പയ്യന്നൂര്‍: ജില്ലാ പഞ്ചായത്ത് കടന്നപ്പള്ളി ഡിവിഷനില്‍ യുവനേതാവിനെ ഗോദയിലിറക്കിയാണ് എല്‍.ഡി.എഫ് പോരാട്ടം. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ സി.പി.എമ്മിനുവേണ്ടി പോരിനിറങ്ങുമ്പോള്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ശ്യാമള മോഹനനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ബി.ജെ.പിക്കുവേണ്ടി വി. മിനി രംഗത്തത്തെിയതോടെ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്.
63815 വോട്ടര്‍മാരാണ് ഡിവിഷനിലുള്ളത്. സി.പി.എം പാര്‍ട്ടിഗ്രാമമായ കടന്നപ്പള്ളിയില്‍ അപ്രതീക്ഷിതമായൊന്നും സംഭവിക്കുമെന്ന് ആരും കരുതുന്നില്ല. ഡിവിഷന്‍ ഉള്‍പ്പെടുന്ന മിക്ക പ്രദേശങ്ങളിലും സി.പി.എം വളരെ ശക്തമാണ്. നാട്ടുകാരാണ് മത്സരിക്കുന്നത് എന്നതാണ് യു.ഡി.എഫിനും ബി.ജെ.പിക്കും ആശ്വാസം. ശ്യാമള കണ്ടോന്താര്‍ സ്വദേശിയാണ്. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പദവിക്ക് പുറമെ ജനശ്രീയുടെ സജീവ പ്രവര്‍ത്തക കൂടിയാണ്.
തൊട്ടടുത്ത് മാതമംഗലം പുതിയങ്കോട് സ്വദേശിനിയായ മിനി മഹിളാ മോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകയാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയ രുചിയറിഞ്ഞിരുന്നു. പരിയാരം ഡിവിഷനിലാണ് മത്സരിച്ചത്. എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിതലംവരെ ഉയര്‍ന്ന ദിവ്യ വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് സി.പി.എം നേതൃപദവിയിലത്തെുന്നത്. കണ്ണപുരം ഇരിണാവ് റോഡില്‍ കച്ചേരിതറയിലാണ് വീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.