സമ്പദ്ഘടനയുടെ പതനത്തിന് എന്തു വേഗം!

ഒരു മന്ത്രം ജപിച്ച് സാമൂഹികതിന്മകളെ ഇല്ലാതാക്കുന്ന ലാഘവത്തോടെയാണ് 2016 നവംബർ എട്ടിന് രാത്രി അന്നത്തെ ഏറ്റവും വലിയ കറൻസികളായിരുന്ന 500, 1000 നോട്ടുകൾ ഇന്ത്യൻ പ്രധാനമന്ത്രി റദ്ദാക്കിയത്. കറൻസി ഉപയോഗം കുറക്കാനും പണത്തിെൻറ പൂഴ്ത്തിവെപ്പ് തടയാനും നടത്തിയ നോട്ട് നിരോധനത്തിനു ശേഷം, 2000ത്തിെൻറ കറൻസി അച്ചടിച്ചതിെൻറ യുക്തിയെന്തെന്ന് ഇനിയും വിശദീകരിക്കാനായിട്ടില്ല. പകരം വ്യാജപ്രചാരണങ്ങളുടെ ഘോഷയാത്ര നടത്തി യാഥാർഥ്യങ്ങൾ മറച്ചുവെക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിച്ചത്. 2000ത്തിെൻറ കറൻസിയിൽ നാനോ ജി.പി.എസ് ചിപ്പ് ഉണ്ടെന്നും 120 അടി താഴ്ചയിൽ ഒളിപ്പിച്ചാൽ പോലും സാറ്റലൈറ്റ് മുഖാന്തരം കണ്ടെത്താനാകുമെന്നുമായിരുന്നു കിടിലൻ പ്രചാരണം. അതിെൻറ നിരർഥകത തമാശയായി മാറിയത് സമീപകാലത്തു മാത്രമാണ്. അഥവാ വ്യാജപ്രചാരണത്തെ ശരിയെന്ന വിധം സ്വീകരിക്കുന്ന സമൂഹത്തെ സൃഷ്ടിച്ചുകൊണ്ടാണ് രാജ്യത്ത് ഏതാണ്ടെല്ലാ സാമ്പത്തികപരിഷ്കരണങ്ങളും നടപ്പാക്കിവരുന്നത്. ആയിരത്തിെൻറ കറൻസി ഇല്ലാതായതും 200െൻറയും 2000ത്തിെൻറയും രണ്ടുതരം പുതിയ കറൻസികൾ രംഗത്തുവന്നതുമാണ് നോട്ടുനിരോധനത്തിെൻറ ശിഷ്ടബാക്കി. അന്നത്തെ മറ്റെല്ലാ അവകാശവാദങ്ങളും അർഥശൂന്യമായിരുന്നുവെന്ന് സകലർക്കും ബോധ്യമായി. എന്നാൽ, ഈ തുഗ്ലക് പരിഷ്കാരത്തിന് ഇന്ത്യൻ സമ്പദ്വ്യവസ്ഥ കനത്ത വിലകൊടുക്കേണ്ടിവന്നു. രണ്ടു കൊല്ലം മുമ്പ് 16.42 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്തുണ്ടായിരുന്ന മൊത്തം കറൻസിയുടെ മൂല്യമെങ്കിൽ, ഇപ്പോഴത് 18.76 ലക്ഷം കോടിയായി വർധിച്ചിരിക്കുന്നു! ഡിജിറ്റൽ കമ്പോള വ്യാപനം സ്വിച്ചിട്ടാൽ നടപ്പാക്കാനാവില്ലെന്നും ബോധ്യമായി. കള്ളനോട്ടും കള്ളപ്പണവും ഭീകരവാദവും കുറഞ്ഞുവെന്ന് ആരും ഇപ്പോൾ അവകാശപ്പെടുന്നില്ല. പുതിയ കറൻസികൾ ജനങ്ങൾക്ക് പരിചിതമാകും മുമ്പ് അവയുടെ വ്യാജൻ പുറത്തിറങ്ങുന്നതായിട്ടാണ് ബാങ്ക് ജീവനക്കാരുടെ അനുഭവം. നിരോധിക്കപ്പെട്ട 500ഉം 1000വും കറൻസി നോട്ടുകൾ ഗംഗാനദിയിലൂടെ ഒഴുകിപ്പോകുമെന്ന പ്രധാനമന്ത്രിയുടെ ജപ്പാൻ പ്രസംഗവും വൃഥാവിലായി. 50 ദിവസമാണ് ലക്ഷ്യസാക്ഷാത്കാരത്തിനായി അദ്ദേഹം ചോദിച്ചതെങ്കിലും 730 ദിവസം പിന്നിടുമ്പോൾ എല്ലാവരും സമവായത്തിലെത്തുന്ന ഏകകാര്യം സമ്പദ്ഘടനയുടെ പതനവും കമ്പോളത്തിെൻറ മാന്ദ്യവുമാണ്.

