ബോളിവുഡിെൻറ ‘സഞ്ജു’

ഒരു കാലത്ത് ബോളിവുഡിലെ ജനപ്രിയ റൊമാന്റിക് ഹീറോയും വില്ലനുമായിരുന്നു സഞ്ജയ് ദത്ത്. ജീവിതത്തിലും സഞ്ജയ് അങ്ങിനെ തന്നെ ആയിരുന്നു. സിനിമ രംഗത്ത് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ തന്നെ നിരവധി വിവാദങ്ങളിലൂടെ  വിമർശിക്കപ്പെട്ട നടനായി അദ്ദേഹം മാറി. ലഹരിക്ക് അടിമപ്പെട്ട ജീവിതവും മുംബൈ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസും  സഞ്ജയ് ദത്തിെൻറ ജീവിതത്തിലെ കറുത്ത ഏടുകളാണ്. 

അദ്ദേഹത്തിെൻറ സംഭവ ബഹുലമായ ജീവിതം പറയുന്ന സിനിമയാണ് ‘സഞ്ജു’. വിവാദ നായകനായ ബോളിവുഡ് നടന്റെ ജീവിതം തമാശയും ഹൃദയസ്പർശിയായ അനുഭവങ്ങളും നിറച്ചാണ് സംവിധായകൻ രാജ്കുമാർ ഹിരാനി ചിത്രീകരിച്ചിരിക്കുന്നത്. അച്ഛനും അമ്മയും മകനും തമ്മിലുള്ള വേർപിരിയാനാവാത്ത സ്നേഹ ബന്ധത്തിന്റെ കഥകൂടിയാണ് സഞ്ജു. വെള്ളിത്തിരക്ക് പിന്നിൽ പ്രേക്ഷകൻ കാണാതെ പോയ നടന്റെ പച്ചയായ ജീവിതം കൂടിയാണ് ചിത്രം. 

ബോളിവുഡിലെ സൂപ്പർ താരങ്ങളായ സുനിൽ ദത്തിന്റെയും നർഗീസ് ദത്തിന്റെയും മകനായ സഞ്ജയ്  1981ൽ സുനിൽ ദത്ത്  തന്നെ സംവിധാനം ചെയ്ത ‘റോക്കി’യിലൂടെയാണ്  സിനിമയിലെത്തുന്നത്. ബോക്സ് ഒാഫിസിൽ കൈയടിയും പണവും വാരിയ സിനിമയായിരുന്നു റോക്കി. ശേഷം അഭിനയിച്ച സിനിമകൾ അദ്ദേത്തെ ബോളിവുഡിലെ ജനപ്രിയ നായകനാക്കി. സഞ്ജു എന്ന ഒാമനപ്പേര് സമ്മാനിച്ച സ്നേഹനിധിയായ അമ്മ നർഗീസ് ദത്തിന്റെ മരണത്തോടെ സഞ്ജയ് ദത്തിെൻറ ജീവിതം മാറിമറിഞ്ഞു.

കടുത്ത ലഹരിക്കും മയക്കുമരുന്നിനും അടിമപ്പെട്ടു. മദ്യവും മയക്കുമരുന്നുമില്ലാതെ ജീവിക്കാൻ കഴിയില്ലെന്നായി. പണവും പ്രശസ്തിയുമുള്ള നായകനെ ചില സൗഹൃദങ്ങൾ വില്ലനാക്കി. ഒപ്പം പ്രണയിനിയെ കൂടി നഷ്ടപ്പെട്ടതോടെ ജീവിതം ദുരന്തചിത്രമായി. പല ചിത്രങ്ങളും കനത്ത പരാജയം ഏറ്റുവാങ്ങി. കുറെകാലം യു.എസിലെ വിദൂരമായ സ്ഥലത്ത് ഒരു ലഹരിമുക്ത കേന്ദ്രത്തിൽ കഴിഞ്ഞു. അമ്മയെ കുറിച്ചുള്ള ഒാർമകളാണ് സഞ്ജയ് ദത്തിനെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 80 കളിലും 90കളിലും സഞ്ജയ് ദത്ത് അഭിനയിച്ച മിക്ക സിനിമകളും ജനസമ്മതി നേടി. നാം, സഡക്, സാജൻ, കൽനായക് തുടങ്ങിയ ചിത്രങ്ങൾ ജീവിത്തിെൻറ വഴിത്തിരിവും നായികക്കല്ലുമായി. 

1993ൽ മുംബൈ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടതോടെ സഞ്ജയ് യുടെ ജീവിതത്തിൽ വീണ്ടും കഷ്ടകാലം തുടങ്ങി. അധോലോക നായകരായ അബു സലീമും ദാവുദ് ഇബ്രാഹീമും മുംബൈ നഗരത്തിെൻറ രാഷ്ട്രീയവും വ്യവസായവും ബോളിവുഡും അടക്കിവാണിരുന്ന കാലമായിരുന്നു അത്. മുംബൈ സ്ഫോടന പരമ്പര കേസിൽ പ്രതികളായ അബു സലീമിന്റെയും റിയാസ് സിദ്ദീഖിയുടെയും കൈയിൽനിന്ന് ആയുധങ്ങൾ കൈപ്പറ്റി എന്ന കുറ്റത്തിനാണ് ദത്തിനെ അറസ്റ്റ് ചെയ്തത്. അതിെൻറ പേരിൽ മുംബൈയിലെ കുപ്രസിദ്ധമായ ആർതർ റോഡ് ജയിലിലും പൂണെയിലെ യർവാഡ ജയിലിലുമായി നിരവധി മാസങ്ങൾ കഴിഞ്ഞു.

