അയ്യൻകാളി വീണ്ടും വഴി നടക്കാനിറങ്ങുമ്പോൾ

അയ്യൻകാളിയുടെ ജന്മദിനം ആഘോഷിക്കുമ്പോഴും ജാതികളെ അന്യോന്യം വേർതിരിക്കുന്ന ഒരു വലിയ വിടവിന് വ്യാപ്തി ഏറിക്കൊണ്ടിരിക്കുന്നു എന്നത്​ ദുഃഖകരമായ യാഥാർത്ഥ്യമാണ്​. രണ്ട് വ്യത്യസ്​ത രാജ്യങ്ങൾക്കിടയിൽ ഉള്ളതിനെക്കാളും ഏറെക്കുറേ ആഴമേറിയ വിടവാണത്. ജാതി, നിറം, സാമൂഹിക പശ്ചാത്തലം, സാമ്പത്തിക - സാമ്പത്തികേതര മൂലധനങ്ങൾ തുടങ്ങിയവയെല്ലാംകൂടി ഉൾക്കൊള്ളുന്നതാണ് ആ വിടവ്. അതിൻെറ ആഴമെന്നാൽ പൊതു ഇടങ്ങളിൽ നിന്നുള്ള പുറന്തള്ളലുകളോ, രാഷ്ട്രീയമായ ഒഴിവാക്കലുകളോ ആവാം.

''കൊല്ലുകിൽ കൊല്ലുമാറു

വിൽക്കുകിൽ വിൽക്ക ുമാറ്​..''

എന്നെഴുതിയ വരികൾ നമ്മെ ഓർമ്മപ്പെടുത്തുന്നത് ഒരു കാലത്തെ അടിമ ജീവിതങ്ങളുടെ ഭീകരത തന്നെയായിരുന്ന ു. അത്തരം ഒരു ഇടത്തിൽ ചവിട്ടി നിന്നായിരുന്നു അയ്യൻകാളി തൻെറ ആദ്യ പോരാട്ടത്തിനിറങ്ങിയത്​. അക്കാലത്ത് പൊതുനിരത്തിലൂടെ സഞ്ചരിക്കാൻ അധഃസ്ഥിതർക്ക് അവകാശമില്ലായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം കുറച്ചു ദലിത് യുവാക്കളെ വിളിച്ചു കൂട്ടി അവർക്ക്

കായികപരിശീലനം നൽകി. 1898 ൽ അയ്യൻകാളിയും അനുയായികളും ആറാലുംമുട് ചന്തയിലേക്ക് പൊതുവഴിയിലൂടെ യാത്ര നടത്തി. യാത്ര തടയാൻ സവർണ പ്രമാണിമാരും അനുചരരും തയാറായി നിന്നിരുന്നു. അതിനു മുമ്പ്​ ചന്തയിൽ എത്തണമെങ്കിൽ കാട്ടിലും പള്ളയിലൂടെയുമായിരുന്നു പോകേണ്ടിയിരുന്നത്. അയ്യൻകാളിയുടെ യാത്ര ബാലരാമപുരം ചാലിയത്തെരുവിൽ എത്തിയപ്പോൾ സവർണർ അവരെ തടയുകയും അത് രൂക്ഷമായ കൈയാങ്കളിയിലെത്തുകയും ചെയ്തങ്കിലും അദ്ദേഹം പിന്മാറാൻ ഒരുക്കമായിരുന്നില്ല.

