ജാതി ഹിന്ദുത്വ ബലാത്സംഗ കൊലകളും പേരിലെ ജാത്യാധിപത്യവും

ഭരണഘടന പ്രകാരമുള്ള, ജനാധിപത്യ മതേതര ഇന്ത്യയെ തകർത്തുകൊണ്ടിരിക്കുകയാണ് കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബി.ജെ.പി സർക്കാറുകൾ. ഒപ്പം, ജാതി ഹിന്ദുഭാരതം എന്ന ഏകാധിപത്യരാഷ്ട്രത്തിെൻറ നിർമാണവും അതിവേഗതയിലാണ്. അതിനായി, കഠ്വയിൽ നടത്തിയപോലെ രാജ്യത്തെ മുസ്ലിം പെൺകുഞ്ഞുങ്ങളെ മാത്രമല്ല, ദലിത്പെൺകുട്ടികളെയും ആസൂത്രിതമായി ബലാത്സംഗം ചെയ്ത് കൊല്ലുകയും മൃതശരീരത്തിന്മേൽ ചപ്പുംചവറും കൂട്ടിയിട്ട് പെേട്രാളൊഴിച്ച് പൊലീസ് തന്നെ കത്തിച്ച് തെളിവു നശിപ്പിച്ച് പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നു. കൊല്ലപ്പെട്ട കാരണത്തിെൻറ തെളിവു രേഖകൾ ചോദിക്കുന്ന വീട്ടുകാരെയും പ്രതിപക്ഷ എം.പിമാരെയും നേതാക്കളെയും മർദിക്കുകയും രാജ്യേദ്രാഹമടക്കമുള്ള കേസെടുക്കുകയും ചെയ്യുന്നു.

ഭരണഘടനയുടെ പരിരക്ഷയിൽ വിദ്യാഭ്യാസം നേടുകയും അനീതിയെ എതിർക്കുകയും സവർണാധികാരത്തിനു മുന്നിൽ അപകർഷപ്പെടാതെ തലയുയർത്തി നിൽക്കുകയും ചെയ്യുന്ന ദലിത് പെൺകുട്ടികളെ ഹിന്ദുത്വ സവർണ പുരുഷാധികാരം ബലാത്സംഗത്തിെൻറ പുതിയ സാമൂഹികാധികാര പാഠം പഠിപ്പിക്കുകയാണ്. ജാതി ഭീകരതയുടെ ആസൂത്രിത ബലാത്സംഗത്തിൽ കൊല്ലപ്പെട്ട ഹാഥറസിലെ ദലിത് പെൺകുട്ടിക്കുശേഷവും മറ്റു പ്രദേശങ്ങളിൽ ദലിത് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ബ്രാഹ്മണിക്കൽ ആണാധിപത്യ വ്യവസ്ഥ അതിനുള്ളിലെ സവർണ പുരുഷന്മാർക്കു നൽകുന്ന പരമാധികാരത്തിൽ പെടുന്നതാണ് ഈ ക്രൂരബലാത്സംഗ സമ്മതി. ഹിന്ദുത്വ പുരുഷശരീരം, ജാതിവ്യവസ്ഥ പ്രബലപ്പെടുത്തുന്ന മർദക ഭരണകൂടത്തിെൻറ ഏറ്റവും ഹിംസാത്മക രൂപമാണ്. ചാതുർവർണ്യത്താൽ താഴ്ത്തപ്പെട്ട ജാതി സമൂഹങ്ങളെ അടിമപ്പെടുത്താനും പ്രതിരോധങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനും പ്രയോഗിക്കുന്ന ഈ ഉപകരണത്തെ ഭരണകൂടം ഓമനിച്ച് വളർത്തും എന്നതുകൊണ്ട് ഇതൊരു മാരകവിഷമായി ദലിത് പെൺകുഞ്ഞുങ്ങളുടെയും സ്ത്രീകളുടേയും നേരെ സദാ അക്രമാസക്തമായി നിൽക്കും.

ജാതിഭീഷണി എങ്ങനെ നേരിടും?

ഈ നിരന്തര പ്രത്യക്ഷഭീഷണിയെ ജനാധിപത്യവാദികൾ എങ്ങനെ നേരിടും എന്ന ചോദ്യം പല തലങ്ങളിൽ ഉയരേണ്ടതുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വഫാഷിസത്തെ നേരിടാൻ ജനാധിപത്യവാദികൾ അത്രയധികം ജാഗരൂകമായി നിൽക്കേണ്ട ഇടമാണ് ജാതീയതക്കെതിരായ പോരാട്ടങ്ങൾ. സ്വാതന്ത്ര്യാനന്തരം, ഇന്ത്യയിലെ ഭരണകൂടങ്ങളും ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനങ്ങളും ദലിത് ജീവിതത്തെ സാമൂഹിക സാമ്പത്തിക വികസനത്തിെൻറ മുഖ്യധാരയിൽ നിന്ന് പുറന്തള്ളിയതിെൻറ പ്രത്യാഘാതങ്ങളെക്കൂടി തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ ഈ പോരാട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാവൂ. ആരെയും വിശ്വസിക്കാൻ പറ്റാതായ സാഹചര്യത്തിലാണ് ദലിത് സംഘടനകൾ പ്രത്യേകം പ്രവർത്തിക്കാൻ തുടങ്ങിയത്. സ്വത്വവാദമെന്ന മുദ്രകുത്തൽ അതിനാൽ അനാവശ്യമാണ്. അധികാരത്തിെൻറ ഉച്ചനീചത്വപ്രയോഗങ്ങൾ ജാതി, ലിംഗ സാമൂഹികബന്ധങ്ങളിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും പ്രവർത്തിക്കാനുമുള്ള രാഷ്ട്രീയ ഉത്തരവാദിത്തം ഇന്ത്യയിലെ എല്ലാ മതേതര, ജനാധിപത്യ മുഖ്യധാരാ പ്രസ്ഥാനങ്ങൾക്കുമുണ്ട്. ബലാത്സംഗ ആക്രമണങ്ങൾ മാത്രമല്ല പൗരത്വം, ഇന്ത്യയുടെ കൃഷിഭൂമിയും ഭക്ഷ്യസുരക്ഷയും, ചരിത്രവും വിദ്യാഭ്യാസവും അറിവുകളും ശാസ്ത്രനേട്ടങ്ങളുമടക്കം സർവവും സാമൂഹിക ജാത്യാധികാരവുമായി ബന്ധപ്പെടുത്തി അന്യാധീനപ്പെടുത്തുന്നതും അടിച്ചമർത്തുന്നതും കാണണം. ഇടതുപക്ഷ പ്രസ്ഥാനങ്ങളാകട്ടെ, ഇന്ത്യയിലെ വർഗബന്ധങ്ങളെ സാമ്പത്തികവിശകലന രീതിശാസ്ത്രത്തിൽ മാത്രം സമീപിക്കുന്ന ശീലം അടിമുടി പൊളിച്ചുപണിയുകയും ദരിദ്രരായ മനുഷ്യരുടെ ജാതി, ലിംഗസ്വത്വങ്ങൾ സൂക്ഷ്മമായി അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കമ്പോള മുതലാളിത്തത്തിെൻറ മാന്ത്രികസിദ്ധാന്തങ്ങൾ പൊളിഞ്ഞു എന്ന് ഫ്രാൻസിസ് മാർപാപ്പ വരെ കോവിഡ് കാല യാഥാർഥ്യങ്ങളുടെ സാഹചര്യത്തിൽ ലോകത്തോടു പറഞ്ഞു കഴിഞ്ഞിരിക്കുന്നു.

സാമ്പത്തികസമത്വം കൊണ്ടു മാറുന്നതല്ല ജാതിഭേദം

വർഗപരമായ അസമത്വത്തിെൻറ ദുരിതങ്ങൾ എല്ലാവരും മനസ്സിലാക്കുന്നു. എല്ലാ മത, വംശ/ജാതി ലിംഗവിഭാഗങ്ങൾക്കും അത് ബാധകമാണ്. എന്നാൽ, ജാതി/വംശ, ലിംഗ അസമത്വങ്ങൾ എല്ലാവർക്കും ബാധകവുമല്ല. സാമ്പത്തികസമത്വം കൊണ്ടുമാത്രം മാറുന്നതല്ല സാമൂഹികഅസമത്വങ്ങൾ എന്ന് ഇന്ത്യൻ സാഹചര്യത്തിൽ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഇടതുപക്ഷ പാർട്ടികൾക്ക് ത്രാണിയുണ്ടാകണം. മാതാപിതാക്കളുടെ ദരിദ്രവർഗ പശ്ചാത്തലത്തിെൻറ മുൻകാലത്തുനിന്ന് വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും ഔദ്യോഗികസ്ഥാനങ്ങളിലൂടേയും ഇന്ന് മധ്യവർഗനിലയിലേക്ക് ഉയർന്നുകഴിഞ്ഞ കേരളത്തിെൻറ മുഖ്യമന്ത്രി പിണറായി വിജയനെ മധ്യവർഗ, ഔദ്യോഗികപദവികളൊന്നുമില്ലാത്ത ഒരു ജാതി ഹിന്ദു, നായർസ്ത്രീ പൊതുജനമധ്യത്തിൽ നിന്നു ഉറക്കെ തെറി വിളിച്ചത് കേരളം കേട്ടതാണ്. സാമ്പത്തികപദവി നേടിയെടുത്തെങ്കിലും ജാതിപദവിയിൽ സമത്വം നേടാനായില്ല എന്നതിെൻറ ഉദാഹരണമാണത്.

