ന്യൂഡല്‍ഹി: വിമുക്ത ഭടന്മാരുടെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി 2014 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ പ്രഖ്യാപിച്ചു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍ പുതുക്കും. സ്വയം വിരമിക്കല്‍ പദ്ധതിപ്രകാരം പിരിഞ്ഞവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. പദ്ധതിക്ക് 8,000^10,000 കോടി രൂപയാണ് പ്രതിവര്‍ഷം അധിക ചെലവ്. 2013 അടിസ്ഥാനവര്‍ഷമായി കണക്കാക്കിയാണ് പെന്‍ഷന്‍ നിശ്ചയിക്കുക. വര്‍ധനപ്രകാരമുള്ള കുടിശ്ശിക നാലു അര്‍ധവാര്‍ഷിക തവണകളായി നല്‍കും. മരിച്ച സൈനികരുടെ വിധവകള്‍ക്ക് കുടിശ്ശിക ഒറ്റത്തവണയായി നല്‍കും. കുടിശ്ശിക നല്‍കാന്‍ 12000 കോടി രൂപയാണ് ചെലവ്.
ആറു ആവശ്യങ്ങളില്‍ ഒന്നു മാത്രമാണ് അംഗീകരിച്ചതെന്നും സമരം തുടരുമെന്നും സമിതി സമിതി നേതാവ് സത്ബീര്‍ സിങ് പറഞ്ഞു. ഡല്‍ഹി ജന്തര്‍ മന്തറില്‍ 84 ദിവസമായി റിലേ നിരാഹാരത്തിലാണ് മുന്‍സൈനികര്‍.
വിരമിച്ചത് ഏതുവര്‍ഷമാണെന്ന് നോക്കാതെ വിരമിച്ച റാങ്കും സര്‍വീസ് ദൈര്‍ഘ്യവും പരിഗണിച്ചാണ് പെന്‍ഷന്‍ നിര്‍ണയിക്കുക. ഇതോടെ നേരത്തേ വിരമിച്ചവര്‍ക്കും ഈയിടെ വിരമിച്ചവര്‍ക്കും ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ നിലവിലുള്ള ഭീമമായ അന്തരം ഇല്ലാതാകും. 30 ലക്ഷം വിമുക്ത ഭടന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സ്വയം വിരമിച്ചവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും പെന്‍ഷന്‍ പരിഷ്കരണം വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പദ്ധതി പ്രഖ്യാപനം നീണ്ടത്. സേനയില്‍നിന്ന് 40 ശതമാനത്തിലധികം പേര്‍ സ്വയം വിരമിക്കുന്നുണ്ടെന്നും അതിനാല്‍ പകുതിയോളം പേര്‍ക്ക് പദ്ധതി ഗുണം ചെയ്യില്ളെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ നിര്‍ണയത്തിലെ സങ്കീര്‍ണത പരിഹരിക്കാന്‍ ഏകാംഗ ജഡ്ജി കമീഷനെ നിയോഗിക്കും. ആറുമാസത്തിനകം കമീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഏകാംഗ കമീഷന്‍ നിയമനത്തിലും സമരക്കാര്‍ അതൃപ്തരാണ്. മൂന്നു സൈനികരടക്കം അഞ്ചംഗ സമിതി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ അവസാന കാലത്ത് പ്രഖ്യാപിച്ച പദ്ധതി എന്‍.ഡി.എ സര്‍ക്കാര്‍ വന്നശേഷം മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപ്പിലാകുന്നത്. യു.പി.എ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ എങ്ങനെ നടപ്പാക്കുമെന്നോ എത്ര ചെലവ് വരുമെന്നോ പഠനം നടത്തിയില്ല. 500 കോടി മാത്രമാണ് നീക്കിവെച്ചതെന്നും പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.