ഈ പ്രക്ഷോഭത്തിൻെറ ആവേശം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും, നാഞ്ചിനാട് പ്രദേശത്ത് ദലിതുകൾ 19 ാം നൂറ്റാണ്ടിൽ തന്നെ സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുകയും ചെയ്തു. വിവിധ ജാതി സമൂഹങ്ങളിൽ നടന്ന ആധുനികവത്​കരണത്തിൽ വളരെ നിർണായകമായാണ്​ സഞ്ചാരസ്വാതന്ത്ര്യ പോരാട്ട വിജയത്തിൻെറ പശ്ചാത്തലത്തിൽ അയ്യങ്കാളി കണ്ടത്. തുടർന്ന് ജാതി സമൂഹങ്ങളുടെ ഏകീകരണത്തിലേക്കുള്ള പാതയെന്ന നിലയിൽ വിവിധ കീഴാള ജാതി സമൂഹങ്ങളുമായി കൂടി ചേർന്നാണ് 'സാധുജന പരിപാലന സംഘം' ഉണ്ടാകുന്നത്. ഇത്തരം അവകാശ സമരങ്ങളുടെ ഭാഗമായി നാമ്പെടുത്ത ഉണർവുകൾ കീഴ്തട്ടിൽ നിന്നും മുകളിലേക്ക് എന്ന രീതിയിൽ ആയിരുന്നു ഉയർന്നുവന്നത്.


അധഃസ്ഥിതരായ അടിമ ജാതികൾക്ക് പ്രവേശനമില്ലാതിരുന്ന രാജപാതയിലേക്കാണ്​ അയ്യൻകാളി വില്ലുവണ്ടിയുമായി സമരത്തിനിറങ്ങിയത്​...(അയ്യൻകാളിയും വില്ലുവണ്ടിയും ചിത്രകാരൻെറ ഭാവനയിൽ. കടപ്പാട്​: socialboor.com)

അറിവു നേടാനുള്ള സമരം, പണിമുടക്ക് സമരം, വഴിനടക്കൽ സമരം, ഭൂമിക്കായുള്ള സമരം, സംഘടിക്കാനുള്ള സമരം എന്നിങ്ങനെ പൗരബോധത്തിലൂന്നിയ പോരാട്ടങ്ങൾ എഴുതപ്പെടാത്ത ചരിത്രത്തിൽ ആദ്യം രേഖപ്പെടുത്തിയ ആൾ മഹാത്മ അയ്യൻകാളിയായിരുന്നു. ഇത്തരം ചുവടുവെപ്പുകൾ നടന്നത് വിദ്യഭ്യാസമെന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു എന്നോർക്കണം. പിന്നീടുള്ള അദ്ദേഹത്തിൻെറ ചരിത്രപരമായ പ്രയാണം അത്​ സൂചിപ്പിക്കുന്നുണ്ട്​.

ഇന്ത്യയിലെ തന്നെ ആദ്യത്തെ 'പണിമുടക്കു സമരം' എന്ന് ചരിത്രം പറയുന്ന സമരത്തിനായി 'തങ്ങൾടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭാസം ചെയ്യുവാനും, സംഘടനപരമായ ശക്തിക്കും അവകാശത്തിനും വേണ്ടി' തൻെറ കൂട്ടരോട് സാമൂഹിക പുരോഗതിക്കായി പടപൊരുതാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആ പ്രക്ഷോഭം കേവലമൊരു പണിമുടക്ക് സമരം മാത്രമായിരുന്നില്ല. തങ്ങളുടെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കാൻ അദ്ദേഹം ആലോചിച്ചെടുത്ത ഏറ്റവും രാഷ്ട്രീയമായ തീരുമാനമായിരുന്നു പണിമുടക്ക് സമരം എന്നത്. ജോലിസമയത്തിന്റെ ക്ലിപ്തത, ന്യായമായ കൂലി, മനുഷ്യത്വപരമായ പെരുമാറ്റം എന്നവയായിരുന്നു സമരത്തിൻെറ മറ്റു ചില പ്രധാന ആവശ്യങ്ങൾ.

തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചാൽ 'കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും' എന്ന പ്രഖ്യാപനത്തോടെ ആരും പാടത്ത് ഇനി പണിക്കിറങ്ങണ്ട എന്ന് തീരുമാനമായി. നിസ്സാര കുറ്റങ്ങൾക്ക് അയിത്തജാതിക്കാരെ ക്രൂരമായി ശിക്ഷിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക, കർഷക തൊഴിലാളികളെ വെറും അടിമകളായി കണക്കാക്കുന്ന രീതി ഉപേക്ഷിക്കുക തുടങ്ങി മറ്റു ചില ആവശ്യങ്ങളും അവരുടേതായി ഉണ്ടായിരുന്നു. പാടത്ത് പണികൾ മുടങ്ങിയപ്പോൾ ജന്മിമാർ പലതരത്തിലും അതിനെ പ്രതിരോധിക്കാൻ നോക്കിയെങ്കിലും സംഘടിതമായ ചെറുത്തുനിൽപ്പിനെ തുടർന്ന് ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കർഷക തൊഴിലാളികൾ മുഴുവനും പട്ടിണിയിലായപ്പോൾ അയ്യൻകാളി അതിനും പ്രതിവിധികൾ കണ്ടെത്തി. തീരദേശത്തെ മത്സ്യതൊഴിലാളികളുമായുള്ള സഹകരണത്തിന്റെ ഭാഗമായി കർഷക തൊഴിലാളികളെ അവർ മത്സ്യബന്ധനത്തിൽ പങ്കാളികളാക്കി. നാൾക്കുനാൾ സങ്കീർണമായിക്കൊണ്ടിരുന്ന പ്രശ്നം പരിഹരിക്കാനായി ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റായിരുന്ന കണ്ടല നാഗൻപിള്ളയെ മധ്യസ്ഥനാക്കി കൊണ്ട് ദിവാൻ നടത്തിയ ചർച്ചകൾക്കൊടുവിൽ അയ്യൻകാളിയുടെയും കൂട്ടരുടെയും ആവശ്യം ന്യായമാണെന്ന്​ കണ്ടെത്തുകയും അവയെല്ലാം അനുവദിക്കേണ്ടതാണന്ന് വിധിക്കുകയും ചെയ്തു.

എന്നാൽ ഈ വിധിയിലൂടെ വന്ന അവകാശങ്ങൾ നടപ്പാക്കാൻ അധികാരികൾ തയാറാകാതെ വന്നതിനാൽ അദ്ദേഹം വെങ്ങാനൂരിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും അവിടെ അധ്യാപകനായി ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള എന്നയാളെ ഏർപ്പാടാക്കുകയും ചെയ്തു. ഇതിൽ രോഷം പൂണ്ട സവർണർ രാത്രി ആ സ്കൂൾ തീവെച്ച് നശിപ്പിച്ചുകളഞ്ഞു. എന്നാൽ പുലരുന്നതിന് മുൻപ് സ്കൂൾ പഴയ രീതിയിലാക്കിയും അധ്യാപകനെ തിരികെ കൊണ്ടുവന്നും അയ്യങ്കാളി തൻെറ നിശ്ചയദാർഡ്യം പ്രകടമാക്കി. അയ്യൻകാളിയുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളുടെ ഫലമായി 1907-ൽ അയിത്തജാതിക്കാർക്കായി സ്കൂൾ പ്രവേശനം അനുവദിച്ചു തീരുമാനമായി.

ത​െൻറ സമുദായത്തിന് ആവശ്യം കേവലം ക്ഷേത്രപ്രവേശനമായിരുന്നില്ലായെന്ന് അയ്യൻകാളിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കൃഷി ചെയ്യാനുളള ഭൂമിയും വിദ്യാഭ്യാസവും അതിലൂടെയുള്ള സ്വാഭിമാനത്തോടെയുള്ള സ്വാതന്ത്ര്യവുമായിരുന്നു ലക്ഷ്യങ്ങൾ.


ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചാൽ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും- അയ്യൻകാളിയും പഞ്ചമിയും ചിത്രകാരൻെറ ഭാവനയിൽ (കടപ്പാട്​: socialboor.com)

കേരളീയ നവോത്ഥാനം എന്ന പ്രക്രിയ

‌അടിത്തട്ട് പ്രശ്നങ്ങൾ ഏറ്റെടുക്കുന്നത് ഒരിക്കലും യാദൃച്ഛികം ആയിരുന്നില്ല മറിച്ച് നവോത്ഥാന പ്രക്രിയ തന്നെ കീഴ്തട്ടിൽ നിന്ന് ആരംഭിച്ചതിന്റെ ഫലവുമായിരുന്നു. ഇങ്ങനെ കേരളീയ നവോത്ഥാനത്തിലെ ചില പ്രത്യേകതകൾ മനസ്സിലാക്കി കൊണ്ട് വേണം അയ്യങ്കാളി പ്രസ്ഥാനത്തെ വിലയിരുത്താൻ. 1893 ൽ അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തുമ്പോൾ യഥാർത്ഥത്തിൽ കേരള ത്തിന്റെ ചരിത്രത്തിൽ അധസ്ഥിതരുടെ സ്ഥാനം എന്തായിരുന്നു...? പൊതു സമൂഹത്തിൽ അവർ എങ്ങനെയായിരുന്നു അടയാളപ്പെടുത്തിയിരുന്നത്..?

1893 ന് മുമ്പുവരെ കേരളത്തിലെ റോഡുകളുടെ ചരിത്രത്തിൽ റോഡ് ആവശ്യമുള്ള ഒരു ജീവിതമായിരുന്നില്ല ജനങ്ങൾ നയിച്ചിരുന്നത്​. 1860 ൽ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് രൂപം കൊണ്ട ശേഷം ശ്രീമൂലം തിരുനാളിനോട് റോഡ് നിർമിക്കാൻ ആവശ്യപ്പെടുന്നുണ്ട് . എന്നാൽ, റോഡ്​ എന്നത്​ നടക്കാനുള്ള ഒന്നാണെന്ന ബോധം കേരളത്തിലെ അടിമ ജാതികൾക്കു മാത്രമല്ല, രാജാവിനോ രാജഭരണത്തിനോ പോലും ഉണ്ടായിരുന്നില്ല. അവിടെ നിന്നാണ് കേരളത്തിൽ റോഡ്​വെട്ട്​ യഥാർത്ഥത്തിൽ ആരംഭിക്കുന്നത്. റോഡ് വെട്ടി സഞ്ചാര യോഗ്യമാക്കുന്നവർക്ക്​ പൈസ ആയിട്ടാണ് ഈ അവസരത്തിൽ കൂലി കൊടുത്തിരുന്നത്. നൂറ്റാണ്ടുകളായി പണിയെടുക്കുന്നവർക്ക് ധാന്യം മാത്രം കൊടുത്തിരുന്ന ഒരു സമൂഹത്തിലേക്കാണ് വേലക്ക് കൂലിയായി പൈസ കടന്നുവരുന്നത്. ധാന്യത്തിന് നിശ്ചിതമായ ഉപയോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നെല്ല് കിട്ടിയാൽ കുത്തി കഞ്ഞി വെക്കാമെന്നു മാത്രം. വേറെ ഒന്നും അതുകൊണ്ട് ചെയ്യാനാാകുമായിരുന്നില്ല. പക്ഷേ, പൈസ ഉപയോഗിച്ച് എന്ത് സാധനവും വാങ്ങാനാകും. പണമുപയോഗിച്ച് എന്തുവേണമെങ്കിലും വിനിമയം ചെയ്യാവുന്ന ഒരു സാധ്യതയിലേക്കു കൂടെയാണ് കേരളത്തിൽ റോഡുകളുടെ നിർമാണ ചരിത്രം കടന്നുവരുന്നത്.

