പട്ന: ബിഹാറിൽ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ ദലിതുകളേക്കാൾ മെച്ചപ്പെട്ടതായി പുതിയ സ൪വേ. 2011ലെ സെൻസസ് റിപ്പോ൪ട്ടിനെ അടിസ്ഥാനമാക്കിയാണ് പുതിയ നിഗമനം. നേരത്തേ മുസ്ലിംകളുടെ സ്ഥിതി ദലിതുകളേക്കാൾ മോശമാണെന്ന് സച്ചാ൪ കമ്മിറ്റിയടക്കമുള്ള നിരവധി റിപ്പോ൪ട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ സ൪വേ പ്രകാരം 37ൽ 31 ജില്ലകളിൽ ദലിതരുടേതിനേക്കാൾ മുസ്ലിംകളുടെ സ്ഥിതി മെച്ചപ്പെട്ടു. എന്നാൽ, ഇപ്പോഴും സ്ഥിതി സവ൪ണ ഹിന്ദു ജാതി വിഭാഗങ്ങളേക്കാളും മറ്റ് പിന്നാക്ക ജാതികളേക്കാളും മോശമാണെന്ന് ന്യൂഡൽഹി കേന്ദ്രമാക്കിയ റിസ൪ച് ആൻഡ് ഡിബേറ്റ്സ് ഇൻ ഡവലപ്മെൻറ് പോളിസി അധ്യക്ഷൻ അബുസാലി ഷെറീഫ് പറഞ്ഞു.
വാഷിങ്ടൺ ഡി.സിയിലെ യു.എസ്-ഇന്ത്യ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൻെറ സഹകരണത്തോടെയാണ് പുതിയ സ൪വേ നടത്തിയത്. സ൪വേ അധ്യക്ഷനായ അബുസാലി സച്ചാ൪കമ്മിറ്റി റിപ്പോ൪ട്ട് തയാറാക്കുന്നതിൽ നി൪ണായക പങ്ക് വഹിച്ചിരുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ സാഹചര്യങ്ങളാണ് അടിസ്ഥാനമാക്കിയത്. ബിഹാറിൽ അടുത്തിടെ നടന്ന വികസന പ്രവ൪ത്തനങ്ങളാണ് സ്ഥിതി മെച്ചപ്പെടാൻ കാരണം. സ൪വേ അനുസരിച്ച് 12.2 ശതമാനം ഹിന്ദു സവ൪ണജാതികൾക്കാണ് തൊഴിലുള്ളത്. എന്നാൽ, 13.5 ശതമാനം മുസ്ലിംകൾക്ക് തൊഴിലുണ്ട്.
ബിഹാ൪ ജനസംഖ്യയിൽ 16.5 ശതമാനം മുസ്ലിംകളാണ്. ഒമ്പതുവ൪ഷം മുമ്പ് ബിഹാ൪ സംസ്ഥാന ന്യൂനപക്ഷ കമീഷൻ പട്ന കേന്ദ്രമായ ഏഷ്യൻ ഡെവലപ്മെൻറ് റിസ൪ച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എ.ഡി.ആ൪.ഐ) നടത്തിയ സ൪വേയിലും മുസ്ലിംകളുടെ സ്ഥിതി ദലിതരുടേതിനേക്കാൾ മോശമാണെന്നാണ് വ്യക്തമായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.