യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ നിറയുന്നത് എത്ര മിസൈലുകൾ പ്രയോഗിച്ചു, എത്ര യുദ്ധവിമാനങ്ങൾ തകർത്തു, എത്ര സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു എന്നിങ്ങനെയുള്ള കണക്കുകളാണ്. എന്നാൽ യുദ്ധത്തിന്റെ യഥാർഥ കണക്കെടുപ്പ് മറ്റൊന്നാണ്. അത് മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ കദനഭാരവും, വീടൊഴിഞ്ഞ കുടുംബങ്ങളുടെ കണ്ണീരിന്റെ കനവും, വിഷപ്പുകയാൽ മൂടപ്പെട്ട നഗരങ്ങളിലെ അന്തകാരവും പോലെ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര വലുതാണ്. ഇന്നത്തെ യുദ്ധങ്ങൾ അതിർത്തികൾക്കുള്ളിൽ ഒതുങ്ങുന്നില്ല; അവ മനുഷ്യരെയും പ്രകൃതിയെയും ഒരുപോലെ നശിപ്പിക്കുന്ന ആഗോള പരിസ്ഥിതി ദുരന്തങ്ങളായി മാറിയിരിക്കുന്നു. വർത്തമാനകാലത്ത് നടമാടുന്ന ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷവും ഗസ്സയിലെ യുദ്ധവും ഈ യാഥാർഥ്യം ലോകത്തെ വീണ്ടും ഓർമിപ്പിക്കുകയാണ്.
കൊളംബിയ സർവകലാശാലക്ക് കീഴിലെ കൊളംബിയ ക്ലൈമറ്റ് സ്കൂളിന്റെ ഔദ്യോഗിക വാർത്താ വിവര പ്രസിദ്ധീകരണമായ ‘സ്റ്റേറ്റ് ഓഫ് ദി പ്ലാനറ്റ്’, പ്രമുഖ ശാസ്ത്ര ജേണലായ ‘നേച്ചർ സസ്റ്റൈനബിലിറ്റി’, അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ‘ഗ്രീൻപീസ് ഇന്റർനാഷണൽ’, വാഷിങ്ടൺ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ‘സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ്’, ‘എം.എസ് റിസർച്ച് ഹബ്’ എന്നിവയുടെ പഠനങ്ങൾ ഒരേ സന്ദേശമാണ് നൽകുന്നത്. ആധുനിക യുദ്ധം വെറുമൊരു സൈനിക ഏറ്റുമുട്ടൽ മാത്രമല്ല; അത് കാലാവസ്ഥാ വ്യതിയാനത്തെയും ജൈവവൈവിധ്യത്തെയും പൊതുജനാരോഗ്യത്തെയും ഒരേസമയം ബാധിക്കുന്ന ഏറ്റവും വലിയ മനുഷ്യനിർമ്മിത പരിസ്ഥിതി ദുരന്തമാണ്.
യുദ്ധത്തിന്റെ ഏറ്റവും വലിയ ഇര മനുഷ്യരാണെന്നാണ് നമ്മുടെ ധാരണ. പക്ഷേ, ഇന്ന് പരിസ്ഥിതിയാണ് ഏറ്റവും വലിയ ഇര. കൊളംബിയ സർവകലാശാലയുടെ ക്ലൈമറ്റ് സ്കൂൾ ചൂണ്ടിക്കാണിക്കുന്നത്, ആധുനിക സൈനിക പ്രവർത്തനങ്ങൾ ലോകത്തിലെ ഏറ്റവും കാർബൺ സാന്ദ്രമായ മനുഷ്യപ്രവർത്തനങ്ങളിലൊന്നാണെന്നാണ്. ആയുധ നിർമ്മാണം, സൈനിക വാഹനങ്ങളുടെ നീക്കം, യുദ്ധവിമാനങ്ങളുടെ പറക്കൽ, മിസൈൽ ആക്രമണങ്ങൾ, എണ്ണസംഭരണികളുടെ തീപിടിത്തം, യുദ്ധാനന്തര പുനർനിർമ്മാണം എന്നിവയെല്ലാം ചേർന്ന് വൻതോതിൽ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നു.
