നവകേരളത്തിെൻറ ബീഭത്സ ഭാവം

ഒരു പരിഷ്കൃത സമൂഹം എന്നവകാശപ്പെടാനുള്ള മലയാളിയുടെ അര്‍ഹതതന്നെ ചോദ്യംചെയ്യുന്ന സംഭവങ്ങളാണ് കുറച്ചു കാലമായ ി നടന്നുകൊണ്ടിരിക്കുന്നത്‌. സ്ത്രീധനം കിട്ടാത്ത വൈരാഗ്യത്തില്‍ ഭര്‍ത്താവിെൻറ കുടുംബം ഒരു സ്ത്രീയെ പട്ടിണ ിക്കിട്ട് കൊല്ലുന്നു. അമ്മയുടെ കാമുകനായ ബന്ധു ഏഴു വയസ്സുകാരനെ തലക്കടിച്ച് മൃതപ്രായനാക്കുന്നു. വിവാഹാഭ്യർഥന ന ിരസിച്ച ബി.ടെക് വിദ്യാർഥിനിയെ തീകൊളുത്തി കൊല്ലുന്നു. സമൂഹത്തിെൻറ ക്രൂരമുഖം അനാവരണം ചെയ്ത ഏറ്റവും പുതിയ സംഭവങ്ങളാണിവ. പരസ്പരബന്ധമില്ലെന്ന കാരണത്താല്‍ ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടവയെന്നു പറഞ്ഞ് എഴുതിത്തള്ളാനാവ ില്ല. അവയെ ബന്ധിപ്പിക്കുന്ന ഒരു ഘടകമുണ്ട്. അത് സമൂഹത്തില്‍ വ്യാപകമായി പടർന്ന ജീർണതയാണ്.

ഇത്തരം സംഭവങ്ങള് ‍ സത്യസന്ധമായി വിലയിരുത്താനും പ്രതിവിധികള്‍ ചര്‍ച്ചചെയ്യാനും കഴിയാത്ത സാഹചര്യങ്ങളുണ്ട്. അവയില്‍ ഉള്‍പ്പെട് ടിട്ടുള്ളവരുടെ രാഷ്ട്രീയമോ ജാതിമതപരമോ ആയ ബന്ധങ്ങളാണ് ഇവയില്‍ പ്രധാനം. കൊലപാതകം, ബലാത്സംഗം എന്നിങ്ങനെയുള്ള ഹ ീനമായ കുറ്റങ്ങള്‍ നേരിടുന്നവരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ മടിയില്ലാത്ത പാര്‍ട്ടികളും മതസ്ഥാപനങ്ങ ളുമുണ്ട്. അവ അനുയായികളില്‍നിന്ന് അചഞ്ചലമായ കൂറ് ആവശ്യപ്പെടുന്നവയാണ്. അവയുടെ സംവിധാനങ്ങള്‍ നേതൃത്വങ്ങളെ അനുസരിക്കുകയല്ലാതെ ചോദ്യംചെയ്യാനോ തിരുത്താനോ ഉള്ള അവസരം നല്‍കുന്നില്ല. ഈ സാഹചര്യങ്ങളില്‍ ധാർമികമൂല്യങ്ങള്‍ ക്രമേണ ലോപിച്ച് ഇല്ലാതാകുന്നു.

മുകളില്‍ പരാമർശിച്ച സംഭവങ്ങളിൽ ഏതെങ്കിലും പാര്‍ട്ടിയോ ജാതിമത സംഘടനയോ അപരാധികളെ പ്രതിരോധിക്കാന്‍ മുന്നോട്ടുവന്നിട്ടില്ലാത്തതിനാല്‍ രാഷ്ട്രീയ ജാതിമത വികാരങ്ങളുയർത്താതെ ഈ വിഷയം ചര്‍ച്ചചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് വിഷയം ഇവിടെ പരിഗണനക്കെടുക്കുന്നത്. ആറേഴ് പതിറ്റാണ്ട് നീളുന്ന എെൻറ ഓർമകളില്‍ ക്രൂരതകള്‍ ഇത്രമാത്രം വ്യാപകമായ ഒരു ഘട്ടമില്ല. എന്നാല്‍, അതിനുമുമ്പ് എണ്ണത്തില്‍ ചെറുതായ ജാതിമേധാവിത്വ വിഭാഗം ഭൂരിപക്ഷം ജനതയെ കീഴ്പ്പെടുത്തി സൃഷ്ടിച്ചതും അസമത്വത്തിലും അനീതിയിലും അധിഷ്ഠിതമായതുമായ ഒരു വ്യവസ്ഥ ഇവിടെ നിലനിന്നിരുന്നു. അത് രൂപപ്പെട്ടത് ആശയസംവാദത്തിലൂടെയല്ല, അടിച്ചമർത്തലിലൂടെയായിരുന്നു. ഈ പ്രദേശത്ത് 19ാം നൂറ്റാണ്ടുവരെ അടിമവ്യാപാരം തകൃതിയായി നടന്നിരുന്നു. ധർമരാജ്യം എന്നവകാശപ്പെട്ടിരുന്ന തിരുവിതാംകൂറില്‍ മുക്കാലിയില്‍ കെട്ടി അടി, ചിത്രവധം തുടങ്ങിയ ക്രൂരമായ ശിക്ഷാനടപടികള്‍ നിലനിന്നിരുന്നു.

