പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. പതഞ്ചെരു സ്വദേശിയും രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുമായ അൻജും ആണ് മരിച്ചത്. അപകടത്തിൽ അൻജുമിന്റെ 12 വയസ്സുള്ള സഹോദരി സൈനബിനും ഡ്രൈവർ മുഹമ്മദ് അബ്ദുൾ മുക്താദറിനും (20) പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം വട്ടിനാഗുലപ്പള്ളിക്കു സമീപമാണ് അപകടമുണ്ടായത്.
ഞായറാഴ്ച ഉച്ചയോടെയാണ് അൻജുമും സഹോദരിയും വീട്ടിൽ നിന്നും വണ്ടർല സന്ദർശിക്കാനായി പുറപ്പെട്ടത്. എന്നാൽ, വൈകുന്നേരം മൂന്ന് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഔട്ടർ റിങ് റോഡിലെ നിയോപോളിസിന് സമീപം വെച്ചാണ് അപകടം നടന്നത്. ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ കാർ തകരുകയും അൻജും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. പരിക്കേറ്റ സൈനബിനെയും ഡ്രൈവറെയും ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്.
സംഭവത്തിൽ അൻജുമിന്റെ പിതാവ് അയൂബ് അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗച്ചിബൗളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അമിതവേഗതയാണോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.