ഇ. ശ്രീധരനും അപ്പുക്കുട്ടനും പിന്നെ ഞാനും

2019 സെപ്റ്റംബർ 19ന് ‘മാധ്യമ’ത്തിലെ മുഖപ്രസംഗ പേജിൽ അപ്പുക്കുട്ടൻ വള്ളിക്കുന്ന് എഴുതിയ ലേഖനം വായിച്ചതിലുള്ള പ്രതികരണമാണിത്. ലേഖനത്തിൽ ‘ഇയാൾ ആരാണ്’ എന്ന് ഇ. ശ്രീധരനെപ്പറ്റി ഞാൻ ചോദിച്ചതായി അപ്പുക്കുട്ടൻ എഴുതിയിരിക്ക ുന്നു. ഇയാൾ ആരാണ് എന്ന് ഞാൻ ഇ. ശ്രീധരനെപ്പറ്റി ചോദിച്ചിട്ടില്ല, ചോദിക്കുകയില്ല, ചോദിക്കാൻ സാധ്യതയുമില്ല. വൈ റ്റില പാലം നിർമാണത്തെപ്പറ്റി ഇ. ശ്രീധരനുമായി ബന്ധപ്പെടുത്തി സർക്കാറിനെതിരെ വസ്തുതാവിരുദ്ധമായ ഒരു കാര്യം ചി ല തൽപരകക്ഷികൾ ഉന്നയിച്ചപ്പോൾ മറുപടി പറയുകയാണുണ്ടായത്. വിമർശനം ഉന്നയിക്കുമ്പോൾ പറയാത്ത കാര്യം പറഞ്ഞു എന്ന മ ട്ടിൽ ഉന്നയിച്ചത് ഖേദകരമാണ്.

ആരും വിമർശനത്തിന് അതീതരല്ല. ഇക്കാര്യം നന്നായി അറിയാവുന്ന ആളാണ് അപ്പുക്കുട്ട ൻ. പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹവും ഞാനും തമ്മിലുള്ള ബന്ധം അത്യന്തം ഊഷ്മളമായിരുന്നു. ആശയപരമായ സംവാദങ്ങളിൽ അദ്ദേഹം മികവുകാട്ടി. ഇ.എം.എസിനെപ്പറ്റിയുള്ള അദ്ദേഹത്തിെൻറ ഗ്രന്ഥം പരക്കെ ആദരിക്കപ്പെട്ടു. പാർട്ടിയുമായി അകന്നതോടെ അദ്ദേഹം ദീർഘകാലമായി പാർട്ടിക്ക് എതിരായി ലേഖനങ്ങൾ എഴുതി. അദ്ദേഹം ഏറ്റവും കൂടുതൽ വിമർശിച്ചിരുന്നത് ഇന്ന് മുഖ്യമന്ത്രിയായ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനെയായിരുന്നു. മാധ്യമ സിൻഡിക്കേറ്റിെൻറ കാലത്ത് അതിൽ സജീവ പങ്കാളിയായിരുന്നു അപ്പുക്കുട്ടൻ.

ഇപ്പോൾ പാലാരിവട്ടം പാലത്തിെൻറ പുനർനിർമാണത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ മാധ്യമ ലേഖനത്തിലൂടെ അപ്പുക്കുട്ടൻ വള്ളിക്കുന്ന് ആദരവോടെ പരാമർശിച്ചതിൽ, നന്മകളെ കണ്ടെത്താൻ അദ്ദേഹം വീണ്ടും ആരംഭിച്ചതിൽ പ്രത്യേകം സന്തോഷമുണ്ട്. പാലാരിവട്ടം കാര്യത്തിൽ മൂന്നുതവണയാണ് മുഖ്യമന്ത്രി ഇ. ശ്രീധരനെ ക്ഷണിച്ചുവരുത്തി ചർച്ച നടത്തിയത്. അതിനെല്ലാം മുമ്പായി മുഖ്യമന്ത്രി വകുപ്പു മന്ത്രിയായ എന്നോട് ആശയ വിനിമയം നടത്തിയിരുന്നു. ശ്രീധരനുമായുള്ള മൂന്നു ചർച്ചകളിലും മുഖ്യമന്ത്രി മരാമത്ത് മന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കി.

