നല്ല സിനിമകളുടെ അമരക്കാരന്‍

വിദ്യാര്‍ഥിയായിരിക്കുന്ന കാലത്ത് 16 വര്‍ഷം മുമ്പാണ് സുഹൃത്തുക്കളായ രണ്ടുപേരോടൊപ്പം ഒറ്റപ്പാലം പഴയ ലക്കിടിയില്‍ ‘അമരാവതി’യില്‍ എത്തിയത്. മലയാളത്തിന്‍െറ പ്രിയപ്പെട്ട തിരക്കഥാകൃത്ത്  ലോഹിതദാസ് കയറി ഇരിക്കാന്‍ പറഞ്ഞു. ചാരുകസേരയില്‍ നീണ്ടു കിടന്ന്, ഏറെ നാളായി പരിചയമുള്ളവരോടെന്നപോലെ ലോഹിതദാസ് സംസാരിച്ചു തുടങ്ങി. അദ്ദേഹം അപ്പോള്‍ ‘അരയന്നങ്ങളുടെ വീടി’ന്‍െറ പണിപ്പുരയിലായിരുന്നു.
വര്‍ത്തമാനത്തിനിടെ  നല്ല മധുരമുള്ള വരിക്കച്ചക്കച്ചുള പാത്രത്തിലത്തെി. ലോഹിതദാസ് ഞങ്ങളോട് മതം, രാഷ്ട്രീയം, സിനിമ, സാഹിത്യം തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളെക്കുറിച്ചും പറഞ്ഞു.  

ഇരട്ട കൈ്ളമാക്സുമായി ഫാസിലിന്‍െറ ‘ഹരികൃഷ്ണന്‍സ്’ എന്ന സിനിമയും എഴുത്തുകാരനില്‍ നിന്ന് സംവിധായകനിലേക്കത്തെിയ  ലോഹിതദാസിന്‍െറ ‘ഭൂതക്കണ്ണാടിയും’ ഒന്നിച്ചിറങ്ങിയ സമയമാണ്. രണ്ടു സിനിമകളും അന്ന് ചര്‍ച്ചചെയ്യപ്പെടുന്നുണ്ടായിരുന്നു. ഹരികൃഷ്ണന്‍സ് ചര്‍ച്ച ചെയ്യപ്പെട്ടത് കേവലം സാമ്പത്തിക ലാഭത്തിനുവേണ്ടി സിനിമയുടെ, കലാരൂപത്തിന്‍െറ അന്തസ്സത്തക്ക് ചേരാത്ത വിധം കഥക്ക് രണ്ട് പര്യവസാനങ്ങള്‍ ചേര്‍ത്തതുമൂലമായിരുന്നു.  മമ്മൂട്ടിയും മോഹന്‍ലാലും തുല്യപ്രാധാന്യത്തോടെ അഭിനയിച്ച ഈ കച്ചവടസിനിമ ഇതിന്‍െറ പേരില്‍ അന്ന് വലിയ വിമര്‍ശങ്ങള്‍ക്കിടയാവുകയും ചെയ്തിരുന്നു. ഇതെല്ലാം മനസ്സില്‍ കണ്ടാകണം  ലോഹിതദാസ് ചര്‍ച്ചയില്‍ ഞങ്ങളോട് ഉന്നയിച്ച ഒരു ചോദ്യം ഭൂതക്കണ്ണാടിയും ഹരികൃഷ്ണന്‍സും ഒരുമിച്ച് രണ്ടു തിയറ്ററുകളില്‍ കളിക്കുമ്പോള്‍ നിങ്ങളെന്ന കേവല ചലച്ചിത്രാസ്വാദകന്‍ ഏത് സിനിമ തെരഞ്ഞെടുത്ത് കാണും?  ഉത്തരം ലളിതം, എത്ര കലാമൂല്യമുള്ളതോ ജീവിത ഗന്ധിയായതോ ആയിക്കോട്ടെ ഭൂതക്കണ്ണാടി പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ തമസ്കരിക്കും. അതുകേട്ട് ലോഹിതദാസ് ചിരിച്ചു.  ശക്തമായ പ്രമേയമാണ് ഭൂതക്കണ്ണാടി കൈകാര്യംചെയ്തതെന്നും മുടക്കിയ മുതല്‍ പൂര്‍ണമായും തിരിച്ചുകിട്ടില്ളെങ്കിലും സാരമില്ല, നല്ല സിനിമ പിറക്കണമെന്ന് ഉള്‍ക്കരുത്തോടെ തീരുമാനിക്കാന്‍ കഴിയുന്ന നിര്‍മാതാക്കള്‍ക്കുവേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ ആ മനുഷ്യനെ ആദരപൂര്‍വം കേട്ടിരുന്നു.
***


1987ല്‍ പുറത്തിറങ്ങിയ തനിയാവര്‍ത്തനത്തിലൂടെയാണ് ലോഹിതദാസ് സിനിമാതിരക്കഥയിലേക്ക് കടക്കുന്നത്. അതിനുശേഷം മോഹന്‍ലാലിനും ബ്രേക്കിങ് നല്‍കിയ ഒട്ടേറെ സിനിമകള്‍. കിരീടം, ചെങ്കോല്‍, ഭരതം, ഹിസ്ഹൈനസ് അബ്ദുള്ള, കമലദളം, ദശരഥം - സിബിമലയിലും ലോഹിതദാസും ചേര്‍ന്ന ഒരു പ്രോജക്ടും വെറുതെയായില്ല. തനിയാവര്‍ത്തനം, മൃഗയ, മഹായാനം, വെങ്കലം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തൂവല്‍കൊട്ടാരം, സല്ലാപം, ആധാരം, മാലയോഗം  തുടങ്ങി പട്ടിക നീളും. കച്ചവടസിനിമകളാണെങ്കിലും ആ പേരില്‍ ഇവ എവിടെയും തഴയപ്പെട്ടിട്ടില്ളെന്നുമാത്രമല്ല, ജീവിതം നിഴലിക്കുന്നതാണിവ.
***
അനുഭവങ്ങളുടെ എരിത്തീയില്‍ വേവാതെ ഒരു കഥയും അദ്ദേഹം പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ലോഹിതദാസിന്‍െറ ഓര്‍മക്കുറിപ്പുകള്‍ക്ക് മുഖവുരയെഴുതിയ അദ്ദേഹത്തിന്‍െറ അടുത്ത സുഹൃത്തുകൂടിയായിരുന്ന പി.ഒ. മോഹന്‍ പറയുന്നത്, മലയാള സാഹിത്യത്തില്‍ എഴുതപ്പെടുന്ന നല്ല നോവലുകള്‍ പോലെ ഒരു കൃതിയായി ലോഹിതദാസിന്‍െറ സിനിമകള്‍ പ്രേക്ഷകരുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെന്ന്. സ്വരം നന്നായിരിക്കുന്നോള്‍ ഒരു പാട്ടുകാരനെന്ന പോലെ,  2009 ജൂണ്‍ 28നാണ് ലോഹിതദാസ് വിടവാങ്ങിയത്. ആറുവര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹം ഇപ്പോഴും സിനിമാപ്രവര്‍ത്തനവുമായി എവിടെയോ ഉണ്ടെന്ന് ഇടക്കിടെ തോന്നുന്നത് ലോഹിതദാസ് ബാക്കിവെച്ചുപോയ ഒരു പിടി നല്ല സിനിമകള്‍ ഇടക്കിടെ മുമ്പിലത്തെുന്നതു കൊണ്ടായിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.