?????? ??????

തുര്‍ക്കി ജനാധിപത്യ ലോകത്തിന്‍െറ കാവലാള്‍

ഇന്ത്യയിലെ തുര്‍ക്കി സ്ഥാനപതി ബുറാക് അചബര്‍ പണ്ഡിതനും എഴുത്തുകാരനുമാണ്. തുര്‍ക്കി വിദേശമന്ത്രാലയത്തില്‍ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ഡപ്യൂട്ടി ഡയറക്ടര്‍ ജനറലായിരുന്ന അദ്ദേഹം അമേരിക്കയിലും നാറ്റോയിലുമടക്കം നയതന്ത്രദൗത്യം നിര്‍വഹിച്ചു. 2002ല്‍ നാറ്റോ സെക്രട്ടറി ജനറലിന്‍െറ എക്സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി. ഡോ. എം.എ അന്‍സാരിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ വൈദ്യസംഘം ഓട്ടോമന്‍ സാമ്രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്‍െറ കൃതി 2014 ല്‍ ഓക്സ്ഫഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമവും തുടര്‍സംഭവവികാസങ്ങളും സംബന്ധിച്ച് ബുറാക് അചബര്‍ ‘മാധ്യമ’വുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖം.

ആദ്യം ‘മാധ്യമം’ വായനക്കാര്‍ക്കും കേരളത്തിലെ സഹോദരീസഹോദരന്മാര്‍ക്കും എന്‍െറ ഊഷ്മളമായ സ്നേഹാശംസകള്‍. അസാധാരണമായ പ്രകൃതിഭംഗിയും സാംസ്കാരികസമ്പത്തും കൊണ്ട് അനുഗൃഹീതമായ ഇന്ത്യയുടെ മുത്താണ് കേരളം. തുര്‍ക്കി ജനതയുടെയും രാജ്യത്തെ ജനാധിപത്യത്തിന്‍െറയും ചരിത്രമുഹൂര്‍ത്തമാണിത്. എന്നല്ല, ലോകത്തിനു തന്നെ ചരിത്രപ്രധാനമാണീ സംഭവം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെയും ഗവണ്‍മെന്‍റിനെയും അട്ടിമറിക്കാനുള്ള ഗൂഢാലോചനയെ തുര്‍ക്കി തൂത്തെറിഞ്ഞു. രാജ്യത്തെ ഭരണഘടനാപരമായ സംവിധാനത്തിനെതിരെ ഗൂഢാലോചന നടത്തിയ സൈന്യത്തിലെ ഒരു ചെറുപറ്റത്തിനെതിരെ തെരുവുകളിലിറങ്ങി ചെറുത്തുനില്‍പ് തീര്‍ത്ത തുര്‍ക്കി ജനതയും ഐതിഹാസികമായ ഐക്യബോധവും നിശ്ചയദാര്‍ഢ്യവുമാണ് പ്രകടിപ്പിച്ചത്.

തുര്‍ക്കിയിലെ സമാധാന പുന:സ്ഥാപനത്തിന്‍െറ ഭാവിയെക്കുറിച്ച്? അകത്തുനിന്നോ പുറത്തുനിന്നോ ഇനിയും വല്ല വിമതനീക്കമുണ്ടാവാനുള്ള സാധ്യതയും?

