ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​െൻറ മണിമുഴക്കം

ഇന്ത്യ മഹാരാജ്യമേ, ജാഗ്രത്താവുക! ഒരു ആഭ്യന്തര യുദ്ധത്തിലേക്കാണ് നീ നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ ഇതിനകംതന്നെ നീ ആഭ്യന്തര കലാപത്തിൽ അകപ്പെട്ടിരിക്കുന്നു. വാചകക്കസർത്തോ വെറും വായ്ത്താരിയോ അല്ല ഇത്. യു.പിയിൽ കശാപ്പുശാലകൾ ബലംപ്രയോഗിച്ച് അടച്ചുപൂട്ടുന്നു, പലതും പൊളിച്ചുനീക്കിക്കൊണ്ടിരിക്കുന്നു. ചെറിയ ആട്ടിറച്ചി വിൽപനശാലകൾക്കും അവിടെ രക്ഷയില്ല. ഇതുമൂലം ആയിരങ്ങൾക്ക് തൊഴിലും ഉപജീവന മാർഗവും നഷ്ടമായിക്കൊണ്ടിരിക്കുന്നു. ജനജീവിതം മെച്ചപ്പെടുത്തേണ്ട ബാധ്യത നിർവഹിക്കേണ്ട ഭരണകർത്താക്കളുടെ ഉത്തരവ് പ്രകാരമാണ് ഇവയെല്ലാം സംഭവിക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. രാജസ്ഥാനിലെ ജയ്പൂരിൽ മുസ്ലിം ഉടമസ്ഥതയിലുള്ള ഹോട്ടൽ പട്ടാപ്പകലായിരുന്നു തകർക്കപ്പെട്ടത്. ഹോട്ടൽ ഉടമയെയും തൊഴിലാളികളെയും ജനക്കൂട്ടം വളഞ്ഞിട്ട് തല്ലി. നിയമപാലകരും സംഭവത്തിൽ അക്രമികളുടെ പക്ഷംചേർന്നു! യു.പിയിലെ പുതിയ മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടവരെപോലും പിടികൂടി ജയിലിലടക്കുന്ന വാർത്തകളും ധാരാളമായി പുറത്തുവരുന്നു.

ഇത്തരം സംഭവങ്ങളോട് എ​െൻറ സഹ പൗരന്മാരുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് എനിക്ക് അറിയാം. ഇന്ത്യയെപ്പോലെ വലിയ ജനസമ്പത്തുള്ള ഒരു രാജ്യത്ത് ആനുപാതികമായി നോക്കുേമ്പാൾ ഇവ നിസ്സാരസംഭവങ്ങൾ മാത്രം എന്നാകും പലരുടെയും വാദം. മുസ്ലിംകൾക്ക് എന്തുകൊണ്ട് മാംസഭക്ഷണം ഉപേക്ഷിച്ചുകൂടാ? ഉപജീവനത്തിന് അവർ എന്തിന് കശാപ്പിനെതന്നെ അവലംബിക്കണം? മുസ്ലിം സ്ത്രീകൾ എന്തിന് സദാ പർദ ധരിക്കണം? എന്തിന് ബീഫ് കഴിക്കണം? ഇത്തരം ചോദ്യങ്ങളും സന്ദേഹങ്ങളുമാണ് പൊതുസമൂഹത്തിൽ ഉയർത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.

വാസ്തവത്തിൽ ഇത് മുസ്ലിംകൾക്കു നേരെയുള്ള യുദ്ധംതന്നെയാണ്. തൂമ്പയെ തൂമ്പ എന്നു വിളിക്കേണ്ടതുപോലെ യുദ്ധത്തിന് ആ പേരുതന്നെ നൽകുക. മുസ്ലിംകൾക്കെതിരായ ആക്രമണങ്ങൾ ദേശവ്യാപകമാണ്. ആയിരക്കണക്കിന് മുസ്ലിംകൾ അസമിൽനിന്ന് കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വനസംരക്ഷണവാദം ഉയർത്തിയാണ് മുസ്ലിംകളെ അവരുടെ ആവാസഗേഹങ്ങളിൽനിന്ന് തുരത്തിയോടിക്കുന്നത്. എന്നാൽ, ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാൻപോലും ദേശീയ മനോനില തയാറല്ല! ഉത്തരാഖണ്ഡിൽ ഇലക്ഷന് തൊട്ടുമുമ്പ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാരോപിച്ച് 16കാരനായ മുസ്ലിം യുവാവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയി. പിറ്റേന്ന് അവ​െൻറ ജഡമായിരുന്നു പൊലീസുകാർ അവ​െൻറ വീട്ടുകാർക്ക് നൽകിയത്. ഭരണകൂട മെഷിനറി ആ ജീവൻ കവർന്നതിനെതിരെ ആരും പരാതിപ്പെട്ടില്ല. നീതിക്കുവേണ്ടിയുള്ള മുറവിളികളൊന്നും ഉയർന്നില്ല. ഡൽഹി ജെ.എൻ.യുവിലെ മുസ്ലിം വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് മാസങ്ങൾ പിന്നിടുന്നു. എന്നാൽ, അയാൾ ഭീകരരോട് അനുഭാവം പുലർത്തുന്നു എന്നതു മാത്രമാണ് മാധ്യമങ്ങൾക്ക് കണ്ടെത്താൻ സാധിച്ച ഏകകാര്യം.

