ദക്ഷിണേന്ത്യയിൽ ആദ്യമായി ബി.െജ.പി അധികാരത്തിലേറിയ മണ്ണാണ് കർണാടകയിലേത്. 2008ൽ 110 സീറ്റ് നേടി ബി.ജെ.പി ചരിത്രം സൃഷ്ടിച്ചു. വർഗീയതയും വികസനമില്ലായ്മയും അഴിമതിവിരുദ്ധതയും സമാസമം ചേർത്ത് കോൺഗ്രസിനെയും ജനതദൾ^എസിനെയും എതിർചേരിയിൽ നിർത്തി, ബി.ജെ.പിയും ബി.ജെ.പി വിരുദ്ധരും എന്ന പ്രചാരണം തന്ത്രപരമായി നടപ്പാക്കി കൊയ്തെടുത്ത വിജയം. എന്നാൽ, അധികാരത്തിലെത്തിയ ബി.ജെ.പിക്ക് തൊട്ടതൊക്കെ പിഴച്ചു. വികസനമില്ലായ്മയും അഴിമതിയും പാർട്ടി കലഹവുംകൊണ്ട് ഭരണ നിർവഹണം അേമ്പ പാളിയ മന്ത്രിസഭയെ പൊറുതിമുട്ടിയ ജനം 2013ൽ തൂത്തെറിഞ്ഞു. കർണാടകയിൽ പടിപടിയായുള്ള പാർട്ടിയുടെ വളർച്ചക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു ആ പരാജയം. വിഭാഗീയത താൽക്കാലികമായി പരിഹരിച്ച് വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുേമ്പാൾ സർവസന്നാഹങ്ങളോടെയുമാണ് ബി.ജെ.പിയുടെ വരവ്. ഇനിയൊരു പരാജയം അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരെഞ്ഞടുപ്പിെൻറ കൂടി ഗതിനിർണയിക്കുമെന്ന പേടി പാർട്ടിക്കുണ്ട്. ബി.ജെ.പിയോട് പിണങ്ങി കർണാടക ജനത പാർട്ടി രൂപവത്കരിച്ച് കഴിഞ്ഞതവണ ജനവിധി തേടിയ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെയും ബി.എസ്.ആർ കോൺഗ്രസിൽനിന്ന് റെഡ്ഡി സഹോദരന്മാരുടെ വിശ്വസ്തനായ ബി. ശ്രീരാമുലുവിനെയും പാർട്ടിയിൽ തിരിച്ചെത്തിച്ച ബി.ജെ.പി, ആവനാഴിയിലെ പഴയ ആയുധങ്ങളൊക്കെത്തന്നെയാണ് മൂർച്ച കൂട്ടിയെടുക്കുന്നത്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആദ്യം കൊടിയുയർത്തിയത് ബി.ജെ.പിയാണ്. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ നയിച്ച നവകർണാടക നിർമാണ പരിവർത്തന യാത്ര രണ്ടര മാസമാണ് സംസ്ഥാനം മുഴുക്കെ കറങ്ങിയത്. മോദിയും യോഗിയും അമിത്ഷായും പലതവണ പെങ്കടുത്ത, അടിത്തട്ടിളക്കിയുള്ള ആ പ്രചാരണയാത്ര തന്നെയാണ് ഇത്തവണ ബി.ജെ.പിയുടെ ഹൈലൈറ്റ്.