അനൗപചാരിക മേഖലയുടെ പതനം
59 മിനിറ്റ് കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിെൻറ അനുഭവമെന്താകുമെന്ന് മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉൗഹിക്കാവുന്നതേയുള്ളൂ. വിദേശ ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം സാധാരണക്കാരുടെ അക്കൗണ്ടുകളിൽ എത്തിക്കുമെന്ന പ്രഖ്യാപനമൊക്കെ മനസ്സിൽ തെളിയുമ്പോൾ അവരിൽ നിസ്സംഗതയുണ്ടാകുന്നത് സ്വാഭാവികം മാത്രം. കാരണം, മാനം മുട്ടെയുള്ള പ്രഖ്യാപനങ്ങൾ നടക്കുന്നത്, ജനാധിപത്യ സംവിധാനത്തിൽ രൂപംകൊള്ളുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സേഫ്റ്റി വാൽവെന്ന നിലക്കാണ്. പിന്നീട് അവയൊന്നും വിശദമായ പരിശോധനക്കും വിലയിരുത്തലിനും വിധേയമാകാറില്ലെന്നതാണ് നാടിെൻറ ജനാധിപത്യത്തിനുള്ള പ്രധാന ദൗർബല്യം. പുതിയ വായ്പപ്രഖ്യാപനത്തിെൻറ വിശദീകരണക്കുറിപ്പിൽ പ്രതിപാദിക്കുന്നത്, രണ്ടു വർഷമായി വിറങ്ങലിച്ച് നിലകൊള്ളുന്ന ചെറുകിട, ഇടത്തരം വാണിജ്യ വ്യവസായ സംരംഭങ്ങളുടെ (എസ്.എം.ഇ) ഉയിർത്തെഴുന്നേൽപിെൻറ ആവശ്യകതയെക്കുറിച്ചാണ്. അഥവാ, നോട്ട് നിരോധനം മൂലം കടുത്ത പ്രഹരമുണ്ടായത് രാജ്യത്തെ 60-70 പേർ പങ്കാളികളായ അനൗപചാരിക മേഖലക്കാണെന്ന (Informal Sector) വസ്തുത പ്രകടമായി കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുകയാണ്. ഈ മേഖലയുടെ ചലനശേഷി തകർന്നില്ലാതായതാണ് വ്യാപകമായ തൊഴിലില്ലായ്മക്കും കമ്പോളത്തിെൻറ സങ്കോചത്തിനും കാരണമായത്. നോട്ട് നിരോധനത്തിെൻറ ഏറ്റവും കരുണയില്ലാത്ത ദൃശ്യവും ഇതുതന്നെ.

സംരക്ഷണത്തിന് നീക്കമില്ല
സാധനങ്ങൾക്കു പകരം സാധനങ്ങൾ കൈമാറുന്ന പഴയ ബാർട്ടർ സമ്പ്രദായത്തിനു പകരം വിനിമയ മൂല്യം നിശ്ചയിക്കുന്ന ഒരു പൊതുമാനദണ്ഡമായി കറൻസി രൂപം കൊണ്ടതാണ് വ്യാപാര-വാണിജ്യ പ്രക്രിയയുടെ അഭിവൃദ്ധിയുടെ ആണിക്കല്ല്. ഇന്ത്യയിൽ 2016ൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ആകെ കറൻസി മൂല്യത്തിെൻറ 86 ശതമാനം പൊടുന്നനെ നിശ്ചേതനമായപ്പോൾ അത് സമ്പദ്വ്യവസ്ഥയുടെ ഹൃദയാഘാതത്തിനാണ് വഴിയൊരുക്കിയത്. എന്നാൽ, ഇങ്ങനെ കുഴഞ്ഞുവീണ സമ്പദ്വ്യവസ്ഥക്ക് ആശ്വാസം പകരാനോ ഉത്തേജക നടപടികൾ കൈക്കൊള്ളാനോ ശ്രമമുണ്ടായില്ല എന്നതാണ് കേന്ദ്രസർക്കാർ നയത്തിലുള്ള ജനവിരുദ്ധതയുടെ സുപ്രധാന മുഖം. പണത്തിെൻറ ക്രയവിക്രയം ത്വരിതപ്പെടുത്തി കമ്പോളത്തെ സക്രിയമാക്കേണ്ട ബാങ്കിങ് സ്ഥാപനങ്ങളാകട്ടെ, വൻകിട കോർപറേറ്റുകളുടെ താൽപര്യസംരക്ഷകരായി മാറുകയും ചെയ്തു. തന്മൂലം കുത്തകകളുടെ ആസ്തിയിലും വരുമാനത്തിലും വലിയ കുതിപ്പുണ്ടായി. എന്നാൽ, ചെറുകിട വായ്പകൾ ഇല്ലാതാകുകയും അനൗപചാരിക മേഖലയെ അവഗണിക്കുകയും ചെയ്തതിെൻറ പാതകത്തിൽനിന്നും കൈകഴുകി രക്ഷനേടാനുള്ള നീക്കമാണ് പുതിയ വായ്പ പ്രഖ്യാപനം. ഇതൊരുതരം ഹിപ്പോക്രസി ആണ്. നോട്ടുനിരോധന വേളയിൽ ജനങ്ങൾ ക്യൂവിൽ നിന്നതും അവരുടെ ജീവിതം നരകതുല്യമായതും നൂറിൽപരം പേർ മരണമടഞ്ഞതും നേരിൽ കണ്ട ദയനീയ ദൃശ്യങ്ങൾ. എന്നാൽ, സമ്പദ്വ്യവസ്ഥയുടെ കാണാമറയത്ത്, കൃഷിയടക്കമുള്ള അടിസ്ഥാന മേഖലയിൽ സംഭവിച്ച ഉരുൾപൊട്ടലുകളും പ്രത്യാഘാതങ്ങളും കണ്ടറിഞ്ഞ് പരിഹാരങ്ങൾക്ക് ശ്രമിക്കാത്തതിനാലാണ് കമ്പോളമാന്ദ്യവും വളർച്ചനിരക്കിലെ ശോഷണവും തീക്ഷ്ണമായിത്തീർന്നത്.

