ബീഹാര്‍ തെരഞ്ഞെടുപ്പ്: വിശാല മുന്നണിക്ക് കീറാമുട്ടിയായി സീറ്റ് വിഭജനം

പട്ന: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടുകയെന്ന തന്ത്രത്തിന്‍െറ ഭാഗമായി ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായി നിതീഷ് കുമാറിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച വിശാല മതേതര മുന്നണിയില്‍ സീറ്റ് വിഭജനം കീറാമുട്ടിയായി മാറുന്നു. മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ജെ.ഡി.യുവും ആര്‍.ജെ.ഡിയും പക്ഷപാതം കാണിച്ചെന്ന് ആരോപിച്ച് അനിശ്ചിതകാല സത്യഗ്രഹം നടത്താനാണ് മുലായം സിങ് യാദവിന്‍െറ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയുടെ തീരുമാനം. 243 മണ്ഡലങ്ങളുള്ള ബിഹാറില്‍ വിശാല മതേതര മുന്നണിയിലെ പ്രധാന കക്ഷികളായ ജെ.ഡി.യുവും ആര്‍.ജെ.ഡിയും 100 വീതം സീറ്റുകളാണ് പങ്കുവെച്ചത്. കോണ്‍ഗ്രസിന് 40 സീറ്റും നല്‍കി. ബാക്കിയുള്ള മൂന്ന് സീറ്റ് എന്‍.സി.പിയെ ലക്ഷ്യം വെച്ച് മാറ്റിവെച്ചതെന്നാണ് സൂചന. എന്നാല്‍, ലാലുപ്രസാദ് യാദവിനേയും നിതീഷ് കുമാറിനെയും ഒരുമിപ്പിക്കുന്നതിലും മുന്നണി രൂപവത്കരണത്തിലും പ്രധാന പങ്കുവഹിച്ച സമാജ് വാദി പാര്‍ട്ടിയെ സീറ്റ് വിഭജനത്തില്‍ പൂര്‍ണമായും തഴയുകയാണ് ചെയ്തത്. ഇതിനെതിരെയാണ് പാര്‍ട്ടി ശക്തമായ രംഗത്തു വന്നിരിക്കുന്നത്. ന്യായമായ രീതിയില്‍ സീറ്റുകള്‍ വിഭജിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടിയുടെ ബിഹാര്‍ യൂനിറ്റ് പ്രസിഡന്‍റ് രാംചന്ദ്ര യാദവ് പറഞ്ഞു.
ഇക്കാര്യത്തില്‍ പാര്‍ട്ടി ചെയര്‍മാനായ മുലായം സിങ് യാദവ് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സീറ്റു വിഭജന കാര്യത്തില്‍  സമവായത്തിലത്തെിയില്ളെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്താനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.