കണക്കുകൾ
ജനസംഘത്തിൽനിന്ന് ഭാരതീയ ജനത പാർട്ടിയായി ഉയിർക്കൊണ്ട ശേഷം 1983ൽ കർണാടകയിൽ 18 സീറ്റ് നേടി വരവറിയിച്ച പാർട്ടിക്ക് തുടർന്ന് നടന്ന രണ്ടു തെരഞ്ഞെടുപ്പിലും അേമ്പ പരാജയമായിരുന്നു ഫലം. യഥാക്രമം രണ്ടും നാലും സീറ്റാണ് നേടിയത്. എന്നാൽ, ബാബരി മസ്ജിദ് തകർച്ചക്കുശേഷം രാജ്യത്ത് നടന്ന വർഗീയ ധ്രുവീകരണത്തിെൻറ അനുരണനം കർണാടകയിലും ഏശി. 1994ൽ 40 സീറ്റ് നേടിയ ബി.ജെ.പിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1999ൽ നാലും 2004ൽ 39ഉം സീറ്റ് കൂടുതൽ നേടിയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലേറുകയും ചെയ്തു. 2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെെട്ടങ്കിലും പിറ്റേവർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 സീറ്റുകളിൽ 17 സീറ്റ് ബി.ജെ.പിക്ക് നിലനിർത്താനായി. ലോക്സഭയുടെ കണക്ക് 1991ൽ നാലിൽ തുടങ്ങി 1996ൽ ആറ്, 98ൽ 13, 99ൽ ഏഴ്, 2004ൽ 17, 2009ൽ 18 എന്നിങ്ങനെയാണ്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ഇതല്ല സ്ഥിതി. 2008ൽ പാർട്ടിയെ വേണ്ടുവോളം പിന്തുണച്ച മുംബൈ^കർണാടക മേഖലയും മധ്യ കർണാടകയും ദക്ഷിണ കന്നട മേഖലയും 2013ൽ തിരിഞ്ഞുകുത്തി. കർണാടകയിൽ ബി.ജെ.പി വേരുപിടിച്ചത് ഉഡുപ്പിയിലായിരുന്നു. എന്നാൽ, മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലുമായി 13 സീറ്റിൽ 10 ഉം കഴിഞ്ഞതവണ കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ ബി.ജെ.പിക്ക് ലഭിച്ചത് രണ്ടേ രണ്ട് സീറ്റാണ്. മുംബൈ^കർണാടക മേഖലയിൽ 2008ൽ 51 സീറ്റിൽ 36ഉം ബി.ജെ.പി നേടിയിരുന്നത് 2013ൽ 16ൽ ഒതുങ്ങി. 28 സീറ്റുള്ള ബംഗളൂരു നഗരജില്ലയിൽ കോൺഗ്രസിന് ശക്തമായ വെല്ലുവിളിയാണ് ബി.ജെ.പി. 2008ൽ 17 സീറ്റും 2013ൽ 12 സീറ്റും ഇവിടെ ബി.ജെ.പിക്കുണ്ട്. യഥാക്രമം 10, 13 എന്നിങ്ങനെയാണ് കോൺഗ്രസിന് ഇവിടെ ലഭിച്ച സീറ്റുകൾ. മധ്യകർണാടക മേഖലയിലെ ദാവൻഗരെ, ചിത്രദുർഗ, തുമകുരു, കോലാർ, ബംഗളൂരു റൂറൽ എന്നീ ജില്ലകളിൽനിന്നായി 2008ൽ 15 സീറ്റ് നേടിയ ബി.ജെ.പി 2013ൽ മൂന്നു ജില്ലകളിൽ സംപൂജ്യരായി. ചിത്രദുർഗയിലും തുമകുരുവിലും ഒാരോ സീറ്റാണ് കിട്ടിയത്.
പ്രതീക്ഷകൾ
പ്രചാരണത്തിനായി പ്രധാനമന്ത്രി മോദിയിൽ തുടങ്ങുന്ന ദേശീയ നേതാക്കളുടെ നിരതന്നെയുണ്ട്. വികസനവായ്ത്താരികളുമായി സാധാരണക്കാരെ കൈയിലെടുക്കാൻ മോദിയും വർഗീയാവേശപ്രസംഗങ്ങളുമായി ഹിന്ദുത്വവോട്ടുകൾ ഉറപ്പിക്കാൻ യോഗി ആദിത്യനാഥും പ്രചാരണം നിയന്ത്രിക്കാൻ അമിത്ഷായുമുള്ളപ്പോൾ യെദിയൂരപ്പക്ക് അടിത്തട്ടിലെ പ്രചാരണങ്ങൾ മാത്രം നയിച്ചാൽ മതി. പ്രചാരണം നേരത്തേ തുടങ്ങിയ ബി.ജെ.പി ഇത്തവണ കൂടുതൽ ദലിത് വോട്ടുകൾ ലക്ഷ്യമിടുന്നുണ്ട്. സംഗൊള്ളി രായണ്ണ ബ്രിഗേഡ് എന്ന പേരിൽ പ്രതിപക്ഷ നേതാവുകൂടിയായ കെ.എസ്. ഇൗശ്വരപ്പ ദലിത്^പിന്നാക്കവിഭാഗക്കാരുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയിരുന്നു. സവർണ പാർട്ടിയെന്ന മേലങ്കി ഒഴിയാബാധയായി തുടരുന്ന പാർട്ടി കഴിഞ്ഞ കുറച്ചുകാലമായി ദലിതർക്കിടയിൽ പ്രവർത്തനം കേന്ദ്രീകരിക്കുന്നുണ്ട്. യെദിയൂരപ്പയടക്കമുള്ള നേതാക്കൾ ദലിത് വീടുകളിൽനിന്ന് ഭക്ഷണം കഴിച്ചും ദലിത് ചേരികളിൽ അന്തിയുറങ്ങിയും നടത്തിയ പ്രചാരണം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. ദലിത് ഭൂരിപക്ഷ മേഖലയായ ബെള്ളാരിയിൽ സ്വാധീനമുള്ള ശ്രീരാമുലുവിെൻറ സാന്നിധ്യവും നിർണായകമാവും.