ആ വ്യവസ്ഥയെ തച്ചുടച്ച് ഒരു ആധുനിക സമൂഹത്തിെൻറ സൃഷ്ടിക്ക് കളമൊരുക്കിയ പ്രക്രിയയെയാണ് ഇന്ന് നാം നവോത്ഥാനം എന്ന് വിവക്ഷിക്കുന്നത്. ഇപ്പോള്‍ പ്രകടമാകുന്ന തിന്മകള്‍ക്ക് ഫ്യൂഡല്‍കാല തിന്മകളുമായുള്ള സാദൃശ്യം യാദൃച്ഛികമല്ല. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അധികാരത്തിലേറിയവർ നവോത്ഥാന പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചില്ല. അവരുടെ കീഴില്‍ നവോത്ഥാനം പിന്നോട്ടടിച്ചപ്പോൾ ഫ്യൂഡല്‍ശക്തികളുടെ അവശിഷ്ടങ്ങള്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞു. നവോത്ഥാനം വീണ്ടും ചര്‍ച്ചാവിഷയമാകുന്ന ഈ ഘട്ടത്തിലും മുന്നാക്ക വികസന കോർപറേഷനും സാമ്പത്തിയ സംവരണവുമൊക്കെയായി ഭരണകൂടം മുന്നോട്ടുപോകുന്നത് അവരുടെ ശക്തിക്ക് തെളിവാണ്.

അക്രമം ഫ്യൂഡല്‍ വ്യവസ്ഥയുടെ അനിവാര്യമായ ഭാഗമായിരുന്നെങ്കില്‍ മാനവികതയായിരുന്നു നവോത്ഥാനത്തിെൻറ അടിസ്ഥാന സ്വഭാവം. അക്രമത്തിെൻറ സാന്നിധ്യവും മാനവികതയുടെ അസാന്നിധ്യവും പുതിയ കാലത്തെ ഫ്യൂഡല്‍ സാമൂഹികക്രമത്തോട് ചേര്‍ത്തുനിർത്തുന്നു.ധാർമികമൂല്യങ്ങളുടെ സംരക്ഷകരായി ബഹുഭൂരിപക്ഷം ജനങ്ങളും കാണുന്നത് മതസ്ഥാപനങ്ങളെയാണ്. ദേവാലയത്തെ കളങ്കപ്പെടുത്തിയ കച്ചവടക്കാരെ ചാട്ടവാർകൊണ്ടടിച്ച് പുറത്താക്കിയ യേശുവിെൻറ പ്രതിപുരുഷന്മാരുടെ ഇടപാടുകളെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഏതു കള്ളക്കച്ചവടക്കാരനെയും നാണിപ്പിക്കും. ഒരു കന്യാസ്ത്രീ ഒരു ബിഷപ്പിനെതിരെ ബലാത്സംഗാരോപണം ഉന്നയിച്ചപ്പോള്‍ ഇരയെയല്ല, ബിഷപ്പിനെ സംരക്ഷിക്കാനാണ് സഭ ശ്രമിച്ചത്. സഭക്കുള്ളില്‍നിന്നും പൊതുസമൂഹത്തില്‍ നിന്നുമുണ്ടായ ശക്തമായ എതിർപ്പുമൂലം ബിഷപ്പിെൻറ അറസ്റ്റ് ഒഴിവാക്കാനായില്ല. പക്ഷേ, ആറു മാസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തത് കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൂചിപ്പിക്കുന്നു.

അധികാരം കൈയാളുന്ന ഏതൊരു സംവിധാനത്തിനും വ്യക്തിക്കും ധാർമികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യതയുണ്ട്. അക്രമരാഹിത്യം വിശ്വാസപ്രമാണമായി സ്വീകരിച്ചിട്ടുള്ളവരും ഞങ്ങള്‍ അക്രമരാഹിത്യത്തില്‍ വിശ്വസിക്കുന്നവരല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്‌ അക്രമത്തെ സാധൂകരിക്കുന്നവരും തമ്മില്‍ പ്രായോഗികതലത്തിൽ വ്യത്യാസം കാണാനാവാത്ത അവസരങ്ങള്‍ അപൂര്‍വമല്ല. പല പ്രസ്ഥാനങ്ങളും പോഷകസംഘടനകളിലൂടെ പുതു തലമുറകളെ അക്രമപാതയിലേക്ക് നയിക്കുന്നു.