എം.എസ് റിസർച്ച് ഹബ്ബിന്റെ കണക്കുകൾ പ്രകാരം ഒരു യുദ്ധവിമാന ദൗത്യത്തിന് 5,000 മുതൽ 10,000 ലിറ്റർ വരെ ജെറ്റ് ഇന്ധനം ആവശ്യമായി വരും. അതിലൂടെ മാത്രം 12 മുതൽ 25 ടൺ വരെ കാർബൺ ഡൈഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. സൈനിക ചരക്കുവിമാനങ്ങൾ ഒരു മണിക്കൂറിൽ ഏഴ് മുതൽ 13 ടൺ വരെ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുമ്പോൾ, ഒരു വിമാനവാഹിനിക്കപ്പൽ പ്രതിദിനം ഒരു ലക്ഷം ബാരൽ വരെ ഇന്ധനം ഉപയോഗിച്ച് ആയിരക്കണക്കിന് ടൺ ഹരിതഗൃഹ വാതകങ്ങൾ സൃഷ്ടിക്കുന്നു. കാർബൺ ബഹിർഗമനം കുറക്കാൻ ലോകം വർഷങ്ങളായി നടത്തുന്ന ശ്രമങ്ങളെ ഏതാനും ദിവസത്തെ യുദ്ധം കൊണ്ട് തന്നെ ഇല്ലാതാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ അർഥം.
‘റിസർച്ച് ഗേറ്റി’ൽ പ്രസിദ്ധീകരിച്ച The Climate Cost of Contemporary Warfare എന്ന പഠനം പ്രകാരം 2026-ലെ ഇറാൻ സംഘർഷത്തിന്റെ ആദ്യ 24 ദിവസത്തിനുള്ളിൽ മാത്രം 72 ലക്ഷം ടൺ കാർബൺ ഡൈഓക്സൈഡിന് സമാനമായ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടു. ഇത് ഐസ്‌ലാൻഡ് പോലുള്ള ഒരു രാജ്യത്തിന്റെ വാർഷിക കാർബൺ പുറന്തള്ളലിന് സമാനമാണ്. അതേസമയം നേച്ചർ സസ്റ്റൈനബിലിറ്റിയിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം ആദ്യ രണ്ടാഴ്ചക്കുള്ളിൽ മാത്രം 50 ലക്ഷം ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളപ്പെട്ടതായി ചൂണ്ടിക്കാണിക്കുന്നു. യുദ്ധം അവസാനിച്ച ശേഷമുള്ള പുനർനിർമാണം ഈ കാർബൺ ആഘാതം 1.5 മുതൽ 3 മടങ്ങ് വരെ വർധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഗ്രീൻപീസ് ഇന്റർനാഷണൽ ചൂണ്ടിക്കാണിക്കുന്നത് ടെഹ്റാനു ചുറ്റുമുള്ള എണ്ണസംഭരണികൾ കത്തിയതിനെ തുടർന്ന് ദിവസങ്ങളോളം വിഷപ്പുക അന്തരീക്ഷത്തിൽ വ്യാപിച്ചുവെന്നാണ്. ചില പ്രദേശങ്ങളിൽ വിഷാംശങ്ങൾ കലർന്ന കറുത്ത മഴ റിപ്പോർട്ട് ചെയ്യപ്പെട്ടു.
