മുംബൈ: സഹോദരന്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പകരം വീട്ടുമെന്ന് 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി ടൈഗര്‍ മേമന്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. യാക്കൂബിനെ തൂക്കിലേറ്റുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ടൈഗര്‍ മേമന്‍ കുടുംബാംഗങ്ങളുമായി ടെലിഫോണില്‍ സംസാരിച്ചത്. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് ടൈഗര്‍ മേമന്‍ എന്നറിയപ്പെടുന്ന മുഷ്താഖ് മേമന്‍റെ ശബ്ദം ഇന്ത്യന്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്. മുംബൈയിലെ വീട്ടിലെ ലാന്‍ഡ്ഫോണിലേക്കാണ് ടൈഗര്‍ മേമന്‍ വിളിച്ചത്. സംഭാഷണം മൂന്നു മിനിറ്റ് നീണ്ടുനിന്നു.
അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരാളാണ് ഫോണെടുത്തത്. അദ്ദേഹത്തോട് മാതാവിന് ഫോണ്‍ കൈമാറാനാവശ്യപ്പെടുകയായിരുന്നു ടൈഗര്‍ മേമന്‍.അവരുമായുള്ള സംഭാഷണത്തിലാണ് അനുജന്‍െറ വധശിക്ഷക്ക് പകരം വീട്ടുമെന്ന് പറയുന്നത്. എന്നാല്‍ മാതാവ് അതിനെ എതിര്‍ക്കുകയും അക്രമം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഉമ്മയോടൊപ്പം മറ്റൊരു കുടുംബാംഗത്തോടുമാണ് മേമന്‍ സംസാരിച്ചത്. വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ സംവിധാനത്തിലാണ് ഫോണ്‍ എത്തിയത്. മേമന്‍ വിളിച്ചത് എവിടെ നിന്നാണെന്നും ഐ.പി വിലാസവും കണ്ടത്തൊന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.
ടൈഗര്‍ മേമന്‍െറ ശബ്ദമാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇങ്ങനെയൊരു സംഭാഷണത്തെക്കുറിച്ച് അറിയില്ളെന്ന് മഹാരാഷ്ര്ട ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.പി. ബക്ഷി പറഞ്ഞു. മഹാരാഷ്ര്ട ഡി.ജി.പിയോ കേന്ദ്ര ഏജന്‍സികളോ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തന്നിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.