പന്തീരാങ്കാവ്: പുത്തൂർമഠത്തിന് സമീപം മുണ്ടുപാലത്ത് നിർമാണത്തിലിരുന്ന കിണറിടിഞ്ഞ് ബിഹാർ സ്വദേശി മരിച്ചു. മാർച്ചാലിൽ അംഗൻവാടിക്ക് സമീപം ഉമ്മറിന്റെ നിർമാണത്തിലുള്ള വീടിന്റെ കിണറിടിഞ്ഞാണ് ബിഹാർ ദുർഗാപുർ സ്വദേശി സുഭാഷ് കുമാർ (22) അപകടത്തിൽപെട്ടത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ആറ് മീറ്ററോളം താഴ്ചയുള്ള കിണറിൽ ഗർബ് താഴ്ത്തുന്ന പണിയാണ് നടന്നിരുന്നത്. ഇതിനിടയിൽ മുകൾഭാഗത്തെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടസമയത്ത് സുഭാഷിനൊപ്പം അർജുൻ എന്നയാളും കിണറ്റിലുണ്ടായിരുന്നു. മണ്ണിലകപ്പെട്ട സുഭാഷിനെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും മുകളിൽനിന്ന് കല്ലും മണ്ണും താഴോട്ട് പതിച്ചതോടെ രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായതായി അർജുൻ പറഞ്ഞു. ബീച്ച്, മീഞ്ചന്ത ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ 12.40ഓടെയാണ് മൃതദേഹം പുറത്തെടുക്കാനായത്. മരിച്ച സുഭാഷ് കുമാർ 10 മാസം മുമ്പാണ് കേരളത്തിലെത്തിയത്. പെരുമണ്ണ പാറക്കണ്ടത്തിലാണ് താമസിച്ചിരുന്നത്. ഭാര്യ: അമ്രീഷാദേവി. ഒരുമാസം പ്രായമുള്ള കുട്ടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.