തൃശൂർ: സംഗീത രംഗത്ത് റോയല്‍റ്റി ഏർപ്പെടുത്താനുള്ള ഇന്ത്യൻ പെർഫോമിങ് റൈറ്റ് സൊസൈറ്റിയുടെ തീരുമാനം കേരളത്തിലും ശക്തമായി നടപ്പാക്കാൻ നീക്കം തുടങ്ങി. ഇതോടെ ഗാനമേള ട്രൂപ്പുകളും പാട്ടുകാരും ആശങ്കയിൽ. ആശങ്ക പങ്കുവെക്കാനും പരിഹാര നടപടികൾ ആലോചിക്കാനുമായി കലാകാരന്മാരുടെ യോഗം വെള്ളിയാഴ്ച മൂന്നിന് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ ചേരും. ഗാനമേളയിൽ അവതരിപ്പിക്കുന്ന പാട്ടുകളുടെ സൃഷ്ടികർത്താക്കൾക്ക് റോയൽറ്റി നൽകണമെന്ന നിലപാട് സൊസൈറ്റി കടുപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. നോട്ട് നിരോധനവും ജി.എസ്.ടിയും ഇതിനകംതന്നെ ഗാനമേളകൾക്ക് പ്രശ്നം സൃഷ്ടിച്ചിരിക്കെ റോയൽറ്റി കൂടി നൽകണമെന്ന അവസ്ഥ ട്രൂപ്പുകൾക്ക് താങ്ങാനാവാത്തതാണെന്നാണ് കലാകാരന്മാർ പറയുന്നത്.
കഴിഞ്ഞ ദിവസം തൃശൂർ റീജനൽ തിയറ്ററിൽ നടന്ന ‘രവീന്ദ്ര സംഗീതം’പരിപാടിയുടെ സംഘാടകർക്ക് സൊൈസറ്റി 35,000 രൂപയുെട നോട്ടീസ് അയച്ചതോടെയാണ് പ്രശ്നം കേരളത്തിൽ സജീവമായത്. തിയറ്ററിൽ 1000 സീറ്റുണ്ടെന്ന കണക്കിലാണ് ഈ തുക ആവശ്യപ്പെട്ടത്. പിന്നീട് സംഗീത നാടക അക്കാദമി അധികൃതർ 1000 സീറ്റില്ലെന്ന് അറിയിച്ചതോടെ തുക 17,000 രൂപയാക്കി. പരിപാടി മുടങ്ങാതിരിക്കാൻ സംഘാടകർ പണമടക്കാൻ നിർബന്ധിതരായി. ഗാനമേളക്ക് മുമ്പ് പണമടക്കണമെന്നാണ് വ്യവസ്ഥ.
പാട്ട് എഴുതുന്നവർ, സംഗീത സംവിധായകർ, പ്രസാധകർ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് സൊസൈറ്റി. പാട്ടുകളുടെ റോയൽറ്റിക്ക് സൊസൈറ്റി ഉൾപ്പെടുത്തിയ നിബന്ധനകളിൽ ഓർക്കസ്ട്ര ട്രൂപ്പുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമപരമായ അംഗീകാരമുള്ള സംവിധാനമാണ് സൊസൈറ്റി. റോയൽറ്റി കൂടി ഉൾപ്പെടുന്നതോടെ പരിപാടികളുടെ നിരക്ക് വൻതോതിൽ ഉയർത്തേണ്ടി വരും. ചാരിറ്റി പ്രവർത്തനങ്ങൾക്ക് സൗജന്യമായി അവതരിപ്പിക്കുന്ന പരിപാടികളെയും ബാധിക്കും.
കലാകാരന്മാർക്കു പുറമെ സംഘാടകർ, ഓഡിറ്റോറിയങ്ങൾ, ഇവൻറ് മാനേജ്െമൻറ് ഗ്രൂപ്പുകൾ എന്നിവയെയും ഇത് ബാധിക്കുമെന്ന് ട്രൂപ്പ് പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. പ്രശ്നത്തിൽ തുറന്ന സംവാദമാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.