നഗരപ്രദേശങ്ങളിൽ സ്വാധീനമുള്ള ബി.ജെ.പി ഗ്രാമീണമേഖലകളിലും കർഷകർക്കിടയിലും സാന്നിധ്യമുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. കർഷകരിൽനിന്ന് ഒാരോ പിടി ധാന്യം വീതം ശേഖരിച്ച് സംസ്ഥാനം മുഴുക്കെ സമൂഹസദ്യ നടത്തുന്ന ‘മുഷ്ടി ധാന്യ അഭിയാൻ’ ആവിഷ്കരിച്ച ബി.ജെ.പി കർണാടകയിലെ കർഷക ആത്മഹത്യകളുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. നവകർണാടക നിർമാണ പരിവർത്തന യാത്രക്കു പുറമെ, 28 മണ്ഡലങ്ങളുള്ള ബംഗളൂരു നഗരജില്ലയിൽ നടത്തിയ ബംഗളൂരു രക്ഷാമാർച്ചും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. അധികാരത്തിലെത്തിയാൽ സമ്പൂർണ ഗോവധ നിരോധനമാണ് ലക്ഷ്യമെന്നും കോൺഗ്രസ് ഭരണകാലത്ത് കൊല്ലപ്പെട്ട മുഴുവൻ ഹിന്ദു പ്രവർത്തകരുടെയും കേസ് പുനരന്വേഷിക്കുമെന്നും വ്യക്തമാക്കിയ ബി.ജെ.പി ഹിന്ദുത്വവോട്ടുകൾ ചോരാതിരിക്കാനുള്ള സർവ തന്ത്രങ്ങളും പയറ്റുന്നുണ്ട്.
ആശങ്കകൾ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എടുത്തുകാട്ടാൻ ജനസമ്മതിയുള്ള ഒരു നേതാവില്ലെന്നതാണ് ബി.ജെ.പിയെ കുഴക്കുന്നത്. കോൺഗ്രസിനെപ്പോലെ കെട്ടുറപ്പില്ല പാർട്ടിക്ക്. എപ്പോഴും ഇടഞ്ഞുനിൽക്കുന്ന ബി.എസ്. യെദിയൂരപ്പയും കെ.എസ്. ഇൗശ്വരപ്പയുംതന്നെയാണ് അമിത്ഷായുടെ തലവേദന. ജെ.ഡി.എസ്^ബി.ജെ.പി സഖ്യ സർക്കാർ 2006ൽ വീണതിന് പിന്നിൽ ബി.ജെ.പിയിലെ ഉൾപ്പോരാണെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമി വെളിപ്പെടുത്തിയത് ഇൗയിടെയാണ്. അതിൽ ഇൗശ്വരപ്പക്കും കാര്യമായ പങ്കുണ്ട്. പിന്നീട് സംെഗാള്ളി രായണ്ണ ബ്രിഗേഡുമായി ഇൗശ്വരപ്പ വന്നപ്പോൾ യെദിയൂരപ്പ കെട്ടുകെട്ടിച്ചു. ഏറ്റവുമൊടുവിൽ ശിവമൊഗ്ഗ സീറ്റിെൻറ പേരിൽ ഇരുവരും ഇടഞ്ഞപ്പോൾ അമിത്ഷാ രംഗത്തെത്തി പരിഹാരം കണ്ടു. 2008ൽ അധികാരത്തിലെത്തിയപ്പോൾ പാർട്ടി കലഹംകൊണ്ട് ബി.ജെ.പിക്കുണ്ടായ നാണക്കേട് ഇതുവരെ മാഞ്ഞിട്ടില്ല.
