എ. വിജയരാഘവൻ

ന്യൂനപക്ഷ സ്‌കോളർഷിപ് വിതരണത്തിൽ സച്ചാർ, പാലോളി കമ്മിറ്റി ശിപാർശകൾ അട്ടിമറിക്കപ്പെട്ടപ്പോൾ ക്രൈസ്തവസമൂഹത്തിന് കൊടുക്കേണ്ടത് കൊടുക്കുന്നതിൽ ഒരു വിരോധവുമില്ലെന്നും സച്ചാർ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ മുന്നോട്ടുവെക്കപ്പെട്ട ശിപാർശ അനുസരിച്ച് മുസ്ലിംകൾക്ക് ലഭിക്കേണ്ടത് ലഭ്യമാക്കണമെന്നും മുസ്ലിംലീഗ് നേതൃത്വവും വിവിധ മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടു (ക്രൈസ്തവരെന്നല്ല, മറ്റേതു സമുദായത്തിെൻറയും അർഹമായ അവകാശങ്ങൾ നേടിയെടുക്കാൻ മുസ്ലിംലീഗ് മുന്നിൽ തന്നെയുണ്ടാകും). സി.പി.എം സെക്രട്ടറി എ. വിജയരാഘവനിൽനിന്ന് വർഗീയവിഷം ചീറ്റുന്ന പ്രതികരണമാണ് ഇതിന് ഉണ്ടായത്. മുസ്ലിം സമുദായത്തിന് അർഹമായ ഒരു ആനുകൂല്യം ചോദിച്ചതിന് ഇത്തരത്തിൽ പ്രകോപനപരമായ പ്രതികരണം വേണമായിരുന്നോ? സമൂഹത്തിൽ ഭിന്നിപ്പും കുഴപ്പവും ഉണ്ടാക്കാനാണ് മുസ്ലിം ‌ലീഗ് ശ്രമിക്കുന്നത് എന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. ഭൂതകാല ജാതിമേധാവികളുടെ വായ്ത്താരിയുടെ പ്രതിഫലനമാണ് വിജയരാഘവെൻറ വാക്കുകളിൽ കണ്ടത്. അടിച്ചമർത്തപ്പെട്ട, ഭ്രഷ്ട് കൽപിക്കപ്പെട്ട അധഃസ്ഥിത വിഭാഗങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയപ്പോഴെല്ലാം മേലാളന്മാർ നിഷ്ഠുരവും അതിഹീനവുമായ, ശക്തമായ എതിർപ്പുകൾ പ്രകടിപ്പിക്കുകയും അക്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെയൊക്കെ ചെറുത്തുതോൽപിച്ചാണ് അയിത്തവും ഉച്ചനീചത്വവും ഇല്ലാതാക്കി കേരളം നവോത്ഥാനപാതയിൽ എത്തിച്ചേർന്നത്. രാജപാതയിലൂടെ സഞ്ചരിക്കാൻ അവർണർക്കുള്ള അവകാശത്തിനുവേണ്ടി വില്ലുവണ്ടി സമരം നടത്തിയ അയ്യങ്കാളിക്ക് മർദനം ഏൽക്കേണ്ടി വന്നു. ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയപ്പോൾ ശ്രീനാരായണന് ശിവപ്രതിഷ്ഠ നടത്താൻ എന്ത് അവകാശമാണെന്ന് അന്നത്തെ മേൽജാതിക്കാർ ആക്രോശിച്ചു. ഈഴവ ശിവനെയാണ് ഞാൻ പ്രതിഷ്ഠിച്ചതെന്ന് പറഞ്ഞു ഗുരു അവരുടെ നാവടപ്പിച്ചു.

