രാജീവ് ശർമയുടെ അറസ്​റ്റ്​ ചാര പ്രവർത്തനമോ ഭരണകൂട വേട്ടയോ‍ ?

മൂന്ന് പതിറ്റാണ്ടുകളായി ഡൽഹിയിൽനിന്ന് വിദേശ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ എഴുതുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ രാജീവ് ശർമ ചൈനയുടെ ചാരനാണോ അതല്ല, ഭരണകൂട വേട്ടയുടെ ഏറ്റവും പുതിയ ഇരയാണോ? ഡൽഹി സ്‌പെഷൽ പൊലീസ് വാദിക്കുന്നത് 2016 മുതൽ ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ചൈനക്ക് വിൽക്കുന്ന ചാരനാണെന്നാണ്. സെപ്റ്റംബർ പതിനാലിന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ കോടതി കൂടുതൽ ചോദ്യം ചെയ്യലിനുവേണ്ടി റിമാൻഡ് ചെയ്തിരിക്കുന്നു. 2016ലാണ്​ ഇദ്ദേഹം ചൈനീസ്​ ഇൻറലിജൻസുമായി ബന്ധപ്പെടുന്നതെന്നും ഒന്നര വർഷത്തിനിടെ തന്ത്രപധാനമായ പ്രതിരോധ വിവരങ്ങൾ കൈമാറി 40 ലക്ഷത്തോളം രൂപ കൈപറ്റിയെന്നും ഓരോ വിവരങ്ങൾക്കും 1000 യു.എസ്. ഡോളർ വീതമായിരുന്നു പ്രതിഫലം വാങ്ങിയിരുന്നുവെന്നും ഡി.സി.പി. സഞ്ജീവ് കുമാർ യാദവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുന്നു. കൂട്ടുപ്രതികളായി ഒരു ചൈനീസ് സ്വദേശിയും നേപ്പാൾ സ്വേദേശിയും അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.


എന്നാൽ, രാജീവ് ശർമ നിരപരാധിയാ​െണന്നും ചൈന-ഇന്ത്യ അതിർത്തി സംഘർഷത്തിൽ ഭരണകൂടത്തിന് അഹിതകരമായി വാർത്തകൾ ചെയ്തതിനോടുള്ള പ്രതികാരമാണ് ഈ വേട്ടയെന്നുമാണ് അദ്ദേഹത്തിെൻറ സഹപ്രവർത്തകരും പ്രസ് ക്ലബ് ഓഫ്് ഡൽഹിയും വ്യക്തമാക്കുന്നത്. ദീർഘകാലമായി സ്വതന്ത്ര പത്രപ്രവർത്തകനും പ്രസ് ക്ലബ് ഇന്ത്യ പി.സി.ഐ അംഗവുമായ രാജീവ് ശർമ വടക്കേ ഇന്ത്യ, ചൈന ഇന്ത്യ ബന്ധങ്ങൾ, പ്രതിരോധ മേഖല തുടങ്ങിയ മേഖലകളിൽ വിദഗ്ദനാ​െണന്നും അവർ വ്യക്തമാക്കുന്നു. ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ നിരന്തരം എഴുതുകയും സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകനെ ഭരണകൂടം വേട്ടയാടുമ്പോൾ നിശബ്ദത പുലർത്താനാവില്ല എന്ന ഉറച്ച നിലപാടിലാണ് പി.സി.ഐ. സർക്കാർ അനുകൂല മുഖ്യധാര മാധ്യമങ്ങളും അവരുടെ കോപ്പി എഴുത്തു പത്രങ്ങളും സർക്കാർ വാദങ്ങൾക്ക് സ്വീകാര്യത നൽകാനുള്ള ശ്രമങ്ങളെ അവർ ചോദ്യം ചെയ്യുന്നത് ഡൽഹി പൊലീസിന്‍റെ ഭൂതകാല വേട്ടകൾ തെളിവായുദ്ധരിച്ചുകൊണ്ടാണ്.

