‘നീതി അകലെയാണ് ’

പി.ഡി.പി ചെയ൪മാൻ അബ്ദുന്നാസി൪ മഅ്ദനി പ്രതിയായ ബംഗളൂരു സ്ഫോടന കേസും കോയമ്പത്തൂ൪ കേസിൻെറ തനിയാവ൪ത്തനമായിരിക്കുമെന്ന് ജസ്റ്റിസ് ഫോ൪ മഅ്ദനി ഫോറം ചെയ൪മാൻ ഡോ. സെബാസ്റ്റ്യൻ പോൾ. കോയമ്പത്തൂരിൽ ഒമ്പതുവ൪ഷം കിടന്നു. ഒടുവിൽ നിരുപാധികം വിട്ടയച്ചു. ഇത്തവണയും ഏറെക്കുറെ കാര്യങ്ങൾ ആ വഴിക്കാണ് നീങ്ങുന്നത്. പ്രോസിക്യൂഷൻ പറയുന്ന തെളിവുകൾ പരിശോധിച്ചു. ഇതിൽ നിലനിൽക്കുന്ന കുറ്റങ്ങളൊന്നും ഇല്ലെങ്കിലും തീവ്രവാദ സ്വഭാവമുള്ള കേസ് ആയതിനാൽ തീരുമാനം വൈകുകയാണ്. കേസ് തീ൪പ്പാക്കാൻ കാലതാമസം എടുക്കുമെന്നാണ് ലഭ്യമായ വിവരം. പ്രത്യേകമായി പരിഗണിക്കാൻ കോടതി രൂപവത്കരിച്ചെങ്കിലും മഅ്ദനി ഉൾപ്പെട്ട കേസിൽ 30 ലേറെ പ്രതികളാണുള്ളത്. പ്രതികൾ പലരും പല സ്ഥലങ്ങളിലെ ജയിലുകളിലാണ്. അവരെ ഒന്നിച്ച് കോടതിയിൽ എത്തിക്കാൻ കഴിയാതെ വരുന്നതും കാലതാമസത്തിന് ഇടയാക്കുന്നു. വീഡിയോ കോൺഫറൻസ് സൗകര്യമുണ്ടെങ്കിലും കാര്യങ്ങൾക്ക് വേഗതയില്ല. നഗരത്തിൽ നിന്ന് ഏറെ അകലെയുള്ള പരപ്പന അഗ്രഹാര ജയിലിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക കോടതിയിലാണ് വിചാരണ എന്നതിനാൽ അഭിഭാഷക൪ അവിടേക്ക് വരാൻ താൽപര്യം കാട്ടുന്നില്ല. ഇതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ചില അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫീസ് താങ്ങാൻ കഴിയുന്നില്ല. പണച്ചെലവ് ഏറെയാണ്. എല്ലാവരുടെയും പിന്തുണ ഉണ്ടായില്ലെങ്കിൽ പ്രതിസന്ധി സൃഷ്ടിക്കും. മഅ്ദനിക്ക് വേണ്ടി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ തന്നെയാകും ഹാജരാകുക. അതിനുള്ള നടപടികൾ പൂ൪ത്തിയാക്കിയിട്ടുണ്ട്.
നിയമസഹായം നൽകാനും പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് ഫോറം രൂപവത്കരിച്ചത്. കേരളത്തിനകത്തും പുറത്തും മനുഷ്യാവകാശ പ്രശ്നം എന്ന നിലക്ക് ഇതിനെ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഫോറത്തിന് കഴിഞ്ഞു. മഅ്ദനിക്ക് നിയമസഹായം നൽകാൻ പലരും സാമ്പത്തിക സഹായം നൽകി. ആരാധനാലയങ്ങളിൽ പണപ്പിരിവ് നടത്തുന്നുവെന്ന ആക്ഷേപം  ശരിയല്ല. ഇക്കാര്യം പൊലീസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.  ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇനിയും ശ്രമം തുടരും. മഅ്ദനിയുടെ ആരോഗ്യ നില വളരെ മോശമാണ്. തൃപ്തികരമായ ചികിത്സയോ മരുന്നുകളോ ലഭിക്കുന്നില്ല. അത്ര സന്തോഷത്തോടെയല്ല കാര്യങ്ങൾ പോകുന്നത്. നീതി വളരെ അകലെയാണ്. വിധി എന്നുണ്ടാകുമെന്ന് പറയാനാകില്ല. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് തന്നെ മൊത്തം ഒമ്പത് കേസുകളുണ്ട്. ഇതിലെല്ലാം എന്ന്  വിചാരണ പൂ൪ത്തിയാകുമെന്നോ എപ്പോൾ വിധിയുണ്ടാകുമെന്നോ  പറയാനാകില്ല. എങ്കിലും ത്യാഗപൂ൪ണമായ ശ്രമത്തിലാണ് ഞങ്ങൾ ഓരോരുത്തരും- സെബാസ്റ്റ്യൻ പോൾ കൊച്ചിയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.