പ്രവാസി വ്യാപാരിയുടെ കൊല; ഇഖാമയും പഴ്സും കണ്ടെടുത്തു

കോഴിക്കോട്: പ്രവാസി വ്യാപാരി താമരശ്ശേരി കോരങ്ങാട് സ്വദേശി എരഞ്ഞോണ അബ്ദുല്‍ കരീമിനെ (48) രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ കരീമിന്‍െറ ഇഖാമയും പഴ്സുമടക്കം മറ്റു വസ്തുക്കള്‍ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. കുവൈത്തില്‍ താമസിക്കുന്നതിനുള്ള അനുമതിപത്രമായ ഇഖാമ, വിലകൂടിയ വാച്ച്, ഇന്‍ഷുറന്‍സ് കാര്‍ഡ്, പഴ്സ് തുടങ്ങിയ രേഖകളാണ് മകന്‍ മിഥുലാജ് നല്‍കിയ സൂചനയനുസരിച്ച് ക്രൈംബ്രാഞ്ച് വീട്ടില്‍നിന്ന് കണ്ടെടുത്തത്. കരീമിനെ കൊലപ്പെടുത്തിയശേഷം കൈക്കലാക്കിയ ഇവ മിഥുലാജ് വീട്ടില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ഇതിനിടെ, കരീമിന്‍െറ തലയോട്ടിയടക്കം ബാക്കി ശരീരഭാഗങ്ങള്‍ക്കായി മൈസൂരിലെ കനാലില്‍ തിരച്ചില്‍ നടത്തിയ ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച മടങ്ങിയെത്തി. മൈസൂര്‍ മസനപുര കനാലിലെ ഹച്ചിനഹള്ളി ഭാഗത്ത് പ്രതികളായ മിഥുലാജിനെയും ഫിര്‍ദൗസിനെയും കൂട്ടി രണ്ടുദിവസം തിരച്ചില്‍ നടത്തിയെങ്കിലും തലയോട്ടിയും മറ്റും കണ്ടെടുക്കാനായില്ല. ഇവര്‍ മടങ്ങിയെത്തിയതിനുശേഷം പ്രതികളുമായി ക്രൈംബ്രാഞ്ചിന്‍െറ മൂന്നാമത് സംഘം വീണ്ടും മൈസൂര്‍ ഭാഗത്തേക്ക് പോയി. അബ്ദുല്‍ കരീമിന്‍െറ മൊബൈല്‍ ഫോണും സിം കാര്‍ഡും യാത്രക്കിടെ വഴിയില്‍ എറിഞ്ഞുകളഞ്ഞെന്നാണ് മക്കള്‍ നല്‍കിയ മൊഴി. ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിനാണ് ക്രൈംബ്രാഞ്ച് സി.ഐ പി.ആര്‍. സതീശിന്‍െറ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച മൈസൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടത്. ബംഗളൂരുവില്‍ ബി.ബി.എക്ക് പഠിച്ചിരുന്ന മിഥുലാജ് എല്ലാ ആഴ്ചയിലും ബൈക്കിലാണ് താമരശ്ശേരിയിലെ വീട്ടിലെത്തിയിരുന്നത്. സ്ഥിരം യാത്ര ചെയ്യുന്നതിനാല്‍ മൈസൂര്‍ ദേശീയപാത ഇയാള്‍ക്ക് മന$പാഠമാണ്. സുഹൃത്തുക്കളുമൊത്ത് മിഥുലാജ് പലതവണ മസനപുര കനാലില്‍ കുളിച്ചിട്ടുണ്ട്. കനാലിലെ കൂടുതല്‍ വെള്ളമുള്ള ഭാഗം ഇയാള്‍ക്ക് കൃത്യമായി അറിയുമായിരുന്നെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.