സ്ഫോടനകേസിൽ നിന്ന് കുറ്റമുക്തനാക്കപ്പെെട്ടങ്കിലും അനധികൃതമായി ആയുധം കൈവശം വെച്ചതിെൻറ പേരിൽ ടാഡ കോടതി കടുത്ത ശിക്ഷ വിധിച്ചു. തടവറയിൽ നരകതുല്യമായ ജീവിതം അനുഭവിച്ചു. നിരപരാധിയാണെന്ന് കോടതിയെയും സമൂഹത്തേയും ബോധ്യപ്പെടുത്താൻ കഴിയാത്തതിെൻറ പേരിൽ ദത്ത് അനുഭവിക്കുന്നത് കടുത്ത മാനസിക പ്രയാസമാണ്.

സഹായംതേടി മുട്ടിയ വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടു. പ്രതാപകാലത്ത് ഒപ്പമുണ്ടായിരുന്നവർ കണ്ടില്ലെന്നത് നടിച്ചു. ഹീറോ ആയി മനസിൽ കൊണ്ടുനടന്ന പ്രേക്ഷകൻ ഭീകരവാദയെന്ന് തള്ളിപ്പറഞ്ഞു. മുംബൈയിലെ പാപ്പരാസികൾ ദത്തിനെ കുറിച്ച് ‘കെട്ടുകഥകൾ’ എഴുതിപ്പിടിച്ചു. ഏറ്റവും അധികം മാധ്യമ വിചാര നേരിട്ട നടന്മാരിൽ ഒരാളാണ് ദത്തെന്നും സിനിമ പറയുന്നു. കോടതി വെറുതെ വിട്ടപ്പോഴും മുംബൈയിലെ മഞ്ഞപ്പത്രങ്ങൾ വേട്ടയാടി. ‘ചില രഹസ്യ വൃത്തങ്ങൾ പറഞ്ഞു’ എന്ന പേരിൽ പത്രങ്ങളും ടി.വി ചാനലുകളും പടച്ചുവിടുന്ന വാർത്തകൾക്കെതിരെ കടുത്ത വിമർശനമാണ് ‘സഞ്ജു’.

വിന്നി ഡയാസ് എന്ന എഴുത്തുകാരി സഞ്ജയ് ദത്തിെൻറ ജീവചരിത്രം എഴുതാനെത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. കംലേഷ് എന്ന ആത്മസുഹൃത്തിനൊപ്പമുള്ള രസകരമായ അനുഭവത്തലൂടെ ജീവിതം പ്രേക്ഷകെൻറ മുന്നിലവതരിപ്പിക്കുന്നു. ഗൗരമായ ചില കാര്യങ്ങൾ പറയുേമ്പാഴും പ്രേക്ഷകന് പൊട്ടിച്ചിരിക്കാൻ ഒത്തിരി രംഗങ്ങളുണ്ട് ചിത്രത്തിൽ. രാജ്കുമാർ ഹിരാനിയും അഭിജിത് ജോഷിയുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അഭിനന്ദനാർഹമായ അഭിനയത്തികവോടെ റൺബീർ കപൂറാണ് സഞ്ജയ് ദത്തിനെ അഭ്രപാളിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

സുനിൽ ദത്തായി പരേഷ് റാവലും നർഗീസിെൻറ വേഷത്തിൽ മനീഷ കൊയ്രാളയും എത്തുന്നു. ഒാർമയിൽ തങ്ങിനിൽക്കുന്ന നിരവധി പാട്ടുകളും നൃത്തവും ഉണ്ടെന്നത് ചിത്രത്തിെൻറ  സവിശേഷതയാണ്. എ.ആർ. റഹ്മാൻ, രോഹൻ രോഹൻ, വിക്രം മോൻട്രോസ് എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. ഏറ്റവും ഒടുവിൽ സഞ്ജയ് ദത്തും രൺബീർ കപൂറും ചേർന്ന് അവതരിപ്പിക്കുന്ന നൃത്തം സിനിമ കഴിഞ്ഞെന്ന് കരുതി പോകാനൊരുങ്ങുന്ന പ്രേക്ഷകനെ പിടിച്ചിരുത്തും. ബോളിവുഡിൽ അടുത്തകാലത്ത് ഇറങ്ങിയ ജീവിതഗന്ധിയായ ചിത്രങ്ങളുടെ പട്ടികയിൽ ‘സഞ്ജു’ ഇടംപിടിക്കും.

 

 

Tags:    
News Summary - SANJU film Review- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT