മസ്കത്ത്: ഒമാനിലെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ (ആദം-ഹൈമ) ഖർനുൽ ആലം പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. സൗദി പൗരന്മാരാണ് മരണപ്പെട്ടത്. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട വാഹനം മറിഞ്ഞാണ് അപകടം. അപകടത്തെത്തുടർന്ന് റോയൽ ഒമാൻ പൊലിസ് അടിയന്തര രക്ഷാപ്രവർത്തനം നടത്തി.
ഗുരുതരമായി പരിക്കേറ്റ രണ്ട് സൗദി പൗരന്മാരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് അഞ്ച് പേരെ ആംബുലൻസുകളിൽ നിസ് വയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് എത്തിയ അടിയന്തര രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ റോയൽ ഒമാൻ പൊലിസ് അനുശോചനം അറിയിച്ചു.
അതോടൊപ്പം, ദോഫാർ മേഖലയിലേക്ക് ദീർഘദൂര യാത്ര നടത്തുന്ന ജി.സി.സി സന്ദർശകർ ഉൾപ്പെടെയുള്ള വാഹനമോടിക്കുന്നവർ കൃത്യമായി വേഗ പരിധി പാലിക്കണമെന്നും, യാത്രക്ക് മുമ്പ് വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണമെന്നും ക്ഷീണമോ ഉറക്കമോ തോന്നുമ്പോൾ വാഹനം ഓടിക്കുന്നത് ഒഴിവാക്കണമെന്നും ആർ.ഒ.പി കർശന നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.