കേബിൾ ബ്രിഡ്ജിൽ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബെൻസ് ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ്: ഹൈദരാബാദിലെ ദുർഗം ചെരുവു കേബിൾ ബ്രിഡ്ജിൽ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് യുവാവ് കൊല്ലപ്പെട്ടു. ഹൈദരാബാദ് ഹാഫിസ്‌പേട്ട് സ്വദേശിയായ ശ്യാം രാജ് (32) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചയായിരുന്നു അപകടം. ഇടിച്ച് മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങിയ ഡ്രൈവർ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.

ബിസിനസ്സുകാരനായ ശ്യാം രാജും ഭാര്യയും രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കേബിൾ ബ്രിഡ്ജിൽ വാഹനം നിർത്തിയത്. ഭാര്യ നടപ്പാതയിൽ നിൽക്കുമ്പോൾ റോഡിൽ നിന്നുകൊണ്ട് അവരുടെ ഫോട്ടോ എടുക്കുകയായിരുന്നു ശ്യാം. ഈ സമയത്ത് ജൂബിലി ഹിൽസ് ഭാഗത്തുനിന്നും അതിവേഗത്തിൽ വന്ന മെഴ്സിഡസ് ബെൻസ് കാർ ശ്യാമിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരം നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ ശ്യാമിനെയും കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെയും രക്ഷിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ, കാറിൽ നിന്നും പുറത്തിറങ്ങിയ ഡ്രൈവർ ആൾക്കൂട്ടത്തിനിടയിലെ ആശയക്കുഴപ്പം മുതലെടുത്ത് അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനുള്ള കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ക്വാണ്ടം മിനറൽസ് ആൻഡ് മെറ്റൽസ്' എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ കാർ. വാഹനവുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കമ്പനിയെക്കുറിച്ചും ഉടമസ്ഥരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന് കത്തയക്കുമെന്ന് പൊലീസ് അറിയിച്ചു.

പാലത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതി ഓടിപ്പോകുന്നത് പതിഞ്ഞിട്ടുണ്ടെങ്കിലും വെളിച്ചക്കുറവ് കാരണം മുഖം വ്യക്തമായിട്ടില്ല. ശ്യാം രാജിന്റെ ഭാര്യ നൽകിയ പരാതിയിൽ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന് പൊലീസ് കേസെടുത്തു. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - A speeding Benz hit and killed a young man while he was taking a photo on a cable bridge; he died tragically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.