അതോടൊപ്പം വായുവിലെ സൂക്ഷ്മ മലിനീകരണ കണികകൾ (PM2.5), സൾഫർ ഡൈഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നിവയുടെ അളവ് അപകടകരമായി ഉയരുന്നതായി ഉപഗ്രഹ നിരീക്ഷണങ്ങൾ കണ്ടെത്തി. ഇവ ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, അർബുദം, കുട്ടികളിലെ വളർച്ചാ പ്രശ്നങ്ങൾ എന്നിവ വർദ്ധിപ്പിക്കുമെന്ന് കൊളംബിയ സർവകലാശാലയും സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസും മുന്നറിയിപ്പ് നൽകുന്നു. ബോംബുകൾ കെട്ടിടങ്ങളെ മാത്രമല്ല തകർക്കുന്നത്; മണ്ണിനെയും ഭൂഗർഭജലത്തെയും വിഷമയമാക്കുകയും ചെയ്യുന്നു. എണ്ണ, രാസവസ്തുക്കൾ, ഘനലോഹങ്ങൾ , സൈനിക മാലിന്യങ്ങൾ എന്നിവ കൃഷിയിടങ്ങളിലേക്കും ജലസ്രോതസ്സുകളിലേക്കും വ്യാപിച്ച് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും ഭക്ഷ്യസുരക്ഷാ പ്രതിസന്ധികൾക്കും കാരണമാകുന്നു.
യുദ്ധത്തിന്റെ യഥാർത്ഥ പരിസ്ഥിതി ചെലവ് മനസ്സിലാക്കാൻ ഗസ്സയെക്കാൾ വലിയ ഉദാഹരണമില്ല. എം.എസ്. റിസർച്ച് ഹബ്ബിന്റെ പഠനമനുസരിച്ച് ഗസ്സയിൽ ഏകദേശം 1.7 ലക്ഷം കെട്ടിടങ്ങൾ തകർക്കപ്പെട്ടതോടെ 3.9 കോടി ടൺ അവശിഷ്ടങ്ങൾ രൂപപ്പെട്ടു. പ്രതിദിനം 1.3 ലക്ഷം ഘനമീറ്ററിലധികം ശുദ്ധീകരിക്കാത്ത മലിനജലം കടലിലേക്ക് ഒഴുകുകയും, 80 ശതമാനത്തിലധികം കാർഷിക ഭൂമി നശിക്കുകയും, 47 ശതമാനത്തോളം മരങ്ങൾ ഇല്ലാതാകുകയും ചെയ്തു.
ഇതിനുപുറമെ 3.3 ലക്ഷം ടണിലധികം ഖരമാലിന്യവും അപകടകരമായ അവശിഷ്ടങ്ങളും കെട്ടിക്കിടക്കുന്നത് മണ്ണിനെയും ഭൂഗർഭജലത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും ദീർഘകാലത്തേക്ക് മലിനമാക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. യുദ്ധം അവസാനിച്ചാലും ഈ പരിസ്ഥിതി ദുരന്തം വർഷങ്ങളോ പതിറ്റാണ്ടുകളോ നീണ്ടുനിൽക്കും.
പരിസ്ഥിതി നാശം ഒടുവിൽ മനുഷ്യനിലേക്ക് തന്നെയാണ് തിരിച്ചെത്തുന്നത്. മലിന വായു ശ്വസിക്കുന്ന കുട്ടികൾ, വിഷജലം കുടിക്കുന്ന ഗ്രാമങ്ങൾ, വിളവ് നഷ്ടപ്പെടുന്ന കർഷകർ, മത്സ്യസമ്പത്ത് കുറഞ്ഞ തീരദേശ സമൂഹങ്ങൾ-ഇവരാണ് യുദ്ധത്തിന്റെ യഥാർത്ഥ ഇരകൾ. സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ് ചൂണ്ടിക്കാണിക്കുന്നതുപോലെ പരിസ്ഥിതി പ്രതിസന്ധിയും മാനുഷിക പ്രതിസന്ധിയും പരസ്പരം വേർതിരിക്കാനാവില്ല. പ്രകൃതി തകരുമ്പോൾ മനുഷ്യജീവിതവും തകരുന്നു. യുദ്ധത്തിന്റെ യഥാർത്ഥ ചെലവ് പ്രതിരോധ ബജറ്റിൽ രേഖപ്പെടുത്തുന്ന തുകയല്ല. സമാധാനം ഒരു രാഷ്ട്രീയ ആശയം മാത്രമല്ല; അത് ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പദ്ധതിയും മനുഷ്യരാശിയുടെ ഭാവിയിലേക്കുള്ള ഏറ്റവും മികച്ച നിക്ഷേപവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.