പാകിസ്താൻ, ചൈന, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശ നയം തുടങ്ങിയവയാണ് ശർമയുടെ ഗവേഷണ മേഖല. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വാർത്തകളാണ് അദ്ദേഹം കാര്യമായി കൈകാര്യം ചെയ്തിരുന്നത്. ചൈന ഇന്ത്യ വി‍‍ഷയത്തിൽ സൂക്ഷമമായ വിവരങ്ങളും ആധികാരികമായ പഠനങ്ങളും മൂന്ന് പതിറ്റാണ്ടുകാലം കൊണ്ട് അദ്ദേഹം സ്വായത്തമാക്കിയിട്ടുമുണ്ട്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ സ്ഥാപിച്ച വിവേകാനന്ദ ഇൻറർനാഷനൽ ഫൗണ്ടേഷൻ എന്ന വലതുപക്ഷ ഗവേഷണ കേന്ദ്രവുമായി 2011ൽ സഹകരിച്ച് പ്രവർത്തിച്ചിട്ടുള്ള ശർമ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ, ദി ട്രിബ്യൂൺ, സകാൽ ടൈംസ് എന്നി മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.


ഇസ്രായേൽ ഏജൻസികളും കേന്ദ്ര അഭ്യന്തര മന്ത്രാലയവും പ്രതിക്കൂട്ടിലായ പെഗാസസ് സോഫ്റ്റ്വെയർ ചാരപ്പണിയിൽ നിരീക്ഷണത്തിന് വിധേയരായ മാധ്യമ പ്രവർത്തകിൽ ഒരാളായിരുന്നു രാജീവ് ശർമ. കാനഡയിലെ ഗവേഷണ സ്ഥാപനം ഇത് സ്ഥിരീകരിച്ചതായും തന്‍റെ ഫോണും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ചോർത്തിയതായും അദ്ദേഹം മാധ്യമങ്ങളോട് അന്നുതന്നെ പറഞ്ഞിരുന്നു. ഇതോ​െടാപ്പം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാർത്തയും ശർമ പുറത്ത് വിട്ടു. പക്ഷെ ഇത് പിന്നീട് കോൺഗ്രസ് തള്ളി പറയുകയായിരുന്നു. ചൈനീസ് ദിനപത്രമായ ഗ്ലോബൽ ടൈംസിനായും അദ്ദേഹം കരാറടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കവെയാണ് രാജീവ് ശർമ്മയുടെ അറസ്റ്റ് നടക്കുന്നത്.

ശർമക്കെതിരായി പൊലീസ് ആരോപിക്കുന്നതെല്ലാം വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും എല്ലാവർക്കും ഓൺലൈനിൽ പൊതുവെ ലഭ്യമുള്ള വിവരങ്ങളാണ് ശർമയുടെ പാക്കറ്റിലുള്ളതെന്നുമാണ് ഡൽഹി പ്രസ് ക്ലബ് വാദം. ഇന്ത്യ ചൈന തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തെ വിശകലനം ചെയ്യുകയും, ഇന്ത്യയുടെ വിദേശ നയത്തിൽ വന്നിട്ടുള്ള പിഴവുകൾ അന്തരാഷ്ട്ര മാധ്യമങ്ങളിൽ എഴുതിയതുമാണ് അറസ്റ്റിനുള്ള പ്രധാന കാരണമെന്ന് ആരോപിക്കുകയും ചെയ്യുന്നു. ഡൽഹി പൊലീസ് ആരുടെയോ സമ്മർദം മൂലമാണ് ശർമയെ അറസ്​റ്റ്​ ചെയ്തിരിക്കുന്നത് എന്നും അവരുടെ പൂർവ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാവുമെന്നും ഭരണകൂട വേട്ടയിലേക്ക് സൂചന നൽകികൊണ്ട് അവർ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് ശർമ ത​െൻറ യൂട്യൂബ് ചാനലായ 'രാജീവ് കിഷ്കിന്ദ'യിൽ അപ് ലോഡ് ചെയ്ത രണ്ട് വീഡിയോയിൽ അദ്ദേഹം ഇന്ത്യയുടെ ചൈനനയത്തെയും ഇന്ത്യൻ മാധ്യമങ്ങളെയും കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. 'ഇന്ത്യയും ചൈനയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ധാരണയിലെത്തിയിട്ടും സമാധാനത്തിലേക്കുള്ള വഴി ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മോസ്കോയിലെ രണ്ട് വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ച അനുസരിച്ച് എല്ലാം നടക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല എന്നതാണ് സത്യം'. 'ഇന്ന് ഇന്ത്യൻ മാധ്യമങ്ങളുടെ അവസ്ഥ ദയനീയമാണ്. അത് ഒരു ജനാധിപത്യത്തി​ന്‍റെ കാവൽക്കാരാവുന്നതിന് പകരം അത് സർക്കാറി​ന്‍റെ വാലാട്ടി പട്ടിയായി മാറിയിരിക്കുന്നു'.

