മലയാള സംഗീതത്തെ പ്രണയിക്കുന്നവർക്ക് എന്നും കാലത്തെ അതിജീവിക്കുന്ന സിനിമഗാനങ് ങൾ നൽകാൻ കഴിഞ്ഞവരാണ് അർജുനൻ മാഷും ഞാനും. എെൻറ സംഗീതലോകമായിരുന്നു അദ്ദേഹം. സംഗീ തബോധമുള്ള കവിയും കാവ്യബോധമുള്ള സംഗീതസംവിധായകനും ഒരുമിച്ചാൽ എങ്ങനെ കാലാതീത മായ സംഗീതം ഉണ്ടാകുമെന്ന് തെളിയിക്കാൻ കഴിഞ്ഞ 50 വർഷത്തെ കൂട്ടുകെട്ടുകൊണ്ട് ഞങ്ങൾക ്ക് സാധിച്ചിട്ടുണ്ട്.
അര്ജുനന് - ശ്രീകുമാരന്‍ തമ്പി ടീം എന്നത് സിനിമമേഖലയുടെ കണ ്ടെത്തലായിരുന്നില്ല, കാലത്തിെൻറ കണ്ടെത്തലായിരുന്നു. എെൻറ മനസ്സിലുള്ള സംഗീത സങ് കല്പം ദേവരാജന്‍ മാഷോടും ദക്ഷിണാമൂര്‍ത്തി സ്വാമിയോടും ചര്‍ച്ചചെയ്യാന്‍ പറ്റിയിട്ടി ല്ല. പക്ഷേ, ഞാനും മാഷും പാട്ടൊരുക്കാനിരിക്കുമ്പോഴേ എെൻറ മനസ്സിലുള്ളത് അദ്ദേഹം ഇങ്ങോ ട്ട് ചോദിക്കും. കവിതയെ അത്രയേറെ പൂജിക്കുന്ന സംഗീതജ്ഞനായിരുന്നു അര്ജുനന്.
പിണ ക്കങ്ങൾ വഴിതുറന്ന കൂട്ടുകെട്ട്
ദേവരാജൻ മാസ്റ്ററുമായുള്ള പിണക്കമാണ് അർജ ുനനെ തേടാൻ എന്നെ പ്രേരിപ്പിച്ചത്. ‘ചിത്രമേള’, ‘വെളുത്ത കത്രീന’ എന്നീ സിനിമകളിൽ ഹിറ്റ ് പാട്ടുകൾ ഉണ്ടായെങ്കിലും പിന്നീട് എന്നോടൊത്ത് പാട്ടൊരുക്കാൻ ദേവരാജൻ മാസ്റ്റ ർ തയാറായില്ല. വയലാർ - ദേവരാജൻ ടീമിനെപ്പോലെ മറ്റൊരു ടീം ഉയർന്നുവരേണ്ടെന്ന് അദ്ദേ ഹം കരുതിക്കാണും, അറിയില്ല. എന്തായാലും രണ്ടു സിനിമകൾക്കു ശേഷം ഞങ്ങൾ തമ്മിൽ പിണങ്ങി.
ആയിടക്കാണ് ‘കറുത്ത പൗര്‍ണമി’യിലെ ‘മാനത്തിന് മുറ്റത്ത്’ എന്ന പാട്ട് കേള്‍ക്കുന്നത്. ഞാന്‍ കരുതിയത് അത് ദേവരാജന്‍ മാഷിേൻറതാണെന്നാണ്. അന്നത്തെ കാലത്ത് ഗാനശിൽപികളെക്കുറിച്ച് ആകാശവാണിയില്‍ പറയില്ല. മദ്രാസിലേക്ക് തിരിച്ചെത്തിയപ്പോള്‍ എ.ആർ. റഹ്മാെൻറ പിതാവ് ആര്.കെ. ശേഖറിനോട് ഞാന്‍ ഗാനത്തെക്കുറിച്ച് പറഞ്ഞു. അപ്പോഴാണ് അത് ദേവരാജന്‍ മാസ്റ്ററുടെ ഹാര്‍മോണിസ്റ്റായ എം.കെ. അര്ജുനന് മാഷിേൻറതാണെന്ന് അറിയുന്നത്. അന്നുമുതല്‍ അർജുനനൊപ്പം പാട്ട് ചെയ്യണമെന്നത് എെൻറ മോഹമായി.
