രാജീവ് ഗാന്ധി വധം: പ്രതികളുടെ മോചനത്തിന് തമിഴ്നാട് വീണ്ടും സുപ്രീംകോടതിയിലേക്ക്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴുപ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പ്രാഥമിക പരിഗണന കേന്ദ്രസര്‍ക്കാറിനാണെന്ന ഭരണഘടനാ ബെഞ്ചിന്‍്റെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പട്ട്  തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു.
ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതികളുടെ മോചനത്തിന് കേന്ദ്രവുമായി കൂടിയാലോചന നടത്തുകമാത്രമാണ് ചെയ്യേണ്ടത്.  കേന്ദ്ര സര്‍ക്കാരിന്‍്റെ അനുവാദമില്ലാതെ ദേശീയ താല്‍പര്യമുള്ള കേസുകളില്‍ ശിക്ഷാ ഇളവ് പ്രഖ്യാപിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അനുവാദമില്ളെന്നായിരുന്നു 2015 ഡിസംബര്‍ മൂന്നിന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചത്. രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് തീരുമാനമെടുത്താണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്‍്റെ അധ്യക്ഷതയിലുള്ള ബഞ്ച് അന്ന് കേസില്‍ വിധി പറഞ്ഞത്.

എന്നാല്‍  പ്രതികളെ മോചിപ്പിക്കാന്‍ തയാറാണെന്ന് അറിയിച്ച് തമിഴ്നാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.  തമിഴ്നാടിനുവേണ്ടി ചീഫ് സെക്രട്ടറി ജ്ഞാനദേശികനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിക്ക് കത്തയച്ചത്. എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തടവുകാരെ മോചിപ്പിക്കാനാകില്ളെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.

ജയിലില്‍ കഴിയുന്ന പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ മോചിപ്പിക്കാനാണ് തമിഴ്നാട് സന്നദ്ധത അറിയിച്ചിരുന്നത്.

രാജീവ് ഗാന്ധി വധക്കേസില്‍ വിചാരണകോടതി എല്ലാ പ്രതികള്‍ക്കും വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി കേസ് പരിഗണിച്ചു. 19 പ്രതികളുടെ ശിക്ഷ പരമോന്നത കോടതി ഒഴിവാക്കി. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, നളിനി എന്നിവര്‍ക്ക് വധശിക്ഷയും ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും വിധിച്ചു. എന്നാല്‍ നളിനിയുടെ ഇളവിനുള്ള അപേക്ഷകള്‍ക്കൊടുവില്‍ ശിക്ഷ ജീവപര്യന്തമായി കുറക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു.

1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരില്‍ വെച്ച് തെരഞ്ഞെടുപ്പ് റാലിക്കിടെ രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.