ശാരീരിക പീഡകൾ മാത്രമല്ല, മുസ്ലിം ഇന്ത്യയെ നോവിപ്പിക്കുന്നത്. തങ്ങൾ ഇൗ രാജ്യത്തെ തടവുപുള്ളികളാണ് എന്ന് കരുതാൻ നിർബന്ധിതരാകുന്നത് യു.പിയിലെ മുസ്ലിംകൾ മാത്രവുമല്ല. യു.പിയിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമായൊരു സന്ദേശമായിരുന്നു. മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങളുടെ പേരിൽ മാത്രം അംഗീകാരം നേടിയ ഒരാളെ മുഖ്യമന്ത്രി പദവിയിൽ അവരോധിക്കപ്പെട്ടതോടെ മുസ്ലിംകൾ ഒന്നുകൂടി അപമാനിക്കപ്പെട്ടു. ഇൗ അവഹേളനങ്ങൾക്കൊപ്പം മുസ്ലിംസ്ത്രീകളെ കൂടുതൽ നിന്ദിക്കുന്നതിൽ മാധ്യമങ്ങൾ ബി.ജെ.പിയുമായി കൈകോർത്തു.

കശാപ്പുശാലകൾ തകർക്കപ്പെട്ടതോടെ സാധാരണക്കാരായ മുസ്ലിംകളുടെ സാമ്പത്തിക നെട്ടല്ലുകൂടി തകർക്കപ്പെട്ടിരിക്കുന്നു. ദിവസങ്ങൾ കഴിയുന്തോറും മുസ്ലിംവിരുദ്ധ വികാരം രൂക്ഷമാക്കുന്ന ഭരണകർത്താക്കളുടെ അടിമകളായിത്തീരുകയാണ് മുസ്ലിംകൾ. ആഹാരശീലങ്ങളിൽ മാറ്റത്തിന് തയാറാകണമെന്ന് രണ്ടുവർഷം മുമ്പുതന്നെ മാധ്യമങ്ങൾ മുസ്ലിംകളോട് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിലേക്കുള്ള കാലിക്കടത്ത് തടയാൻ ആഭ്യന്തരമന്ത്രി ബി.എസ്.എഫിന് നിർദേശം നൽകിയ സന്ദർഭത്തിലായിരുന്നു അത്. മാട്ടിറച്ചി കഴിക്കുന്ന ശീലം ബംഗ്ലാദേശികൾ മറക്കെട്ട എന്നായിരുന്നു അന്നത്തെ ഉപദേശം. വിവിധ ദാർശനികധാരകളെ കൂട്ടിയിണക്കുന്ന നമ്മുടെ സംസ്കൃതിക്ക് നിരക്കാത്തതാണ് മുസ്ലിംകൾക്കുനേരെയുള്ള ആക്രമണങ്ങൾ. അതിനെ ദലിതുകൾക്കുനേരെയുണ്ടാകുന്ന ആക്രമണവുമായി തുലനംചെയ്യാനാകില്ല. ദലിതുകൾക്ക് മുസ്ലിം വിരുദ്ധ റാലികളിൽ അണിനിരക്കാം. അവർക്ക് ഹിന്ദുത്വയുടെ ഭാഗമാകാം. എന്നാൽ, താടിവെച്ച ഒരു മുസ്ലിംയുവാവ് അറസ്റ്റ് ചെയ്യപ്പെട്ടാൽ താടിയുള്ള സർവ മുസ്ലിംകളും അറസ്റ്റ് ചെയ്യപ്പെടേണ്ടവരാണെന്ന ഒരു ധാരണ സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നു. ആദിവാസികൾക്കും ഹൈന്ദവ സംഘടനയുടെ ഭാഗമാകാൻ ധാരാളം അവസരങ്ങൾ ലഭിക്കുന്നു. ഹിന്ദുത്വപാതയിലെ ഏകവിഘ്നം മുസ്ലിംകൾ മാത്രം! അതിനാൽ മുസ്ലിംകളെ പീഡനങ്ങൾക്കിരയാക്കാം, അടിമവത്കരിക്കാം, ചേരികളിൽ തളച്ചിടാം. മുസ്ലിംസ്പർശത്താൽ ഇന്ത്യൻ രാഷ്ട്രീയം കളങ്കിതമാക്കപ്പെട്ടുകൂടാ.

ക്രൈസ്തവർ നേരത്തേതന്നെ നമ്മുടെ മനഃസാക്ഷിയിൽനിന്ന് തിരോധാനം ചെയ്തിട്ടുണ്ട്. മുസ്ലിംകൾ അനുഭവിക്കുന്ന നൈരാശ്യം, അമർഷം, വേദന എന്നിവയുടെആഴം ഗ്രഹിക്കാനുള്ള ശേഷി നമുക്ക് കൈമോശം വന്നിരിക്കുകയാണ്. അവരുടെ ഭയാശങ്കകളെ നാം തൃണവൽഗണിക്കുന്നു.