കാരണം, ദേവരാജന്‍ മാഷുമായി പിണങ്ങിയതിനാൽ മാഷിെൻറ ഈണത്തോട് കിടപിടിക്കുന്ന അര്‍ജുനനുമായി കൂട്ടുകെട്ടുണ്ടാക്കേണ്ടത് എെൻറ ആവശ്യമായിരുന്നു. പക്ഷേ, തുടക്കക്കാരനായ എനിക്ക് നിര്‍മാതാക്കളോട് അർജുനെൻറ പേര് ശിപാർശ ചെയ്യാനുള്ള സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. കൂടാതെ, പാട്ട് ഹിറ്റായെങ്കിലും ‘കറുത്ത പൗർണമി’ സാമ്പത്തികമായി പരാജയമായിരുന്നു.
ഈ സമയത്താണ് കെ.പി. കൊട്ടാരക്കര ‘റസ്റ്റ് ഹൗസ്’ എന്ന സംഗീതപ്രാധാന്യമുള്ള ചിത്രമൊരുക്കാന്‍ പ്ലാന്‍ ചെയ്യുന്നത്. പാട്ടെഴുതാന്‍ എന്നെ വിളിച്ചു. ദക്ഷിണാമൂര്‍ത്തിയുടെ േപരു പറഞ്ഞപ്പോള്‍ കെ.പി. കൊട്ടാരക്കരക്ക് പിടിച്ചില്ല. കുറച്ചുകാലം മുമ്പ് അവര്‍ തമ്മില്‍ തെറ്റി. ഞാന്‍ വിളിച്ചാല്‍ സ്വാമി വരുമെന്ന് പറഞ്ഞപ്പോള്‍ കൊട്ടാരക്കര പാതിമനസ്സോടെ സമ്മതിച്ചു. അങ്ങനെ സ്വാമിയെ ഞാന്‍ വീട്ടില്‍ ചെന്ന് കണ്ടപ്പോള്‍ അദ്ദേഹം നിരസിച്ചു.
‘‘ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തിന് വിലയിടാന്‍ ഒരുത്തനും വളര്‍ന്നിട്ടില്ല. കൊട്ടാരക്കരക്കൊരു ദോഷമുണ്ട്. അയാൾ എെൻറ പാട്ടിന് വിലപറയും. അതെനിക്ക് ഇഷ്ടമല്ല. പാട്ട് ചെയ്ത ശേഷം കവറില്‍ 500 രൂപ തന്നാലും എനിക്ക് വിഷമമില്ല. പക്ഷേ, സ്വാമിക്ക് ഇത്രയേ തരൂ എന്ന് പറയാന്‍ പാടില്ല.’’ അതുണ്ടാകില്ലെന്ന് ഞാന്‍ അദ്ദേഹത്തിന് ഉറപ്പുകൊടുത്തു. ഈ കാര്യങ്ങള്‍ കെ.പി. കൊട്ടാരക്കരയെയും പറഞ്ഞ് ബോധ്യപ്പെടുത്തി.
ദക്ഷിണാമൂർത്തി ഇറങ്ങിപ്പോയി, അർജുനൻ വന്നു
റെക്കോഡിങ് ദിവസമായി. സ്വാമി വിളക്ക് കൊളുത്തി പാട്ട് പൂജിച്ചു. പൂജ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കെ.പി. കൊട്ടാരക്കര പറഞ്ഞു. ‘‘സ്വാമിക്ക് ഞാന്‍ 1500 പ്രതിഫലം തരും.’’ ഞാന്‍ പറയരുതെന്ന് പറഞ്ഞത് കൊട്ടാരക്കര പറഞ്ഞു. സ്വാമി ദേഷ്യംകൊണ്ട് എന്നെ നോക്കി. തോളത്ത് കിടന്ന മുണ്ട് രണ്ടുപ്രാവശ്യം ദേഷ്യത്തോടെ കുടഞ്ഞ് ഇറങ്ങിപ്പോയി. സ്വാമിയെ തിരിച്ചുകൊണ്ടുവരാന്‍ ഞാന്‍ പിറകെ ഓടി. എന്നെ ഒന്നും പറയാന്‍ സമ്മതിച്ചില്ല. പോക്കറ്റിൽനിന്ന് 10 രൂപ പിടിച്ചുവാങ്ങി ദേഷ്യത്തോടെ അദ്ദേഹം ബസില്‍ കയറിപ്പോയി.
