നേതാജിയുടെ കുടുംബവുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെ തന്‍െറ ഒൗദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. നേതാജിയുടെ കുടുംബത്തെ സ്വീകരിക്കാന്‍ ലഭിക്കുന്ന അവസരം ബഹുമതിയായാണ് താന്‍ കണക്കാക്കുന്നതെന്ന് നരേന്ദ്ര മോദി ട്വറ്ററില്‍ കുറിച്ചു.

നേതാജിയുടെ ദുരൂഹമായ തിരോധാനത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്‍െറ പക്കലുള്ള ഫയലുകള്‍ പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യം നിലനില്‍ക്കെ നടക്കുന്ന ഈ കൂടിക്കാഴ്ച വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.നേതാജിയുടെ കുടുംബാംഗങ്ങളെ ഒൗദ്യോഗിക വസതിയില്‍ സ്വീകരിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് താനെന്നത് കൂടുതല്‍ സന്തോഷത്തിന് വക നല്‍കുന്നുണ്ടെന്ന് മോദി പറഞ്ഞു.
 


നേതാജിയുടെ തിരോധാനത്തെക്കുറിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഈയിടെ പരസ്യപ്പെടുത്തിയ 64 ഫയലുകള്‍ക്ക് പുറമെ കേന്ദ്രസര്‍ക്കാരിന്‍െറ പക്കലുള്ള ഫയലുകളും പരസ്യപ്പെടുത്തുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.  ഇതിനുപുറമെ, റഷ്യ, ജപ്പാന്‍, ചൈന, യു.കെ, സിംഗപൂര്‍ എന്നീ രാജ്യങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കത്തെഴുതാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും നേതാജിയുടെ പേരമരുമകന്‍ ചന്ദ്രബോസ് വ്യക്തമാക്കി.

നേതാജിയുടെ കുടുംബത്തിലെ 50 അംഗങ്ങളെ സ്വവസതിയില്‍ വെച്ച് സ്വീകരിക്കുമെന്ന് മന്‍ കീ ബാത് എന്ന പ്രതിമാസ റേഡിയോ പരിപാടിയിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നേരത്തേ കൊല്‍ക്കൊത്തയില്‍ വെച്ച് മോദി നേതാജിയുടെ കുടുംബാംഗങ്ങളെ കണ്ടിരുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവരാണ് ഇവര്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.