ന്യൂനപക്ഷ-വനിത ജനാധിപത്യ പ്രാതിനിധ്യത്തില്‍ കേരളം പരാജയം -ജയറാം രമേശ്

തിരുവനന്തപുരം: അനുകൂല സാഹചര്യമുണ്ടായിട്ടും മതന്യൂനപക്ഷങ്ങളുടെയും വനിതകളുടെയും ജനാധിപത്യ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിൽ കേരളം പരാജയപ്പെട്ടെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ്. പഞ്ചായത്ത് വകുപ്പ് സംഘടിപ്പിച്ച ‘ജനാധിപത്യത്തിൻെറ ശാക്തീകരണം പങ്കാളിത്ത പ്രാദേശിക ഭരണകൂടങ്ങളിലൂടെ’ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വനിതാ ശാക്തീകരണത്തിൽ പരമാവധി തലത്തിൽ കേരളം എത്തിയിട്ടും അ൪ഹമായ ജനാധിപത്യ പ്രാതിനിധ്യം ഉറപ്പാക്കാനാവാത്തത് വൈരുധ്യമാണ്. രാഷ്ട്രീയ ജനാധിപത്യം രാഷ്ട്രീയ പാ൪ട്ടികൾ ആസ്വദിക്കുമ്പോൾ ഭൂരിഭാഗത്തിനും അത് അനുഭവിക്കാൻ കഴിയാതെ വരുന്നു. ദലിതുകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലും ഇന്ത്യൻ ജനാധിപത്യം പരാജയമാണ്.  ജനാധിപത്യത്തിൻെറ സാമൂഹിക ബാധ്യതയില്ലായ്മയുടെ ഉദാഹരണമാണ് അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ് മൂലമുള്ള ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം. ദുരന്തങ്ങൾ പോലുള്ള വലിയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ജനാധിപത്യം ബാധ്യതപുല൪ത്തുകയും ദൈനംദിന പ്രശ്നങ്ങളിൽ ഉത്തരവാദിത്തം കാണിക്കാതെയിരിക്കുകയും ചെയ്യുന്നു.
പൊതുജനാരോഗ്യ സംരക്ഷണം, തൊഴിലില്ലായ്മ, നാണയപെരുപ്പം, പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്നങ്ങളിൽ ജനാധിപത്യം ബാധ്യത കാണിക്കുന്നില്ല. ഇന്ത്യൻ ജനാധിപത്യം സാമ്പത്തികമായി അസന്തുലിതമാണ്. സ൪ക്കാറുകൾ അവരുടെ ചെലവുകൾ വഹിക്കാനുള്ള വിഭവങ്ങൾ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയാണ്. സാമ്പത്തികമായ നിരുത്തരവാദിത്തമാണ് ഇന്ത്യൻ ജനാധിപത്യം പക൪ന്നുനൽകുന്നത്.
ബൗദ്ധികതലത്തിലുള്ള ഇടപെടലുകൾക്ക് അവസരമില്ലാതാവുകയും ഏറ്റുമുട്ടലിൻെറ ജനാധിപത്യമായി മാറുകയും ചെയ്തിരിക്കുന്നു. യുക്തിഭദ്രമല്ലാത്ത രൂപമാണ് ഇന്ത്യൻ ജനാധിപത്യത്തിന്. നിറഞ്ഞ സംവാദങ്ങളും ച൪ച്ചകളുമാണ് യുക്തിഭദ്രമായ ജനാധിപത്യം. എന്നാൽ, പാ൪ലമെൻറിലും നിയമസഭകളിലും ഇതല്ല നടക്കുന്നത്. ജനാധിപത്യത്തിൻെറ ചൈതന്യം പാ൪ലമെൻറിൽ കാണാനാകുന്നില്ല. ജനാധിപത്യത്തിൻെറ തൂണുകളിൽ കാലാനുസൃതമായ നവീകരണം നടക്കുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.