ഞാന്‍ തിരിച്ചുവന്നപ്പോള്‍ കെ.പി. കൊട്ടാരക്കരയും ചൂടായി: ‘‘ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ സ്വാമി ശരിയാകില്ലെന്ന്.’’ ഉടനെ ഒരു മ്യൂസിക് ഡയറക്ടറെ കണ്ടെത്താനുള്ള ചുമതല എെൻറ തലയിലായി. ആ അവസരം മുതലാക്കി. പക്ഷേ, ഒരു പടം മാത്രം ചെയ്ത അര്ജുനന് മാഷിനെ എങ്ങനെ സംഗീതം ഏൽപിക്കും എന്നതായി കൊട്ടാരക്കരയുടെ ടെന്‍ഷന്‍. ഒടുവില്‍ എന്നിലെ വിശ്വാസത്തില്‍ അദ്ദേഹം സമ്മതിച്ചു.
പിന്നീട് യേശുദാസിനെ വിളിച്ച് അര്ജുനന് മാഷെ തിരക്കി. യേശുദാസ് നാട്ടിലെ മാനേജര്‍ പോളിനെ വിളിച്ചു. അദ്ദേഹം മാഷിനെ കണ്ടെത്തി അടുത്ത ദിവസംതന്നെ ചെന്നൈയിലേക്ക് കയറ്റിവിട്ടു. അദ്ദേഹത്തെ ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലാത്തതിനാൽ ട്രെയിന്‍ വന്ന് എല്ലാവരും പോയാലും ഇറങ്ങിയ സ്ഥലത്ത് നില്ക്കാന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് പ്ലാറ്റ്ഫോമിൽ ഒറ്റക്ക് നിന്ന അർജുനനെ ഞാൻ ആദ്യമായി കാണുന്നത്.
കെ.പി. കൊട്ടാരക്കരയുടെ വീടിെൻറ ടെറസില്‍ വെച്ചായിരുന്നു കമ്പോസിങ്. ‘പൗര്‍ണമി ചന്ദ്രിക തൊട്ടു വിളിച്ചു’ എന്ന പാട്ടായിരുന്നു ആദ്യം ചെയ്തത്. 10 മിനിറ്റുകൊണ്ടാണ് മാഷ് ആ ഗാനം ട്യൂണ്‍ ചെയ്തത്. ട്യൂണ്‍ കേട്ടപ്പോള്‍ എനിക്ക് തൃപ്തിയായി. കെ.പി. കൊട്ടാരക്കരയും ഭാര്യയും അവിടെനിന്ന് ഒന്നും പറയാതെ ഇറങ്ങിപ്പോയി. പിന്നീട് എന്നെയും താഴേക്ക് വിളിച്ചു. ഞാൻ കരുതി ട്യൂൺ ഇഷ്ടമായിക്കാണില്ലെന്ന്. താഴെ എത്തിയപ്പോൾ കൊട്ടാരക്കര എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു: ‘‘തമ്പിയുടെ കണ്ടുപിടിത്തം ഒന്നാന്തരം. നമ്മുടെ അടുത്ത പത്ത് പടം ഇയാള്‍ ചെയ്താല്‍ മതി.’’ അതുകഴിഞ്ഞ് ‘പാടാത്ത വീണയും പാടും’, ‘മുത്തിന് മുത്തായ മണിമുത്ത് കിട്ടി’, ‘യമുനേ യമുനേ യദുകുല രതിദേവനെവിടെ’ തുടങ്ങി എല്ലാ പാട്ടുകളും സൂപ്പര്‍ ഹിറ്റായി. ഞങ്ങള്‍ ഹിറ്റ് കൂട്ടുകെട്ടുമായി. ഞങ്ങൾ ഹിറ്റായതോടെ പിണക്കം മാറ്റിനിര്‍ത്തി ദേവരാജന്‍ മാഷിന് വീണ്ടും ഗാനങ്ങളൊരുക്കാന്‍ എന്നെ വിളിക്കേണ്ടിവന്നു.