ജനാധിപത്യക്രമം പുന$സ്ഥാപിക്കപ്പെട്ടത് ആഘോഷിക്കുമ്പോഴും ജനത ജാഗരൂകമാണ്. സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് നീങ്ങുകയാണെന്നു പറയാം. പ്രസിഡന്‍റും ഗവണ്‍മെന്‍റും പൂര്‍ണമായും പ്രവര്‍ത്തനക്ഷമരായി. അട്ടിമറിശ്രമത്തിനെതിരെ രാഷ്ട്രീയരംഗത്ത് ഒറ്റക്കെട്ടായ നീക്കമാണ് നടക്കുന്നത്. ഈ സംഭവവികാസങ്ങളിലുടനീളം എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തുര്‍ക്കി ഗ്രാന്‍ഡ് നാഷനല്‍ അസംബ്ളി അംഗങ്ങളും ജനാധിപത്യത്തിനും ജനാധിപത്യരാഷ്ട്രീയ ക്രമത്തിനും ജനാധിപത്യസ്ഥാപനങ്ങള്‍ക്കും ഭരണഘടനക്കും ഒപ്പം നിന്നു. ജൂലൈ 16ന് ചേര്‍ന്ന ജനറല്‍ അസംബ്ളിയുടെ അനിതരസാധാരണ സമ്മേളനത്തില്‍ ജനാധിപത്യസംരക്ഷണത്തിനുള്ള സംയുക്ത പ്രഖ്യാപനം പുറത്തിറക്കിയിട്ടുണ്ട്. തുര്‍ക്കി പാര്‍ലമെന്‍റില്‍ എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നിച്ചൊന്നായി നടത്തുന്ന ആദ്യ സംയുക്തപ്രഖ്യാപനമാണിത്. ഞങ്ങളുടെ പ്രസിഡന്‍റ്, പ്രധാനമന്ത്രി, ദേശീയ അസംബ്ളി അംഗങ്ങള്‍, തുര്‍ക്കി ജനത-  എല്ലാവരും ഒറ്റക്കെട്ടായാണ് അട്ടിമറിശ്രമത്തെ തോല്‍പിച്ചത്. ജനാധിപത്യത്തിനും നിയമസംസ്ഥാപനത്തിനും അവര്‍ തുടര്‍ന്നും ഒരുമിച്ചു നില്‍ക്കും.

ഈ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ വാസ്തവത്തില്‍ ആരാണ്? ഇതെല്ലാം ഫത്ഹുല്ല ഗുലന്‍ പ്രസ്ഥാനത്തിന്‍െറ നീക്കമാണെന്നു പറയാമോ?

ഗവണ്‍മെന്‍റ് അറിയിച്ചതുപോലെ ഫത്ഹുല്ല ഗുലന്‍ ടെററിസ്റ്റ് ഓര്‍ഗനൈസേഷന്‍ (FETO) ആണ് സംഭവത്തിനു പിന്നില്‍. ഈ ഭീകരവാദ സംഘത്തിന്‍െറയും നേതാവ് ഫത്ഹുല്ല ഗുലന്‍െറയും തനിനിറവും ഗൂഢലക്ഷ്യങ്ങളും ഞങ്ങളുടെ സര്‍ക്കാര്‍ എല്ലാ സഖ്യകക്ഷികളുടെയും പാര്‍ട്ടികളുടെയും മുന്നില്‍ നിരന്തരം തുറന്നുകാണിച്ചുകൊണ്ടിരുന്നതാണ്. ‘ഫെറ്റോ’യുടെ അപകടം വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ ക്രിമിനല്‍പ്രവര്‍ത്തനമാണ് പരാജയപ്പെട്ട ഈ അട്ടിമറി.

ജൂലൈ 15 തുര്‍ക്കിയില്‍ ജനാധിപത്യദിനമായി ആഘോഷിക്കപ്പെടും. രാജ്യത്തെ ഭരണഘടനാപരമായ സംവിധാനത്തിനെതിരായി നടന്ന ഈ കുറ്റകൃത്യത്തിന്‍റെ ഫലമെന്നോണം തുര്‍ക്കിയില്‍ ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം. ജനാധിപത്യമെന്നാല്‍ ജനതയുടെ ഭരണമാണ്. ജനാധിപത്യത്തിന്‍െറ കാവലാളുകളാണ് തങ്ങളെന്ന് തുര്‍ക്കി ജനത അസന്ദിഗ്ധമായി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു

ഗുലന്‍ ആവര്‍ത്തിച്ച് ഉത്തരവാദിത്തം നിഷേധിക്കുന്നു. അട്ടിമറിശ്രമം ഗുലന്‍ പ്രസ്ഥാനം സ്വന്തം നിലക്ക് നടത്തിയതാകുമോ? പുറത്തുനിന്നു വല്ല സഹായമോ പിന്തുണയോ അവര്‍ക്ക് ലഭിച്ചുവോ?

ഇതുസംബന്ധിച്ച അന്വേഷണം നടന്നുവരുകയാണ്. അതുവഴി ഗൂഢാലോചനയുടെ മുഴുവന്‍ ചിത്രവും പുറത്തുവരും. എന്നാല്‍, മുഖ്യപ്രതിയെ ഗവണ്‍മെന്‍റ് വെളിപ്പെടുത്തിക്കഴിഞ്ഞു.