സർവിസിലെ പ്രാതിനിധ്യത്തിനുവേണ്ടി മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, നിവർത്തന പ്രക്ഷോഭം എന്നീ സമരങ്ങൾ അധഃസ്ഥിത വിഭാഗങ്ങൾ ഒന്നിച്ച് നടത്തി. വൈക്കത്തെ പ്രക്ഷോഭത്തിനടുത്തുള്ള പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് വഴിനടക്കാൻ ഉള്ള അവകാശങ്ങൾക്കുവേണ്ടി നടത്തിയ വൈക്കം സത്യഗ്രഹം കേരള ചരിത്രത്തിലെ തിളക്കമുള്ള ഒരേടാണ്. 'ഞാൻ വിശ്വസിക്കുന്ന ഭഗവദ്ഗീത ക്ഷേത്ര പരിസരത്തിലൂടെ എല്ലാവർക്കും നടക്കാനുള്ള അവകാശം നൽകുന്നുണ്ട്' എന്നു പറഞ്ഞാണ് ക്ഷേത്രത്തിെൻറ പൊതുവഴികളിലൂടെ അവർണക്ക് സഞ്ചരിക്കാൻ അവകാശം വേണമെന്ന ആവശ്യം ക്ഷേത്രം നിയന്ത്രിച്ചിരുന്ന ഇണ്ടംതുരുത്തി നമ്പൂതിരിയുടെ മുന്നിൽ ഗാന്ധിജി ഉന്നയിച്ചത്. അതിനു മറുപടിയായി ഇണ്ടംതുരുത്തി നമ്പൂതിരി പറഞ്ഞത് 'മഹാത്മാവിെൻറ പ്രമാണം ഭഗവദ്ഗീതയായിരിക്കാം, ഞങ്ങളുടെ പ്രമാണം ശങ്കരസ്തുതിയാണ്. അതനുസരിച്ച് മുജ്ജന്മ പാപത്തിെൻറ ഫലമായാണ് താഴ്ന്ന ജാതിക്കാരായി ഇവർ ജനിച്ചത്. ഈ ജന്മം ഇവർ താഴ്ന്ന ജാതിക്കാരായി തന്നെ ജീവിക്കണം' എന്നായിരുന്നു.

ചരിത്രം മറിച്ചുനോക്കിയാൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും അധഃസ്ഥിതരുടെ അവകാശങ്ങൾക്കുവേണ്ടി സമരങ്ങൾ നടത്തിയത് കാണാൻ കഴിയും. ഗുരുവായൂർ സത്യഗ്രഹം അങ്ങനെയുള്ള ഒന്നാണ്. അയിത്തോച്ചാടന ജാഥകൾ മിക്കവാറും എല്ലായിടത്തും നടന്നു. എ.കെ.ജി നയിച്ചിരുന്ന ഒരു ജാഥ കണ്ടോത്ത് തെരുവിൽ ആക്രമിക്കപ്പെട്ടു, എ.കെ.ജിക്ക് സാരമായ മർദനമേറ്റു, ജാഥയിൽ ഉണ്ടായിരുന്ന കേരളീയൻ മൃതപ്രായനായി. അന്ന് എ.കെ.ജിയെയും മറ്റും ആക്രമിച്ചവരുടെ അതേ ശബ്ദവും നിലപാടുമാണ് വിജയരാഘവൻ കാത്തുപോരുന്നത്.

അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിന് അന്വേഷണ കമ്മിറ്റി അക്കാലത്ത് രൂപവത്കരിച്ചിരുന്നു. അതിലെ അംഗമായിരുന്നു പുന്നശ്ശേരി നീലകണ്ഠ ശർമ. അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചാൽ പ്രകൃതിക്ഷോഭവും പകർച്ച വ്യാധികളും ഉണ്ടാകുമെന്നതിനാൽ അത് അനുവദിക്കാൻ പറ്റില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്ത്യ ഗവൺമെൻറ് ഭരണഘടനാനുസൃതമായി മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരങ്ങൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട സച്ചാർ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് സമൂഹത്തിൽ ഭിന്നിപ്പും കുഴപ്പവും ഉണ്ടാകുമെന്ന് പറയുന്നത് നീലകണ്ഠ ശർമയുടെ അഭിപ്രായത്തിന് സമാനമല്ലേ? കേരളത്തിൽ വർഗീയത വളർത്താൻ വിജയരാഘവൻ ശ്രമം തുടങ്ങിയിട്ട് അൽപമായി. വിവേകമതികളായ, ഉൽബുദ്ധരായ കേരളജനത ഇതു തിരിച്ചറിയുകയും ഒന്നിച്ചുനിന്ന് ചെറുത്തുതോൽപിക്കുകയും വേണം. അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഉള്ള ശ്രമങ്ങൾക്കെതിരായ നീക്കങ്ങളെ ചെറുത്തുതോൽപിക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണ്, ഭരണഘടനാപരമായ ബാധ്യതയുമാണ്.

(മുൻ മന്ത്രിയും മുതിർന്ന മുസ്ലിംലീഗ് നേതാവുമാണ് ലേഖകൻ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.