ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നിലവിലെ സീറ്റ് നിലനിർത്താൻ കഴിഞ്ഞതിനപ്പുറം റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിക്കാനായത് സംസ്ഥാനത്തിലെ ഭരണമുന്നണിക്ക് വിശിഷ്യ, മുഖ്യമന്ത്രി പിണറായി വിജയന് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. വലിയ ശുഭപ്രതീക്ഷകരെപോലും അമ്പരപ്പിച്ചുകൊണ്ട്, അന്തരിച്ച സി.പി.എം എം.എൽ.എ രാമചന്ദ്രൻ നായർ നേടിയ 7983 വോട്ടിെൻറ ഭൂരിപക്ഷത്തെ നിഷ്പ്രഭമാക്കിയാണ് സജി ചെറിയാൻ 20,956 വോട്ടിെൻറ വൻ ലീഡാണ് സ്വന്തമാക്കിയത്. മണ്ഡലത്തിലെ മൊത്തം പത്ത് പഞ്ചായത്തുകളിലും ഏക നഗരസഭയിലും ഇടതുമുന്നണി സ്ഥാനാർഥിയാണ് മുന്നിൽ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തും അതിൽ ഉൾപ്പെടുന്നു. പ്രമാദമായ കെവിൻ കൊലക്കേസ് പൊലീസിനെയും മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തര വകുപ്പിനെയുമാകെ പ്രതിക്കൂട്ടിൽ നിർത്തുകയും ക്രമസമാധാനത്തകർച്ചയുടെ പേരിൽ പ്രതിപക്ഷം സർക്കാറിനെതിരെ ആഞ്ഞടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രതികൂല അന്തരീക്ഷത്തിലാണ് ചെങ്ങന്നൂരിൽ വോെട്ടടുപ്പ് നടന്നതെന്നിരിക്കെത്തന്നെ ഭരണമുന്നണിയുടെ മിന്നുന്ന വിജയം നൽകുന്ന പാഠങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടതാണ്. സാേങ്കതികമായി 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച വോട്ടിനേക്കാൾ 1500 വോട്ടുകൾ ഇത്തവണ കോൺഗ്രസിലെ വിജയകുമാർ നേടി എന്നവകാശപ്പെടാമെങ്കിലും വർധിച്ച രണ്ടു ശതമാനം പോളിങ്ങിെൻറ ഒരു നേരിയ വിഹിതംപോലും യു.ഡി.എഫിന് തരപ്പെടുത്താനായില്ലെന്ന് സമ്മതിക്കണം. അവസാന നിമിഷം ലഭിച്ച കേരള കോൺഗ്രസ് മാണി ഗ്രൂപ്പിെൻറ പിന്തുണയും നേട്ടമൊന്നുമുണ്ടാക്കിയില്ല. അതുപോലെ, അയ്യപ്പ സേവാസമിതിയുടെ പ്രസിഡൻറിനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കുേമ്പാൾ കൂടുതൽ ഹൈന്ദവ വോട്ടുകൾ ആകർഷിക്കാമെന്ന കോൺഗ്രസിെൻറ കണക്കുകൂട്ടലും പിഴച്ചുവെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. മാത്രമല്ല, ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുത്താൻ ആ തീരുമാനം നിമിത്തമായി എന്ന് പഞ്ചായത്ത് തിരിച്ചുള്ള വിശകലനം വ്യക്തമാക്കുന്നു.
കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ ബി.ജെ.പിക്കുവേണ്ടി മത്സരരംഗത്തിറങ്ങിയ പി.എസ്. ശ്രീധരൻ പിള്ളക്ക് 42,000ത്തിൽപരം വോട്ടുനേടാൻ കഴിഞ്ഞത് വൻ മുന്നേറ്റമായി വിലയിരുത്തപ്പെടുകയും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയപ്രതീക്ഷ നൽകുകയും ചെയ്തിരുന്നു. ഒരുവേള ആ ബലത്തിലാവണം ഇത്തവണയും മുൻ സംസ്ഥാന പ്രസിഡൻറ് കൂടിയായ ശ്രീധരൻ പിള്ളയെത്തെന്ന ഭാഗ്യപരീക്ഷണത്തിനിറക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചതും. പക്ഷേ, ഏഴായിരത്തിൽപരം വോട്ടുകൾ ബി.ജെ.പി സ്ഥാനാർഥിക്ക് നഷ്ടപ്പെടുത്തിയാണ് ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് പടലപ്പിണക്കത്തിെൻറ പേരിൽ എൻ.ഡി.എയുമായി ഇടഞ്ഞതായിരിക്കാം ഒരു കാരണമെങ്കിലും നരേന്ദ്ര മോദിയുടെ ഭരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ കേരളത്തിലെ ജനങ്ങളിൽ ഒരു പ്രത്യാശയുമുളവാക്കാൻ കാവി സർക്കാറിനായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സവർണർക്ക് നിർണായക ശക്തിയുള്ള ചെങ്ങന്നൂരിലെ ഫലങ്ങൾ. ഇലക്ഷൻ പ്രചാരണത്തിെൻറ അന്ത്യത്തിൽ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനെ മിസോറമിലെ രാജ്ഭവനിലേക്ക് നാടുകടത്തിയത് സൃഷ്ടിച്ച ആശയക്കുഴപ്പവും അനിശ്ചിതത്വവും ബി.ജെ.പി അനുകൂല വോട്ടുകളെ ബാധിച്ചോ എന്ന് പറയാറായിട്ടില്ല. ദേശീയതലത്തിൽതന്നെ മോദി-അമിത് ഷാ കൂട്ടുകെട്ട് തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുേമ്പാൾ കേരളമേതായാലും വർഗീയ-ഫാഷിസ്റ്റ് തരംഗത്തിന് അടിപ്പെടാൻ തൽക്കാലം പാകമായിട്ടില്ലെന്നാണ് ചെങ്ങന്നൂർ നൽകുന്ന സൂചന.
ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് വിലയിരുത്തിയ എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനും പരാജയ കാരണങ്ങൾ പരിശോധിച്ചു തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് പ്രതികരിച്ചിട്ടുണ്ട്. യു.ഡി.എഫിലെ രണ്ടാംഘടകമായ മുസ്ലിം ലീഗിെൻറ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നു. ഇത്തരം പ്രതികരണങ്ങൾ പക്ഷേ, 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തെ തുടർന്നും പുറത്തുവന്നിരുന്നതാണ്. എന്നിെട്ടന്തുണ്ടായി? വസ്തുനിഷ്ഠമായ വിലയിരുത്തലോ ആഴത്തിലുള്ള പുനഃപരിശോധനയോ ഒന്നും ഉണ്ടായില്ലെന്നു മാത്രമല്ല കോൺഗ്രസിൽ ഗ്രൂപ്പിസം യഥാവിധി തുടരുകയും പാർട്ടി യന്ത്രം നിശ്ചലമാവുകയുമാണ് ചെയ്തിട്ടുള്ളത്. ഉമ്മൻ ചാണ്ടിയുടെ ആന്ധ്ര പ്രയാണത്തോടെ സംഘടന കൂടുതൽ നിർജീവമാവാനാണ് സാധ്യത. തൃണമൂൽ തലത്തിൽ പാർട്ടി തകർന്നതാണ് ബംഗാൾ, യു.പി, ബിഹാർ, ഝാർഖണ്ഡ്, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രണ്ടാമത്തെ ദേശീയ കക്ഷിക്ക് നേരിട്ട വൻ പതനത്തിന് വഴിയൊരുക്കിയത്. കേരളത്തിലും അത്തരമൊരു ദുരവസ്ഥയിലേക്കാണ് കോൺഗ്രസിെൻറ പ്രയാണമെങ്കിൽ രാഹുൽ ഗാന്ധിയുടെ പുനരവതാരമോ ന്യൂനപക്ഷ പിന്തുണയോ ബി.ജെ.പിക്കേൽക്കുന്ന തിരിച്ചടികളോ ഒന്നും സംഘടനയുടെ രക്ഷെക്കത്തുകയില്ല. കരുത്തുറ്റ നേതൃത്വവും ഗ്രൂപ്പുകൾക്കതീതമായ സംഘടന ചട്ടക്കൂടും സർവോപരി മതനിരപേക്ഷ ജനാധിപത്യത്തോടുള്ള സുദൃഢ പ്രതിബദ്ധതയും വീണ്ടെടുക്കാൻ കോൺഗ്രസിന് സാധിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു പാർട്ടിയുടെ ഭാവി, യു.ഡി.എഫിെൻറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.