എന്തായിരുന്നു ആ രസതന്ത്രം?
ഒരു കവിയും സംഗീതസംവിധായകനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് ഉത്തരമായിരുന്നു ഞങ്ങളുടെ കൂട്ടുകെട്ട്. അദ്ദേഹത്തിെൻറ സംഗീതത്തിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം മാഷ് എനിക്ക് തന്നിരുന്നു. ഞാന്‍ വരിയെഴുതുമ്പോള്‍ അര്ജുനന് മാഷ് ആ വരികള്‍ എന്നെക്കൊണ്ട് പാടിക്കും. ഞാൻ ഏത് വാക്കുകൾക്കാണ് കൂടുതൽ ഊന്നൽ നൽകുന്നതെന്ന് അദ്ദേഹം ശ്രദ്ധിക്കും. ആ ഈണം അനുകരിക്കാതെ അതില്‍നിന്നുകൊണ്ടാണ് മാഷ് ട്യൂണ്‍ ചെയ്തിരുന്നത്. ഗാനരചയിതാവിന് ഇത്രയേറെ പ്രാധാന്യം കൊടുത്ത സംഗീതസംവിധായകൻ മലയാളത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല. വരികൾ നന്നായാൽ പാട്ടും നന്നാകുമെന്നാണ് അദ്ദേഹം പറയുന്നത്.
ആയിരക്കണക്കിനു ഗാനങ്ങള്‍ ഒരുക്കിയിട്ടും എം.കെ. അര്ജുനനെപ്പോലൊരു സംഗീതജ്ഞന് സംസ്ഥാന അവാര്‍ഡ് ലഭിക്കാത്തതിൽ എനിക്ക് വല്ലാത്ത അമർഷം ഉണ്ടായിരുന്നു. പലയിടത്തും ഞാനത് തുറന്നുപറഞ്ഞിട്ടുമുണ്ട്. ഞങ്ങളുടെ പാട്ടുകൾ മുഴുവൻ ‘ഇടിപ്പട’ങ്ങളിലായിരുന്നു. അവാർഡ് സിനിമകളിൽ വളരെ കുറവായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾക്കിരുവർക്കും പുരസ്കാരങ്ങളുടെ എണ്ണം കുറഞ്ഞതും. പക്ഷേ, ദൈവനിയോഗംപോലെ രണ്ടു വര്‍ഷം മുമ്പ് ജയരാജിെൻറ ഭയാനകത്തിലൂടെ ഞാനെഴുതിയ ഗാനത്തിന് അദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചു. എെൻറ ഇഷ്ടമാണ് അദ്ദേഹം എപ്പോഴും നോക്കിയിരുന്നത്. എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ ആ ട്യൂൺ നിർമാതാവിനെക്കൊണ്ട് അംഗീകരിപ്പിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതായിരുന്നു ഞങ്ങൾക്കിടയിലെ രസതന്ത്രവും.
അദ്ദേഹം ഒരിക്കലും വാദപ്രതിവാദത്തിന് പോകില്ല. ഈണം മാറ്റാൻ പറഞ്ഞാൽ മുഷിയാറുമില്ല. ദേഷ്യം വരുമ്പോൾ ഹാർമോണിയം അടച്ചുവെക്കും. അതിനപ്പുറം ഒരു പ്രതിഷേധവും അദ്ദേഹത്തിൽനിന്ന് ഉണ്ടാകാറില്ല. അർജുനന് വേണ്ടി എനിക്ക് പലരോടും വെളിച്ചപ്പാടാകേണ്ടി വന്നിട്ടുണ്ട്. പക്ഷേ, എപ്പോഴും വിനയത്തിെൻറയും എളിമയുടെയും ആൾരൂപമായിരുന്നു എെൻറ അർജുനൻ. ഈണങ്ങളുടെ തമ്പുരാന് അവസാനമായി എനിക്ക് നൽകാനുള്ളത് മനസ്സിൽ കെട്ടിനിർത്തിയിരിക്കുന്ന കണ്ണീരു മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.