പിണറായി സർക്കാർ വന്നശേഷം എൻജിനീയർമാരെ പ്രബുദ്ധരാക്കാൻ 2016ൽ ആരംഭിച്ച വർഷംതോറുമുള്ള എൻജിനീയേഴ്സ് കോൺഗ്രസിെൻറ ഒന്നാംസമ്മേളനത്തിൽ ശ്രീധരനെ ഉദ്ഘാടനത്തിനു ക്ഷണിക്കാൻ മുൻകൈയെടുത്തത് ഞാൻതന്നെയാണ്. സെപ്റ്റംബർ 19ന് വ്യാഴാഴ്ച ഉച്ചയോടെ ശ്രീധരൻ എന്നെ ഫോണിൽ വിളിച്ചു. പാലാരിവട്ടം പാലംനിർമാണത്തെപ്പറ്റിയുള്ള അദ്ദേഹത്തിെൻറ ചില നിർദേശങ്ങളാണ് ഫോണിൽ പറഞ്ഞത്. ഇതേ വിഷയത്തിൽ വൈകീട്ട് ഇ-മെയിൽ അയച്ചു. ആ കത്ത് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. എത്രമാത്രം സ്നേഹാദരം നിറഞ്ഞ ബന്ധമാണ് ഇ. ശ്രീധരനും സർക്കാറും തമ്മിലും അദ്ദേഹവും ഞാനും തമ്മിലും ഉള്ളതെന്ന് ഈ സംഭവം ഒരിക്കൽകൂടി വ്യക്തമാക്കുന്നു. ഈ കാര്യങ്ങൾ ഒന്നും ബഹുമാന്യ സുഹൃത്ത് അപ്പുക്കുട്ടൻ അറിയുന്നതല്ല.

അഴിമതിക്കെതിരായ എെൻറ നിലപാടിനെ അപ്പുക്കുട്ടൻ മാനിക്കുന്നതിൽ നന്ദിയുണ്ട്. മന്ത്രിയെന്ന നിലയിൽ വി.എസ് സർക്കാറിെൻറ കാലത്തും പിണറായി സർക്കാറിെൻറ കാലത്തും ഞാൻ നടത്തിയതും നടത്തിവരുന്നതുമായ പ്രവർത്തനങ്ങൾ കേരളത്തിൽ എല്ലാവർക്കും അറിവുള്ളതാണ്. എെൻറ നിലപാട് എന്നും അതുതന്നെയായിരിക്കും. ലേഖനത്തിൽ കടന്നുവരേണ്ടതല്ലെങ്കിലും നിരപരാധിയും നിർദോഷിയുമായ പാവപ്പെട്ട എെൻറ കവിതയെ സുഹൃത്ത് പരിഹസിച്ചതായി കാണുന്നു. എെൻറ കവിതകൾ വായിക്കാതെയാണ് ആക്ഷേപം ഉന്നയിച്ചത്. ഒരു കവിയാണെന്ന് ഒരിക്കലും ഞാൻ അവകാശപ്പെട്ടിട്ടില്ല. ‘‘ഞാൻ കവിയല്ല/കലാകാരനല്ല/കഥാകാരനല്ല/കരിന്തേളതാണു ഞാൻ/ നന്മയെ കൊത്തുന്ന കാപാലികത്വമേ,/ നിന്നെ ഇറുക്കും കരിന്തേളതാണു ഞാൻ’’-ഇതാണ് എെൻറ ഒരു കവിതയിലെ പ്രഖ്യാപനം. കവിതയെ വിമർശിക്കാം. പക്ഷേ, കളിയാക്കുന്നത് ശരിയല്ല. പതിനായിരക്കണക്കിന് വായനക്കാർ എെൻറ കവിത വായിക്കുന്നുണ്ട്.

ഏതായാലും മരാമത്ത് മന്ത്രിയെന്ന നിലയിൽ എന്നെ ഒരു ഭാഗത്ത് അംഗീകരിച്ച് മറുഭാഗത്ത് ഞാൻ പറയാത്ത കാര്യം പറഞ്ഞെന്ന് എഴുതിയതിൽ ഖേദമുണ്ട്. എൻജിനീയറിങ് സദാചാരത്തിൽ ഇ. ശ്രീധരനെക്കാൾ ഒരു പരമോന്നത വ്യക്തിത്വം ഭാരതത്തിൽ
ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. ഇത് എെൻറ അഭിപ്രായവും നിലപാടുമാണ്. അതുകൊണ്ട് ശരിയെന്ന് സർക്കാർ കണ്ടെത്തിയ ഒരുകാര്യം ആരെങ്കിലും തെറ്റായി വ്യാഖ്യാനിച്ചാൽ അതിനെ വിമർശിക്കാനുള്ള സർക്കാറിെൻറ അവകാശം ഉപേക്ഷിക്കുമെന്നും ആരും കരുതാനും പാടില്ല.

Tags:    
News Summary - G.Sudakaran article-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.