നാലു പതിറ്റാണ്ടിനിപ്പുറവും മലയാളിയുടെ ഓർമയില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണ് പി. രാജെൻറ അടിയന്തരാവസ്ഥക്കാലത്തെ കസ്റ്റഡി മരണം. അത് തള്ളിപ്പറയാന്‍ ഇന്നും ഒരു കോൺഗ്രസുകാരന് കഴിയാത്തതെന്താണ്? നയപരമായ അഭിപ്രായഭിന്നത മൂലം പാര്‍ട്ടി വിട്ട ടി.പി. ചന്ദ്രശേഖരനെ ഗുണ്ടകളെ വിട്ടു 51 വെട്ടുവെട്ടി അതിക്രൂരമായി കൊലപ്പെടുത്തിയതിനെ തള്ളിപ്പറയാന്‍ ഇന്നും ഒരു സി.പി.എമ്മുകാരന് കഴിയാത്തതെന്താണ്‌? രാഷ്ട്രീയ നേതാക്കളുടെ അശ്ലീല ഭാഷയിലും തിരിച്ചുവന്ന ഫ്യൂഡല്‍ സംസ്കാരത്തിെൻറ സ്വാധീനമുണ്ട്.

ജീർണത പടരുന്നതിെൻറ ഉത്തരവാദിത്തംജാതിമത രാഷ്ട്രീയ നേതൃത്വങ്ങളിലായി ചുരുക്കാനാവില്ല. അന്നത്തെ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ രാജന്‍ സംഭവത്തില്‍ ധാർമിക ഉത്തരവാദിത്തമുള്ളയാളായിരുന്നു കെ. കരുണാകരന്‍. ആ ഉത്തരവാദിത്തം അച്ഛനില്‍നിന്ന് മകനിലേക്ക് മാറ്റാവുന്ന ഒന്നല്ല. എന്നിട്ടും കെ. മുരളീധരന്‍ വടകരയില്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്ത വന്നപ്പോള്‍ ഒരെഴുത്തുകാരി അദ്ദേഹത്തിനെതിരെ രാജന്‍ സംഭവം ഉയർത്തിക്കാട്ടി. വടകരയിലെ സി.പി.എം സ്ഥാനാര്‍ഥി പി. ജയരാജെൻറ പേർ ചന്ദ്രശേഖരേൻറതുൾപ്പെടെ ഒന്നിലധികം കൊലപാതകസംഭവങ്ങളിൽ ഉയര്‍ന്നുവന്നിട്ടുണ്ടെന്നത് ഒരു അയോഗ്യതയായി അവർ കണ്ടില്ല. നന്മയെ തിന്മയായി തിരിച്ചറിയാനും ചൂണ്ടിക്കാണിക്കാനും അശക്തരായ സാംസ്കാരികപ്രവര്‍ത്തകർ എന്തു സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്?

ഇന്ന് പ്രകടമായ ജീർണത തലപൊക്കാന്‍ തുടങ്ങിയത് മൂന്നുനാല് പതിറ്റാണ്ട് മുമ്പാണ്. അത് തിരിച്ചറിഞ്ഞ് പ്രമേയമാക്കിയ ആദ്യ മാധ്യമം സിനിമയാണ്. മാഫിയകളുടെ ആവിര്‍ഭാവവും രാഷ്ട്രീയനേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമായുള്ള അവരുടെ അവിഹിതബന്ധങ്ങളും സിനിമ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു.

പക്ഷേ, ആ മാധ്യമം വിഷയം കൈകാര്യം ചെയ്തത് പ്രശ്നപരിഹാരത്തിനു സഹായകമായ രീതിയിലായിരുന്നില്ല. അൽപം വൈകിയാണ് അച്ചടിമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തത്‌. അവര്‍ക്കും പ്രശ്നപരിഹാരത്തിന് സഹയിക്കാനായില്ല. പൊതുവില്‍ അച്ചടിമാധ്യമങ്ങളും തുടര്‍ന്നുവന്ന ദൃശ്യമാധ്യമങ്ങളും അത് കൈകാര്യം ചെയ്ത രീതിയില്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ സമീപനത്തിലെ രാഷ്ട്രീയ പക്ഷപാതിത്വവും സിനിമാനിർമാതാക്കളുടെ സമീപനത്തിലെ അപ്രായോഗികതയും ഒരേപോലെ പ്രതിഫലിക്കുന്നതായി കാണാം.

Tags:    
News Summary - New kerala issue-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT