ആ അത്ഭുതവും സംഭവിച്ചു. കുറച്ചു മുമ്പുവരെ ‘പൊട്ടനെ’ന്നും ‘റോക്കറ്റുവീരനെ’ന്നും പരസ്പരം ശകാരിച്ചുവന്ന, വിവേകത്തെക്കാൾ അഹന്ത കൂടുതൽ പ്രകടിപ്പിച്ചുവന്ന രണ്ടുപേർ അന്യോന്യം കണ്ടു സംസാരിക്കുകയും പൊതുവായ ധാരണയിൽ ഒപ്പുവെക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട പശ്ചാത്തല ചർച്ചകൾക്കും ദക്ഷിണകൊറിയ, ചൈന, ജപ്പാൻ, റഷ്യ തുടങ്ങിയവയുടെ സഹകരണാത്മക പരിശ്രമങ്ങൾക്കും പിന്നാലെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തരകൊറിയയുടെ ചെയർമാൻ കിം ജോങ് ഉന്നും സിംഗപ്പൂരിൽ ഒന്നിച്ചിരുന്ന് സമാധാനത്തിെൻറ വാതിൽ തള്ളിത്തുറന്നു. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണവും കൊറിയകൾ തമ്മിലുള്ള സമാധാന ഉടമ്പടിയും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുന്നു. രണ്ടു രാഷ്ട്രത്തലവന്മാരും ചേർന്ന് ഒപ്പിട്ട ധാരണയിൽ അവ്യക്തതകൾ ധാരാളമുണ്ട്. നാലു കാര്യങ്ങളാണ് അതിൽ എടുത്തുപറയുന്നത്. യു.എസും ഉത്തരകൊറിയയും തമ്മിൽ നല്ല പരസ്പരബന്ധം സ്ഥാപിക്കുക, ഇരു രാജ്യങ്ങളും കൊറിയൻ മേഖലയിൽ സുസ്ഥിര സമാധാനത്തിനായി ശ്രമിക്കുക, സമ്പൂർണ ആണവ നിരായുധീകരണത്തിനുവേണ്ടി ശ്രമിക്കണമെന്ന് കഴിഞ്ഞ മാസം 27ന് നടത്തിയ പൻമുൻജോം പ്രഖ്യാപനം ആവർത്തിച്ചുറപ്പിക്കുക, കൊറിയൻ യുദ്ധത്തിലെ തടവുകാരെ കൈമാറുക എന്നിവയാണീ കാര്യങ്ങൾ. ഒാരോന്നിെൻറയും വിശദാംശങ്ങളും നിർവഹണ രീതികളും ചർച്ചചെയ്യാൻ ബാക്കിയാണ്. ഇത് പക്ഷേ, പോരായ്മയല്ല. 1950-53ലെ കൊറിയൻ യുദ്ധം തൊട്ട് യു.എസും ഉത്തരകൊറിയയും തമ്മിലും കൊറിയകൾ തമ്മിലും കടുത്ത ശത്രുതയിലായിരുന്നു ഇത്രയും കാലം. ആറര പതിറ്റാണ്ടിനുശേഷം അതിന് അറുതിയുണ്ടാക്കാൻ ശ്രമിക്കുേമ്പാൾ തുടക്കം ഇത്രയെങ്കിലും ഭംഗിയായല്ലോ എന്ന് സമാധാനിക്കാം.
ട്രംപും ഉന്നും പ്രകടിപ്പിച്ചിട്ടുള്ളത് തികഞ്ഞ ശുഭാപ്തി വിശ്വാസമാണ്. തങ്ങൾ തമ്മിൽ സവിശേഷമായ വ്യക്തിബന്ധം സ്ഥാപിച്ചുകഴിഞ്ഞെന്നും ഇൗ തുടക്കം ആർക്കും പ്രതീക്ഷിക്കാവുന്നതിലും മെച്ചപ്പെട്ടതാണെന്നും ട്രംപ് പറഞ്ഞപ്പോൾ ചരിത്രപ്രധാനമായ കൂടിക്കാഴ്ചയാണിതെന്നും കഴിഞ്ഞതൊക്കെ തങ്ങൾ മറക്കുന്നതോടെ ലോകം വമ്പിച്ച മാറ്റമാണിനി കാണാൻ പോകുന്നതെന്നുമാണ് ഉൻ പ്രസ്താവിച്ചത്. സമാധാനത്തിെൻറ നാന്ദിയാണിതെന്ന് ഉൻ തുടക്കത്തിലേ പറഞ്ഞിട്ടുണ്ട്. പോർവിളിയിൽനിന്ന് ശാന്തിമന്ത്രത്തിലേക്കുള്ള ഇൗ മാറ്റം തുടങ്ങിയത് ദക്ഷിണകൊറിയയിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ ഉത്തരകൊറിയ പെങ്കടുത്തതോടെയാണ്. ശത്രുതയുടെ പാതയിൽനിന്നുള്ള ആ ചുവടുമാറ്റത്തിെൻറ ബഹുമതി ആ നിലക്ക് ഉന്നിനും ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൻ ജെ ഇന്നിനും അവകാശപ്പെട്ടതാണ്. ജപ്പാെൻറയും ദക്ഷിണകൊറിയയുടെയും പരിശ്രമങ്ങൾ ട്രംപിനെ നിലപാടുമാറ്റത്തിനു പ്രേരിപ്പിച്ചിരിക്കണം. ഒളിമ്പിക് ‘കായിക നയതന്ത്ര’ത്തിനുശേഷം കൊറിയകൾ തമ്മിൽ ശത്രുക്കളെന്ന നിലവിട്ട് അയൽക്കാരെന്ന മനോഭാവം രൂപപ്പെട്ടു. യു.എസിനെ സംബന്ധിച്ചാകെട്ട, സമാധാനം സ്ഥാപിക്കാൻ കഴിഞ്ഞാൽ ദക്ഷിണകൊറിയയിലെ 30,000 യു.എസ് ഭടന്മാരെ മടക്കിവിളിക്കാം. ഉത്തരകൊറിയക്ക്, തങ്ങൾക്കുമേലുള്ള ഉപരോധങ്ങൾ നീക്കംചെയ്യപ്പെടുമെന്ന ലാഭവുമുണ്ട്. അതേസമയം, യു.എസ് മേൽക്കോയ്മക്കെതിരെ തങ്ങളുടെ ‘ശക്തമായ ആയുധ’മെന്ന് ഉത്തരകൊറിയ വിശേഷിപ്പിക്കുന്ന ആണവശേഷി എത്രത്തോളം അവർ അടിയറവെക്കുമെന്ന് അറിയാനിരിക്കുന്നേയുള്ളൂ. ഒരു രസികൻ പറഞ്ഞപോലെ, ഇരുവരും പ്രവേശനപരീക്ഷയേ ജയിച്ചിട്ടുള്ളൂ. ശരിയായ പരീക്ഷ ഇനി നടക്കാൻ പോകുന്ന ചർച്ചകളാണ്.
ട്രംപിനെ സംബന്ധിച്ച് വിശേഷിച്ചും ഇത് വലിയൊരു പ്രചാരണതന്ത്രം കൂടിയാണ്. ആണവനിരായുധീകരണത്തിന് കിം ജോങ് ഉൻ ഏപ്രിലിൽ തന്നെ ദക്ഷിണകൊറിയയിൽവെച്ച് സമ്മതിച്ചതാണെന്നിരിക്കെ ട്രംപിെൻറ സംഭാവന പരിമിതമാണ്. അതേസമയം, യു.എസിൽ വളരെയേറെ ആക്ഷേപം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പ്രസിഡൻറിന് തെൻറ മങ്ങിവരുന്ന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള വഴിയാണിത്. ഇറാനുമായി മുൻ പ്രസിഡൻറ് ബറാക് ഒബാമയും മറ്റും ഒപ്പിട്ട കരാറിനെ ഭർത്സിച്ചുവന്ന ട്രംപ് അതിൽനിന്ന് പിൻവാങ്ങുകകൂടി ചെയ്തു. അതേ ട്രംപ് യഥാർഥ ആണവായുധശക്തിയായ ഉത്തരകൊറിയ എന്ന ‘ഭീകരരാഷ്ട്ര’വുമായി ചർച്ചക്കിരിക്കുന്നതുപോലും അവിശ്വസനീയമായിരുന്നു. ഇറാൻ കരാറിെൻറ കാര്യത്തിൽ ഒബാമയെ ചെറുതാക്കാനാണ് ട്രംപ് ശ്രമിച്ചതെങ്കിൽ ഉത്തരകൊറിയയുമായി ധാരണയുണ്ടാക്കിയത് ഒബാമയെക്കാൾ കേമനാണ് താനെന്ന് വരുത്താൻകൂടിയാവണം. അങ്ങേയറ്റം പ്രവചനാതീതമെന്ന് തെളിയിച്ച ട്രംപിെൻറ കൈകളിൽ ഏത് കരാറും അന്താരാഷ്ട്ര ബന്ധവും അനിശ്ചിതവും അസ്ഥിരവുമാകും. എങ്കിൽപോലും ക്രിയാത്മകമായ ചുവടുവെപ്പെന്ന നിലക്ക് സിംഗപ്പൂർ പ്രസ്താവന സ്വാഗതം ചെയ്യപ്പെടും. സമാധാനപാതയിലേക്കുള്ള വാതിൽ തുറക്കപ്പെട്ടിരിക്കുന്നു; അതുവഴി അവർ നടക്കുമോ, നടക്കുമെങ്കിൽ എത്രത്തോളം എന്നതൊക്കെ കാലം കാണിച്ചുതരും. സമാധാനം പുലരെട്ട എന്ന് പ്രാർഥിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.