നിരോധം കുട്ടികളുടെ അശ്ലീല സൈറ്റുകള്‍ക്കു മാത്രം -രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ അടങ്ങുന്ന വെബ്സൈറ്റുകള്‍ മാത്രമാണ് സര്‍ക്കാര്‍ നിരോധിച്ചതെന്നും ഇക്കാര്യം സുപ്രീംകോടതിയിയെ അറിയിക്കുമെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രവിശങ്കര്‍ പ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു. മുതിര്‍ന്നവരുടെ അശ്ളീല ചിത്രങ്ങളുള്ള സൈറ്റുകള്‍ നിരോധിക്കാന്‍ ആലോചിക്കുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ അശ്ളീല വെബ്സൈറ്റുകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ എന്‍.ഡി.എ സര്‍ക്കാര്‍  അധികാരത്തിലേറും മുമ്പ് 2013ല്‍ തുടങ്ങിയ നിയമയുദ്ധത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തതെന്ന് മനസ്സിലാക്കണമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഹരജിക്കാര്‍ സുപ്രീംകോടതിക്ക് അശ്ളീല സൈറ്റുകളുടെ വിലാസമടങ്ങുന്ന ഫയല്‍ കൈമാറിയിരുന്നു. ആ ഫയല്‍ കേന്ദ്രത്തിന് കൈമാറിയ സുപ്രീംകോടതി, അതില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ അശ്ളീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകളുടെ പട്ടികയായിരുന്നു അത്. സുപ്രീംകോടതി ഇടപെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് നടപടി എടുത്തേ മതിയാകൂ. ഇതേതുടര്‍ന്ന് കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറലിനെ വിളിച്ച് കൂടിയാലോചിച്ചാണ് സര്‍ക്കാര്‍ ഈ സൈറ്റുകള്‍ നിരോധിക്കാമെന്ന തീരുമാനമെടുത്തത്.

കേസ് വീണ്ടും സുപ്രീംകോടതിയില്‍ വരാനിരിക്കേ, ചൊവ്വാഴ്ച സോളിസിറ്റര്‍ ജനറല്‍ വീണ്ടും കേന്ദ്ര ടെലികോം മന്ത്രാലയവുമായി ചര്‍ച്ചനടത്തിയിരുന്നു. ഇപ്പോള്‍ സുപ്രീംകോടതി കൈമാറിയ പട്ടികയിലുള്ള, കുട്ടികളെ ഉപയോഗിച്ച് തയാറാക്കുന്ന അശ്ളീല സൈറ്റുകള്‍ നിരോധിക്കാനാണ് നിര്‍ദേശിച്ചതെന്നും മറ്റുള്ളവ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ളെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മൊത്തം അശ്ളീല സൈറ്റുകളുടെ നിരോധത്തില്‍ ബി.ജെ.പിയുടെ അഭിപ്രായം പറയാന്‍ മന്ത്രി തയാറായില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.