ചേരിപ്പോര് അതിരൂക്ഷം
റിസർവ് ബാങ്കും കേന്ദ്ര സർക്കാറും തമ്മിലുള്ള ശീതസമരത്തിെൻറ ഉള്ളടക്കം സാമ്പത്തിക രംഗത്ത് അനുവർത്തിക്കുന്ന സമീപനങ്ങളിലെ നൈതികതയെ ചൊല്ലിയുള്ളതാണ്. ഒരു രാജ്യത്തിെൻറ കേന്ദ്രബാങ്കെന്നാൽ സാമ്പത്തിക കാര്യങ്ങളിലുള്ള ദിശാ നിർണയത്തിെൻറ അവസാനവാക്കാണ്. കറൻസിയുടേയും ബാങ്കിങ് സ്ഥാപനങ്ങളുടേയും അധിപൻ എന്നതിനു പുറമെ കേന്ദ്ര സർക്കാറിെൻറ സാമ്പത്തികനയങ്ങളെ വിളംബരപ്പെടുത്തുന്ന ബഹിർഗമനകവാടം കൂടിയാണത്. സ്വാശ്രയത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ സമ്പദ്ഘടനയുടെ വിശുദ്ധി ഉൾക്കൊള്ളുന്ന റിസർവ് ബാങ്കിെൻറ ചട്ടങ്ങളും നടപടിക്രമങ്ങളും സ്വയം ഭരണാവകാശസംഹിതകളും സമാനതകളില്ലാത്തവിധം അമൂല്യവും മഹത്തരവുമാണ്. 2016 നവംബർ എട്ടിെൻറ കറൻസി നിരോധന കാര്യത്തിൽ ഒരു ജനതയെ മാത്രമല്ല, റിസർവ് ബാങ്കിനെയും കേന്ദ്രസർക്കാർ ഫലത്തിൽ ബന്ദിയാക്കി എന്ന കാര്യം ഇന്നൊരു രഹസ്യമല്ല. കേന്ദ്ര സർക്കാറുമായി നല്ല ആശയപ്പൊരുത്തം വെച്ചുപുലർത്തിയതിെൻറ ആനുകൂല്യത്തിലായിരുന്നു രഘുറാം രാജനു ശേഷം ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ ചുമതല ഏൽക്കുന്നത്. എന്നാൽ, റിസർവ് ബാങ്ക് എന്ന ചട്ടക്കൂടിെൻറ മൂല്യങ്ങളും ധാർമികതയും മുറുകെപ്പിടിക്കേണ്ടിവന്നപ്പോൾ പുതിയ ഗവർണർക്കും സർക്കാർ വിധേയത്വം ഉപേക്ഷിച്ച് തത്ത്വാധിഷ്ഠിത നിലപാട് സ്വീകരിക്കേണ്ടി വന്നു. അത്രകണ്ട് തിളക്കമാർന്നതും നൈതികതയിലൂന്നിയുള്ളതുമാണ് റിസർവ് ബാങ്ക് അടക്കമുള്ള ഇന്ത്യയുടെ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിത്തറയും ഉള്ളടക്കവുമെന്നതാണ് ശ്രദ്ധേയം. അതിനാൽ, ഇത്തരം സ്ഥാപനങ്ങളുടെ ഘടനയും ചട്ടക്കൂടും തകർത്തുകളയുകയോ, അവയെ ഇല്ലായ്മ ചെയ്യുകയോ വേണമെന്ന ചിന്തയാണ് കേന്ദ്രസർക്കാറിൽനിന്ന് നിരന്തരം ഉയർന്നുവരുന്നത്.

(ബാങ്ക് എംപ്ലോയിസ് െഫഡറേഷൻ ഒാഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)

Tags:    
News Summary - Note Ban Has Two Years - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.