ദേശീയതലത്തിൽ പ്രതിപക്ഷപാർട്ടികളും കോൺഗ്രസ് തന്നെയും അനൈക്യങ്ങളിലും അധികാര കിടമത്സരത്തിലും അകപ്പെട്ടു കിടക്കുമ്പോഴും ഹാഥറസിലേക്ക് പുറപ്പെട്ടുപോയ രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ത്യൻജനാധിപത്യം തീർത്തും അനാഥമായിട്ടില്ല എന്ന് അവരെക്കൊണ്ടാവും വിധം തെളിയിച്ചു. ആശ്വാസം നൽകുന്ന ആ കാഴ്ച പതിവു രാഷ്ട്രീയനേതൃത്വങ്ങളുടെ ശൈലിയല്ല. യോഗി ആദിത്യനാഥിെൻറ വെറുപ്പിെൻറ രാഷ്ട്രീയത്തിൽ വളർന്നുനിൽക്കുന്ന ഉത്തർപ്രദേശ് പൊലീസ് പ്രിയങ്കഗാന്ധിയുടെ ശരീരത്തിൽ പരസ്യമായി കയറിപ്പിടിക്കാൻ ധൈര്യം കാണിച്ചെങ്കിൽ സാമ്പത്തിക, സാമൂഹിക മൂലധനങ്ങളൊന്നുമില്ലാത്ത ദലിത് സ്ത്രീകളുടെ നേരെ അവരെങ്ങനെ പെരുമാറുമെന്ന് പ്രിയങ്കക്കും രാഹുലിനും മാത്രമല്ല, കണ്ണു തുറന്ന് ആ കാഴ്ച കണ്ടവർക്കൊക്കെ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.

ഫാഷിസത്തെ പരാജയപ്പെടുത്താൻ മുഖ്യധാര അധികാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാത്രമല്ല, ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനവും പിഴവുകൾ തിരുത്തി മുന്നോട്ടുപോകണം. ജാതിയിൽ ഉയർന്ന സ്ത്രീകളും ദലിത്സ്ത്രീകളും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽപോലും തുല്യരല്ല എന്നാണ് ഇന്ത്യയിലെ ദലിത് ഫെമിനിസ്റ്റുകൾ 1990കളിൽ തന്നെ തുറന്നുപറഞ്ഞത്. ആക്ടിവിസത്തിെൻറ മേഖലയിൽ മാത്രമല്ല, സവർണബോധത്തിൽ പ്രബലതയുള്ള ഫെമിനിസ്റ്റ് അക്കാദമികരംഗവും കേരളത്തിെൻറ സാംസ്കാരിക വ്യവഹാര പൊതുമണ്ഡലത്തിൽ സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചിട്ടുള്ളത് കുലസ്ത്രീ/ചന്തപ്പെണ്ണ് എന്ന ദ്വന്ദ്വത്തിൽ തെളിഞ്ഞു നിൽക്കുന്ന പൊതു സ്ത്രീയുടെ കേവലം സദാചാരപരമായ മൂല്യ ബിംബത്തെയാണ്. ദലിതയായ ഒരു സ്ത്രീക്കും കുലസ്ത്രീ ബിംബത്തിൽ കയറിനിൽക്കാൻ സമൂഹത്തിലെ ആണധികാര വ്യവസ്ഥയുടെ താൽപര്യത്തിനുള്ളിൽ അതംഗീകരിച്ചു നിന്നാൽ മതി. ശബരിമല നാമജപ ഘോഷത്തിൽ പങ്കെടുത്ത അവർണ, ദലിത് സ്ത്രീകളടക്കമുള്ള പൊതുസ്ത്രീകൾ മൊത്തമായും കുലസ്ത്രീകളാണ്! നാലോ അഞ്ചോ സംബന്ധ/ലൈംഗികബന്ധങ്ങളുള്ള ഒരു നായർസ്ത്രീയും ഒരു പുരുഷനോടു മാത്രം ലൈംഗികബന്ധമുളള ദലിത് സ്ത്രീയും മുന്നിൽ നിൽക്കുമ്പോൾ നിങ്ങളാരെയാണ് കുലസ്ത്രീയായി കണക്കാക്കുന്നത്? ദരിദ്ര നായർസ്ത്രീയും സമ്പന്ന നായർസ്ത്രീയും ഒന്നിച്ചു നിൽക്കുമ്പോൾ പോലും സംശയമേതുമില്ലാതെ രണ്ടു പേരും കുലസ്ത്രീകളായി പരിഗണിക്കപ്പെടും. നമ്പൂതിരി സ്ത്രീയും നായർ സ്ത്രീയും, ഈഴവ സ്ത്രീയും ദലിത് സ്ത്രീയും, മുക്കുവ സ്ത്രീയും ആദിവാസി സ്ത്രീയും ഒന്നിച്ച് നിൽക്കുമ്പോഴും കൃത്യമായ ജാതി ആനുകൂല്യമുണ്ട്. അതേ, ജാതിയാണ് ഇവിടെ യാഥാർഥ്യം.

ഈ വിധം ശക്തമായിക്കിടക്കുന്ന സവർണ ബോധമണ്ഡലങ്ങളെ കേരളത്തിലെ ജനാധിപത്യവാദികളായ മുഴുവൻസ്ത്രീകളും പുനഃപരിശോധിക്കേണ്ടതുണ്ട്. ഈ സന്ദർഭത്തിലാണ് സ്വന്തം പേരിലെ ജാതി മുറിക്കാമോ എന്ന പോസ്റ്റ് ഒരു ചലഞ്ച് ആയി ഫേസ്ബുക്കിൽ ഇട്ടത്. ഞാൻ ഒരു ദലിത് സ്ത്രീയോ സവർണസ്ത്രീയോ അല്ലാത്തതുകൊണ്ട് നടുവിൽ നിന്നുള്ള കാഴ്ചയിൽ ഈ ചോദ്യമുന്നയിക്കാൻ കുറെക്കൂടി സാധ്യവുമാണ്. എന്നാൽ, പേരിൽ ജാതി കൊണ്ടുനടക്കുന്ന സ്ത്രീകളുടെ ഭാഗത്തുനിന്നുപോലും കാര്യമായ അനുകൂല പ്രതികരണങ്ങൾ വന്നിട്ടില്ല.

സവർണതയുടെ ജാതിവാൽ സ്വന്തം പൊതു ഐഡൻറിറ്റിയിൽനിന്ന് മുറിച്ചുനീക്കുക വലിയ രാഷ്ട്രീയ ഉൾക്കാഴ്ച ആവശ്യമുള്ള കാര്യമാണ്. ജാതി ലേബൽ സ്ത്രീവാദികളും ജനാധിപത്യവാദികളായ പുരുഷന്മാരും ബോധപൂർവം തന്നെ പേരിൽ കൊണ്ടുനടക്കുന്നത് നല്ലതാണോ? യഥാർഥത്തിൽ അത് പ്രദർശിപ്പിച്ചു നടക്കുമ്പോൾ ഇന്ത്യയിലെ ജാത്യാധികാരം സന്തോഷിക്കുകയാണ്. ഞങ്ങൾ ജാതിവ്യവസ്ഥക്കുള്ളിൽ നിൽക്കാൻ സമ്മതമുള്ളവരാണ് എന്നാണ് അതിെൻറയർഥം. സത്യത്തിൽ അടിമുടി സ്വയം നവീകരിക്കാൻ ഇന്നത്തെ ഇന്ത്യയിൽ എല്ലാവർക്കും അവസരമുണ്ട്. അതുപയോഗിക്കാതെ ഇന്ത്യയിലെ ഹിന്ദുത്വഫാഷിസത്തെ തോൽപിക്കുക എളുപ്പമായിരിക്കില്ല.

Tags:    
News Summary - Caste Rape Murders Madhymam articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.