പാർട്ടിയുടെ പ്രധാന വോട്ടുബാങ്കായ, മധ്യകർണാടകയിലും ഉത്തര കർണാടകയിലും സ്വാധീനമുള്ള ലിംഗായത്തുകളിൽ ഒരു വിഭാഗം ബി.ജെ.പിയോട് ഇടഞ്ഞുനിൽക്കുകയാണ്. പ്രത്യേക മതപദവി വിഷയത്തിൽ കൈപൊള്ളിയ ബി.ജെ.പിക്ക് പ്രശ്നത്തിൽ രമ്യമായൊരു പരിഹാരം കണ്ടെത്താനായില്ലെന്നു മാത്രമല്ല; ആവശ്യം തൽക്കാലം പരിഗണനയിലില്ലെന്ന പാർട്ടി അധ്യക്ഷൻ അമിത്ഷായുടെ പ്രസ്താവന ലിംഗായത്തുകളെ ചൊടിപ്പിക്കുകയും ചെയ്തു. സർക്കാർ കാര്യത്തിൽ മറുപടി പറയാൻ അമിത്ഷാക്ക് എന്തധികാരമെന്ന ചോദ്യമുയർത്തിയ ലിംഗായത്തുകളിലെ ആദ്യ സന്യാസിനി മഠാധിപതി മാത മഹാദേവി തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കാൻ ആഹ്വാനം നൽകിയിരിക്കുകയാണ്. കർണാടക തെരഞ്ഞെടുപ്പിൽ ഇത്തവണ ശിവസേന മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ നെഞ്ചിടിപ്പ് വർധിച്ചിട്ടുണ്ട്്.
ശിവസേനയെ അനുനയിപ്പിക്കാൻ അമിത്ഷാ മുംബൈയിൽ ചെന്ന് നടത്തിയ ചർച്ചക്കൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ശിവസേനക്ക് പിന്തുണയുമായി ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കും രംഗത്തുണ്ട്. മറാത്തവാദികളായ മഹാരാഷ്ട്ര ഏകീകരണ സമിതിക്ക് (എം.ഇ.എസ്) സ്വാധീനമുള്ള മുംബൈ^കർണാടക മേഖലയിലാണ് ശിവസേനയുടെ നോട്ടം. പ്രചാരണത്തിലെ പ്രധാന വിഷയങ്ങളായ മുസ്ലിം പ്രീണനം, ഹിന്ദു വിരുദ്ധത തുടങ്ങിയവയെ മൃദുഹിന്ദുത്വംകൊണ്ട് കോൺഗ്രസ് ലളിതമായി മറികടക്കുന്നുമുണ്ട്.
2008ൽ ബി.ജെ.പിയെ അകമഴിഞ്ഞ് സഹായിച്ച മുംബൈ^കർണാടക മേഖലയിലെ കർഷകർ മഹാദായി വിഷയത്തിൽ ബി.ജെ.പിക്കെതിരെ തിരിഞ്ഞതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. പത്രപ്രവർത്തകയായിരുന്ന ഗൗരി ലേങ്കഷിെൻറയും നിരീശ്വരവാദിയായിരുന്ന എം.എം. കൽബുർഗിയുടെയും കൊലപാതകങ്ങളിലും സംസ്ഥാനത്ത് ഇടക്കിടെ അരങ്ങേറിയ വർഗീയ സംഘർഷങ്ങളിലും പ്രതിസ്ഥാനത്ത് ആരോപിക്കപ്പെടുന്ന ബി.ജെ.പിക്ക് അതിൽനിന്ന് തലയൂരലും അത്രയെളുപ്പമാവില്ല.
നാളെ: വിലപേശൽ ശക്തിയാകാൻ ജെ.ഡി.എസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.