അട്ടിമറിക്കാരെ ശിക്ഷിക്കാന്‍ വധശിക്ഷ തുര്‍ക്കി തിരിച്ചുകൊണ്ടുവരുമോ?

നിയമത്തിന്‍െറ മുഴുവന്‍ സാധ്യതയും ഉപയോഗപ്പെടുത്തിയുള്ള ശിക്ഷ തന്നെ ഭീകരര്‍ക്ക് നല്‍കും. വധശിക്ഷ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ തുര്‍ക്കി പാര്‍ലമെന്‍റാണ് തീരുമാനമെടുക്കേണ്ടത്.

അട്ടിമറിശ്രമം തുര്‍ക്കിയുടെ വളരുന്ന സാമ്പത്തികനിലയെ ബാധിക്കുമോ? ഫലസ്തീന്‍ അടക്കം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രാജ്യം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാവി എന്താകും?

ശക്തമായൊരു മാക്രോ ഇക്കണോമിക്സ് അടിത്തറയാണ് തുര്‍ക്കിയുടേത്. സാമ്പത്തികമേഖല ഈ വിഷയത്തില്‍ എല്ലാ മുന്‍കരുതലുകളുമെടുത്തിട്ടുണ്ട്. ഉപപ്രധാനമന്ത്രി  തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. ഓഹരി എക്സ്ചേഞ്ചുകള്‍ കാര്യമായ പരിക്കൊന്നുമില്ലാതെ തന്നെ തിങ്കളാഴ്ച വീണ്ടും തുറന്നു സജീവമായിട്ടുണ്ട്.

നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെക്കുറിച്ച് എന്തു പറയുന്നു?

ഇന്ത്യയുടെ നിലപാട് ഒരു ജനാധിപത്യ സുഹൃദ്രാജ്യത്തിനു ചേരുന്നവിധം ചടുലവും ക്രിയാത്മകവുമായിരുന്നു. ജനാധിപത്യത്തോടും ബാലറ്റ് ജനഹിതത്തോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിദേശകാര്യമന്ത്രി സുഷമ സ്വരാജും മന്ത്രാലയവും അടിവരയിട്ടു പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട തുര്‍ക്കി ഗവണ്‍മെന്‍റിനെതിരായ അട്ടിമറിശ്രമത്തിനെതിരെ ഇന്ത്യ നിലകൊണ്ടു. വിഷമകരമായ സാഹചര്യത്തില്‍ ഇന്ത്യ ചൊരിഞ്ഞ പിന്തുണ മനംനിറച്ച അനുഭവമായിരുന്നു.

ഇന്ത്യയില്‍ ഗുലന്‍ പ്രസ്ഥാനക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമോ?

ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ, സുഹൃദ്രാജ്യത്ത് അവര്‍ക്ക് ഒരു ഇടവുമുണ്ടാവില്ല. അവര്‍ക്കെതിരെ ഇന്ത്യ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഞങ്ങള്‍ കരുതുന്നു.

തുര്‍ക്കിക്ക് മേലില്‍ ഒരു സൈനിക ഇടപെടലിനെ അതിജീവിക്കാന്‍ എങ്ങനെ കഴിയും?

ജൂലൈ 15 തുര്‍ക്കിയില്‍ ജനാധിപത്യദിനമായി ആഘോഷിക്കപ്പെടും. രാജ്യത്തെ ഭരണഘടനാപരമായ സംവിധാനത്തിനെതിരായി നടന്ന ഈ കുറ്റകൃത്യത്തിന്‍െറ ഫലമെന്നോണം തുര്‍ക്കിയില്‍ ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം. ജനാധിപത്യമെന്നാല്‍ ജനതയുടെ ഭരണമാണ്. ജനാധിപത്യത്തിന്‍െറ കാവലാളുകളാണ് തങ്ങളെന്ന് തുര്‍ക്കി ജനത അസന്ദിഗ്ധമായി തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. 

English Interview: ‘Turkish people showed they are guardians of their democracy’

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.