പന്നിയങ്കര മേല്‍പ്പാലത്തിനായി കാത്തിരിപ്പ് തുടരുന്നു

കോഴിക്കോട്: നിരവധി വ൪ഷങ്ങൾക്കു ശേഷം അനുമതി ലഭിച്ച പന്നിയങ്കര മേൽപ്പാലത്തിനായുളള കാത്തിരിപ്പ് തുടരുന്നു. പാലത്തിൻെറ നി൪മാണത്തിനായി 40 കോടി രൂപയും അനുവദിച്ചതോടെ ഗതാഗതക്കുരുക്കിൽ നിന്നും മോക്ഷമാകുമെന്ന പ്രതീക്ഷയിലായിരുന്നു പയ്യാനക്കൽ, ചക്കുംകടവ് നിവാസികൾ. പാലം വരുന്നതോടെ റെയിൽവേഗേറ്റ് തുറക്കുമ്പോൾ കല്ലായി റോഡിലെ യാത്രദുരിതത്തിനും പരിഹാരമാകുമെന്നായിരുന്ന നൂറ് കണക്കിനാളുകളുടെ പ്രതീക്ഷ.
പന്നിയങ്കര മേൽപ്പാലത്തിനായി  ഭൂമി നൽകുന്നവ൪ക്കുളള നഷ്ടപരിഹാര തുകയുടെ ആദ്യഘട്ടവിതരണം കെങ്കേമമായി നടത്തി. 40 കോടിയിൽ അഞ്ച് കോടി ലഭിക്കുകയും ചെയ്തു. പന്നിയങ്കര മേൽപ്പാലം മോണോറെയിലുമായി ബന്ധപ്പെടുത്തി നി൪മിക്കുന്നതിനാൽ രണ്ടര വ൪ഷത്തിനകംതന്നെ പൂ൪ത്തിയാക്കാനാകുമെന്നായിരുന്നു ഉദ്ഘാടനം നി൪വഹിച്ച് മന്ത്രി എം.കെ. മുനീ൪ പറഞ്ഞിരുന്നത്. എന്നാൽ, മോണോ റെയിൽ പദ്ധതി അനിശ്ചിതാവസ്ഥയിലായതോടെ മേൽപ്പാലവും നീണ്ടുപോകുമെന്നാണ് ജനസംസാരം. അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും നാട്ടുകാ൪ പറയുന്നു. കോതിപ്പാലം തുറന്നാൽ മാത്രമേ മേൽപ്പാലത്തിൻെറ നി൪മാണം ആരംഭിക്കാൻ കഴിയൂവെന്നായിരുന്നു പറഞ്ഞിരുന്നത്. കോതിപ്പാലം അപ്രോച്ച് റോഡിൻെറ പണി അവസാനഘട്ടത്തിലാണ്.
രണ്ട് ബ്ളോക്കുകളിലായി 20 കച്ചവടസ്ഥാപനങ്ങളുടെ ജന്മിമാരുടെ സ്ഥലമാണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കേണ്ടത്. ഇവ൪ക്കായിരുന്നു ആദ്യഘട്ടത്തിൽ ചെക്ക് നൽകാനായി ക്ഷണിച്ചത്.  മൂന്നു പേ൪ക്ക് മാത്രമാണ് ചെക്ക് ലഭിച്ചത്. സ്ഥലം വിട്ടുനൽകിയതിൻെറ രേഖകളും സ്ഥലത്തിൻെറ ആധാരവും ജന്മികൾ ആ൪.ഡി.ഒ ഓഫിസിൽ സമ൪പ്പിച്ചു. ഇവിടെ കച്ചവടം നടത്തുന്ന വ്യാപാരികൾ ഒഴിഞ്ഞു പോയാൽ മാത്രമേ പണം നൽകൂവെന്നാണ് അധികൃതരുടെ നിലപാട്.
ഉദ്ഘാടനത്തിനായി മന്ത്രി എത്തിയപ്പോൾ വ്യാപാരികൾ തങ്ങളുടെ പ്രശ്നം അവതരിപ്പിക്കുകയും ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരുടെ പുനരധിവാസത്തിനായി പാക്കേജ് ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പരിപാടി കഴിഞ്ഞ് മൂന്നു മാസമായിട്ടും അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് വ്യപാരികൾ പറയുന്നത്.
കടകൾ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് അധികൃത൪ ഒരുപാട് തവണ നോട്ടീസ് നൽകുകയും ചെയ്തു. പക്ഷേ, നോട്ടീസിലുളള തീയതി കഴിഞ്ഞതിനു ശേഷമാണ് തങ്ങൾക്ക് ലഭിച്ചതെന്നും കച്ചവടക്കാ൪ പറഞ്ഞു. ഒക്ടോബ൪ 26നകം ഒഴിയണമെന്നായിരുന്നു അവസാനം പറഞ്ഞിരുന്നത്. ഇതിനിടെ ഒഴിപ്പിക്കാനുളള വ്യാപാരികളിൽനിന്ന് കെട്ടിടനികുതി, തൊഴിൽ നികുതി എന്നിവ അധികൃത൪ ഈടാക്കി. ഒഴിപ്പിക്കാനുള്ളതാണെങ്കിൽ പിന്നെ എന്തിനാണ് പണമടപ്പിച്ചതെന്ന് വ്യാപാരികൾക്ക് മനസ്സിലാകുന്നില്ല.തങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം കിട്ടണമെന്നാണ് വ്യപാരികളുടെ ആവശ്യം.
മേൽപാലത്തിനായി നാല് ബ്ളോക്കുകളിലായാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിൽ, ആദ്യത്തെ രണ്ട് ബ്ളോക്കുകളിൽ ഉൾപ്പെടുന്നത് കച്ചവടസ്ഥാപനങ്ങളാണ്. വീടുകൾ വരുന്നത് അടുത്ത ഘട്ടത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.