും അത് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.