ഷൊ൪ണൂ൪: ജലദൗ൪ലഭ്യം പരിഹരിക്കാനും ഭാരതപ്പുഴയെ സംരക്ഷിക്കാനുമായി നി൪ദേശിക്കപ്പെട്ട 18 തടയണ പദ്ധതികളിൽ നി൪മാണമാരംഭിച്ച ഏക തടയണയുടെ നി൪മാണ സ്തംഭനം തുടരുന്നു. ഷൊ൪ണൂ൪ കൊച്ചി പാലത്തിന് മുന്നൂറ് മീറ്റ൪ പടിഞ്ഞാറ് 2008ൽ പണിയാരംഭിച്ച തടയണയുടെ നി൪മാണസ്തംഭനം കഴിഞ്ഞ മൂന്നുവ൪ഷമായി മാറ്റാനായിട്ടില്ല. 2009ലെ വേനലിലാണ് തടയണയുടെ പണി കാര്യമായി നടന്നത്. പിന്നീട് രണ്ടുവ൪ഷവും കാര്യമായ പണി നടന്നില്ല. കഴിഞ്ഞ വേനലവസാനത്തിൽ പണി പുനരാരംഭിക്കാൻ ശ്രമം നടത്തിയെങ്കിലും കനത്ത വേനൽമഴയിൽ പുഴയിലൂടെ ഒഴുകിയെത്തിയ വെള്ളം വറ്റിക്കാനാകാതെ സ്തംഭനാവസ്ഥ തുട൪ന്നു.
ഒക്ടോബ൪, നവംബ൪ മാസങ്ങളിൽ പണി പുനരാരംഭിക്കാൻ ശ്രമം നടത്തിയാലേ ഡിസംബറിൽ പണി ആരംഭിക്കാനാവൂവെന്നിരിക്കെ കഴിഞ്ഞ രണ്ടുവ൪ഷങ്ങളിലും അതുണ്ടായില്ല. ഈ വ൪ഷവും ഏതാണ്ട് അതേ അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ ദിവസം ജലസേചന മന്ത്രി പി.ജെ. ജോസഫ്, ചീഫ് എൻജിനീയ൪മാ൪, റവന്യൂ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ച൪ച്ച നടത്തിയെങ്കിലും തീരുമാനം ആയിട്ടില്ല.
തടയണ നി൪മാണത്തിനായി 2008 നവംബറിൽ കരാറുകാരനുമായി ഉണ്ടാക്കിയ കാലാവധി 2010 മേയിൽ തീ൪ന്നു. ഇതിനാൽ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമേ പണി പുനരാരംഭിക്കാനാവൂവെന്ന് കാണിച്ച് കരാറുകാരൻ നി൪മാണച്ചുമതല വഹിക്കുന്ന ജലസേചന വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഇതിൽ ഇതുവരെ തീരുമാനമെടുക്കാൻ അധികൃത൪ക്കായിട്ടില്ല. പണി പുനരാരംഭിക്കാനുള്ള പ്രധാന തടസ്സം ഇതാണ്. 2009ൽ പണിതതിൻെറ ബിൽതുക 2011 ഫെബ്രുവരിയിലാണ് കരാറുകാരന് നൽകിയത്.
തൃശൂ൪ റിവ൪ മാനേജ്മെൻറ് ഫണ്ടിൽനിന്ന് മുഴുവൻ നി൪മാണച്ചെലവും നൽകാൻ തീരുമാനമായ തടയണയുടെ പ്രാരംഭ എസ്റ്റിമേറ്റ് അഞ്ചുകോടിയാണ്. ടെൻഡറുമായി മുന്നോട്ടുവന്ന അഞ്ച് കരാറുകാ൪ നി൪ദേശിച്ചതിൽ കുറഞ്ഞ തുകപോലും അടങ്കൽതുകയുടെ 47 ശതമാനം അധികമായിരുന്നു. ഇതോടെ നി൪മാണച്ചെലവ് ഏഴ് കോടിയാകുമെന്ന ദുരവസ്ഥ വന്നു. ഈ അധികതുകക്ക് ആദ്യം സ൪ക്കാ൪ അനുമതി ലഭിച്ചില്ല. നിലവിൽ ഒമ്പത് കോടിയാണ് എസ്റ്റിമേറ്റ് തുക. ഈ തുക ഇനിയും വ൪ധിപ്പിക്കണമെന്നാണ് കരാറുകാരൻെറ ആവശ്യം. ഇതിന് ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്തുകളിയുമുണ്ടെന്ന് തടയണയുടെ വക്താവായ മുൻ ജലഅതോറിറ്റി ചീഫ് എൻജിനീയ൪ ടി.എൻ. ഭട്ടതിരിപ്പാട് പറഞ്ഞു. നഗ്നമായ അഴിമതിയാണ് ഇക്കാര്യത്തിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാലക്കാട് ജില്ലയിലെ ഷൊ൪ണൂ൪ നഗരസഭ, വാണിയംകുളം, വല്ലപ്പുഴ പഞ്ചായത്ത് പ്രദേശങ്ങൾ, തൃശൂ൪ ജില്ലയിലെ വള്ളത്തോൾനഗ൪, പാഞ്ഞാൾ, ദേശമംഗലം പഞ്ചായത്ത് പ്രദേശങ്ങൾക്കും ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. 360 മീറ്റ൪ നീളത്തിൽ ഏഴ് മീറ്റ൪ ശരാശരി താഴ്ചയിലും മണൽപരപ്പിൽനിന്ന് നാല് മീറ്റ൪ ഉയരത്തിലും നി൪മിക്കുന്ന തടയണ വിവിധോദ്ദേശ്യ പദ്ധതിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശുദ്ധജല പദ്ധതികൾക്ക് വെള്ളം ഉറപ്പാക്കുക, കെട്ടിനിൽക്കുന്ന വെള്ളത്തിൽ ബോട്ടിങ് സൗകര്യമൊരുക്കി ടൂറിസം പദ്ധതിക്ക് തുടക്കമിടുക, നാല് പാലങ്ങൾ സ്ഥിതിചെയ്യുന്ന ഇവിടെ നിന്നുള്ള അനധികൃത മണൽകടത്ത് തടഞ്ഞ് പാലങ്ങളെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളും ഇതിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.