ഇങ്ങനെ റോഡുകൾ നിർമിച്ചു കഴിഞ്ഞപ്പോൾ കേരളത്തിൽ രണ്ടു തരത്തിലുള്ള റോഡുകൾ വന്നു. രാജവീഥികളും ഗ്രാമീണ റോഡുകളും. ഗ്രാമീണ റോഡുകൾ ഏറെക്കുറെ സ്വകാര്യമായിരുന്നു. എന്നാൽ, രാജവീഥികൾ ഏറെക്കുറെ സമാനമായിരുന്നു. അപ്പോഴും അധഃസ്ഥിതരായ അടിമ ജാതികൾക്ക് ഈ റോഡുകളിലേക്ക്​ പ്രവേശനമില്ലായിരുന്നു. ആ രാജപാതയിലേക്കാണ്​ അയ്യൻകാളി 1893 ൽ വില്ലുവണ്ടിയുമായി സമരത്തിനിറങ്ങുന്നത്​. ആ വില്ലുവണ്ടി കേരളീയ സമൂഹത്തിൻെറ ഏറ്റവും കീഴ്ത്തട്ടിൽ വരെ എത്തുകയും, കേരളീയ സമൂഹത്തിന് അജ്ഞാതമായിരുന്ന സാമൂഹിക ജനാധിപത്യത്തെ 'പൊതുവഴി' എന്ന ജനാധിപത്യവതക്​രണ പ്രകിയയിലേക്ക് നയിക്കുകയും ചെയ്​തതിൽ മഹത്തായ സംഭാവന നൽകിയത് അയ്യൻകാളിയായിരുന്നു. മാത്രമല്ല, 1924ൽ നടന്ന വൈക്കം സത്യാഗ്രഹത്തിൽ ശ്രീനാരായണഗുരു അടക്കമുള്ള എല്ലാ നവോത്ഥാന നായകന്മാരും പങ്കെടുത്തെങ്കിലും അയ്യൻകാളി പങ്കെടുത്തിരുന്നില്ല. അതിന് അദ്ദേഹം പറയുന്ന ന്യായം 'ക്ഷേത്രത്തിൽ കയറണമെന്നത് തങ്ങളെ സംബന്ധിച്ച്​ യതൊരു നിർബന്ധവുമുള്ള കാര്യമല്ല' എന്നായിരുന്നു. എന്നാൽ, ജനങ്ങളുടെ നികുതിയാൽ നിലനിൽക്കുന്ന പൊതു ഖജനാവിൽ നിന്ന് പണം മുടക്കി നിർമിക്കുകയും നിലനിർത്തുകയും ചെയ്യുന്ന റോഡിലൂടെ നടക്കാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്​ എന്നു തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ക്ഷേത്രത്തിൽ കയറണമെന്നതിനേക്കാൾ അയ്യൻകാളിയുടെ പ്രധാന ആവശ്യം വിദ്യാഭ്യാസം, വഴിനടക്കൽ, ഭൂമി എന്നിവയിലായിരുന്നു. ഇത്തരം മൂലധന വ്യവഹാരങ്ങളിലൂടെ മാത്രമേ അധസ്ഥിതരായ തങ്ങൾടെ ജനങ്ങൾ സാമൂഹ്യ - ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുകയുള്ളു എന്ന കൃത്യമായ ലക്ഷ്യബോധമായിരുന്നു അത്. ഇത്തരം അടിത്തട്ട് നവോത്ഥാനമായിരുന്നു കേരളത്തേ മുന്നോട്ട് നടത്തിയത്.

ഇങ്ങനെ കേരളത്തിൻെറ നവോത്ഥാന ചരിത്രത്തിൽ എഴുതപ്പെടാത്ത ഒരു സുവർണ കാലഘട്ടം തൻെറ പോരാട്ടങ്ങൾ കൊണ്ടും അവകാശബോധങ്ങൾ കൊണ്ടും എഴുതി ചേർത്ത മഹനായ അദ്ദേഹത്തെ 'മഹാത്മ അയ്യൻകാളി' എന്നു തന്നെ നൂറുവട്ടം വിളിച്ചാലും കുറഞ്ഞുപോകില്ല. തൻെറ സമുദായത്തിന് 10 ബി.എ ക്കാരെ ആഗ്രഹിച്ച അദ്ദേഹത്തിന് ഇന്ന് തന്റെ സമുദായത്തിലെ കുട്ടികളുടെ ബൗദ്ധികവും വിദ്യഭ്യാസപരവുമായ വളർച്ചയിൽ നിശ്ചയമായും നിർണായകമായ സ്വാധീനമാണുള്ളത്.