ഭരണകൂടത്തിന് അനിഷ്ടകരമായ മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹികളായി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത് ഡൽഹി പൊലീസിന്‍റെ സ്ഥിരം ഏർപ്പാടാണ് എന്ന കടുത്ത വിമർശനം തെളിവുകളോടെ സമർത്ഥിക്കുകയാണ് ഡൽഹി പ്രസ് ക്ലബ്. കശ്മീർ അതിർത്തിയിലെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നു എന്ന് ആരോപിച്ച് കശ്മീർ ടൈംസിലെ മുതിർന്ന പത്രപ്രവത്തകൻ ഇഫ്തിഖാർ ഗീലാനിയെ 2002ൽ സമാനമായ രീതിയിൽ അറസ്റ്റ് ചെയ്തത് ഇതേ ഡൽഹി പൊലീസ് തന്നെയായിരുന്നു. ഗീലാനി ഏഴ് മാസം തിഹാർ ജയിലിൽ അടക്കപ്പെടുകയും ക്രൂരമായ മർദനത്തിന് ഇരയാകുകയും ചെയ്തതിനുശേഷം കരസേന രഹസ്യന്വേഷണ വിഭാഗം അദ്ദേഹം നിരപരാധിയാ​െണന്ന് കണ്ടെത്തുകയായിരുന്നു. ഇസ്രായേൽ നയതന്ത്ര ഉദ്യോഗസ്ഥൻ ഡൽഹിയിൽ ആക്രമിക്കപ്പെട്ടതിന്​ ശേഷം, ഇറാനിലെ വാർത്താ ഏജൻസിയായ ഐ.ആർ‌.എൻ.‌എക്ക്​ വേണ്ടി വാർത്ത എഴുതിയ പത്രപ്രവർത്തകൻ മുഹമ്മദ് അഹ്മദ് കാസിമി അറസ്​റ്റ്​ ചെയ്യപ്പെട്ട കേസും വ്യാജമാണെന്ന്​ തെളിയുകയും പിന്നീട് മോചിപ്പിക്കുകയുമാണുണ്ടായത്.


വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യുന്നത് ഡൽഹി പൊലീസ് തുടർച്ചയായി ചെയ്തു വരുന്ന നടപടിയാണെന്നും, ഭരണകൂടത്തിനെതിരായി നിന്ന ജെ‌.എൻ.‌യു, ജാമിഅ വിദ്യാർഥികളെയും അധ്യാപകരെയും പല വകുപ്പുകളും ചുമത്തി അറസ്​റ്റ്​ ചെയ്യുന്ന ഡൽഹി പൊലീസിെൻറ ആരോപണങ്ങൾ വിശ്വാസ യോഗ്യമല്ലെന്നും പ്രഖ്യാപിച്ച്​ രംഗത്ത് വന്നിരിക്കുകയാണ് ശർമയുടെ സഹപ്രവർത്തകരും കുടുംബവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.