അനേകം തലങ്ങളിൽ മുസ്ലിംകൾ ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. അവർ ചേരിവത്കരിക്കപ്പെട്ടതിൽ ആർക്കുമില്ല പരിഭവം. മനഃശാസ്ത്രപരമായ അവരുടെ ഒറ്റപ്പെടൽ സമ്പൂർണമായിക്കഴിഞ്ഞു.  കഴിഞ്ഞകാല ഗൃഹാതുരതകളുടെ ആഘോഷമേളകളിൽ മുസ്ലിംകളുടെ രോദനങ്ങൾ മുങ്ങിപ്പോകുന്നു.  ഉർദു ഭാഷപോലും പ്രതികളുടെ ഭാഷയായി മുദ്രയടിക്കപ്പെടുന്നു. ഉർദു ലിപികളിലെഴുതപ്പെട്ട ഏതെങ്കിലും  രേഖ കൈവശമുള്ളവൻ ഉടൻ തുറുങ്കിലടക്കപ്പെേട്ടക്കാം. വിദ്വേഷപ്രചാരകരുടെയും കൊലയാളികളുടെയും  ഹൃദയനൈർമല്യത്തി​െൻറ കഥകൾ, അവർ മൃഗങ്ങളെ താലോലിക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ  സംപ്രേഷണം ചെയ്യുന്ന തിരക്കിലാണ് മാധ്യമങ്ങൾ. അവരുടെ ഹൃദയങ്ങളിൽ മുസ്ലിംകൾക്ക് സ്ഥാനം ലഭിക്കാത്തത് മുസ്ലിംകളുടെതന്നെ ന്യൂനതകൾ മൂലമാെണന്ന പ്രതീതിയും ഇൗ മാധ്യമങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര  ശൈഥില്യത്തിന് ഉത്തരവാദികൾ ഭരണകക്ഷികൾ തന്നെയാണെന്ന് ഒാരോ അനുഭവങ്ങളും സാക്ഷ്യം  വഹിക്കുന്നു. മുസ്ലിംകൾക്കെതിരായ വിദ്വേഷം ഉൗട്ടിയുറപ്പിക്കുന്നതും ഹിംസാത്മകത  പ്രോത്സാഹിപ്പിക്കുന്നതും ഭരണകർത്താക്കൾതന്നെ.

അഭ്യസ്ഥവിദ്യരായ സിവിൽ സർവിസിലെ അതിസമർഥരായ ഉദ്യോഗസ്ഥരും പ്രഗല്ഭരായ  നിയമപാലകരും മുസ്ലിംവിരുദ്ധ പാതകങ്ങളിൽ സഹകരിക്കുന്നു എന്ന യാഥാർഥ്യം രേഖപ്പെടുത്തേണ്ടത്  നമ്മുടെ കർത്തവ്യമാകുന്നു. നമ്മുടെ അയൽ വാസി കരയുേമ്പാൾ അതിലൊട്ടും സംഭ്രാന്തിയില്ലാെത  സമാധാന ചിത്തരാകാൻ സാധിക്കുന്നു എന്ന കാര്യം ഏറ്റുപറയാനും നാം സന്നദ്ധരാവുക.

ഇൗ ആഭ്യന്തരയുദ്ധത്തിൽനിന്ന് ദീർഘകാലത്തിനുശേഷം നാം മോചിതരാകും. ഹിംസയുടെ നൂറുനൂറു കഥകൾ  അപ്പോൾ പുറത്തുവരും. നിഷ്ഠുരതകളിൽ പങ്കാളികളായതി​െൻറ അപമാനഭാരത്താൽ നാം ശിരസ്സുതാഴ്ത്തും.

ഇരകളാക്കപ്പെട്ടതി​െൻറ പേരിൽ നാം ഇരകളെത്തന്നെ പഴിച്ചുകൊണ്ടിരിക്കുന്നു. അടച്ചിട്ട കൂടുകൾക്കുള്ളിൽനിന്ന് അവർ സ്വയം മോചിതരാകെട്ട എന്നതാണ് നമ്മുടെ മനോഭാവം. ഇൗ നഗ്നമായ കാപട്യം ഒരുനാൾ  തിരിച്ചറിയപ്പെടും. ഒരുപക്ഷേ അന്ന് നാമാരും ജീവിച്ചിരിപ്പുണ്ടാകില്ല. അതിനാൽ ചുരുങ്ങിയപക്ഷം ഇന്ത്യൻ  ജനതയുടെ പേരിൽ, നമ്മെ പ്രതിനിധാനംചെയ്ത് നിർവഹിക്കപ്പെടുന്ന ചെയ്തികൾ ഇവയൊക്കെയാണെന്ന്  നമുക്ക് വിളിച്ചുപറയാം, സത്യസന്ധതയോടെ.

ഡൽഹി സർവ്വകലാശാലയിലെ ഹിന്ദി പ്രഫസറാണ് ലേഖകൻ

Tags:    
News Summary - bell of internal battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.