ഇന്ന് ദലിത് സമുദായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സമുദായികപരമായ രാഷ്ട്രീയ ഐക്യമില്ലായ്മയാണ്. വഴി നടക്കാനുള്ള അവകാശമില്ലാതിരുന്ന ആ കാലഘട്ടത്തിൽ ഒന്നിച്ചു നിൽക്കേണ്ടതിൻെറ ആവശ്യകത കെട്ടിയുറപ്പിച്ച അദ്ദേഹത്തിൻെറ ആ നിശ്ചയദാർഢ്യം ഇന്ന് ദലിത് സമുഹത്തിന് ഇല്ലാത്തതാണ്​ ദലിത് സമൂഹത്തിൻെറ രാഷ്ട്രീയ ഐക്യമില്ലായ്മയും ഉണ്ടായിരുന്ന ഐക്യത്തിന്റെ ശിഥിലീകരണവും. സമുദായത്തിൽ പത്ത് ബി.എ-ക്കാർക്ക് പകരം ആയിരക്കണക്കിനു ഡോക്ടർമാരും എൻജിനീയർമാരും അക്കാദമിഷ്യന്മാരുമുള്ള ദലിത് സമുദായം ഇന്ന് നേരിടുന്നത് സമുദായ ശിഥിലീകരണം തന്നെയാണ്.

ആശയങ്ങൾ കൊണ്ടും അറിവുകൾ കൊണ്ടും ഉയർച്ചയിൽ നിൽക്കുന്ന ദലിത് സമുദായത്തെ ഭിന്നിപ്പിച്ച് ഭരിക്കുക, മുന്നോട്ട് പോവുക എന്ന നയത്തിൻെറ പ്രയോഗത്തിൽ സമുദായം തന്നെ പങ്കെടുക്കുന്നുണ്ട്. ആശയങ്ങളിലൂടെയും അറിവുകളിലൂടെയും മറ്റേതൊരു ബൗദ്ധികതയേയും ചോദ്യം ചെയ്യുമ്പോഴും സമുദായപരമായ ഒത്തൊരുമയില്ലായ്മയിൽ പതറി വീഴേണ്ടി വരുന്നു ദലിത് ബൗദ്ധികതക്ക്​. ജാതിക്കുള്ളിലെ ഉപജാതി ബന്ധങ്ങൾക്കതീതമായി ചവിട്ടി നിൽക്കാനും, പൊരുതാനും ഇനിയും ദലിത് സമുദായം മഹാത്മ അയ്യൻകാളിയിലൂടെ തന്നെ ഏറെ മുന്നോട്ട്‌ പോകണ്ടിയിരിക്കുന്നു. അദ്ദേഹത്തെ, അദ്ദേഹത്തിന്റെ ചിത്രങ്ങളെ, ഓർമകളെ.. എല്ലാം സ്വാർത്ഥതാൽപര്യങ്ങളുടെ ബിംബങ്ങളാക്കി മാറ്റാൻ ഒരു ഫോട്ടോയിലൂടെയോ ഫോട്ടോ ഷോപ്പിലുടെയോ ശ്രമിക്കുന്ന ഫാസിസ്റ്റ് ഹിന്ദുത്വ ശക്തികൾ ദലിത് സമുദായത്തേയും കേവലമൊരു ഫോട്ടോഷോപ്പ് രാഷ്ട്രീയമാക്കി മാറ്റുവാൻ തുടങ്ങിയിരിക്കുന്നുവെന്ന്​ തിരിച്ചറിയേണ്ടതാണ്. ആ തിരിച്ചറിവുകൾക്കിടയിലാണ് മഹാത്മ അയ്യൻകാളി ഉയർത്തിയ അവകാശ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ അന്തസത്ത പ്രവർത്തിച്ചു തുടങ്ങേണ്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.