തിരുവനന്തപുരം: പലായനവും കലാപവും പ്രണയവും രാഷ്ട്രീയവുമെല്ലാം ഇടകലർന്ന വെള്ളിത്തിരയിലെ ലോകദൃശ്യങ്ങൾ ഇനി രണ്ടുനാൾ കൂടി. വനിത സംവിധായകർ തിളങ്ങിയെന്ന പ്രത്യേകതയോടെയാണ് 22ാം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തിരശ്ശീല വീഴുന്നത്. സിനിമയിൽ സ്വന്തം ഇടം സൃഷ്ടിച്ച സംവിധായികമാരുടെ സാന്നിധ്യം ഇത്തവണത്തെ മേളയെ ശ്രദ്ധേയമാക്കി. മത്സരവിഭാഗത്തിലെ നാല് ചിത്രങ്ങൾ സംവിധാനം ചെയ്തത് സ്ത്രീകളാണ്.
റയ്ഹാന സംവിധാനം ചെയ്ത ‘ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്ക്, അനുജ ബൂന്യവദനയുടെ ‘മലില ദ ഫെയർവെൽ ഫ്ലവർ’, ഏണസ്റ്റോ ആർബിറ്റോയുമായി ചേർന്ന് വിർനാ മൊലിനൊ സംവിധാനം ചെയ്ത ‘സിംഫണി ഫോർ അന’, ആൻമരിയ ജസീറിെൻറ ‘വാജിബ്’ എന്നിവയായിരുന്നു മത്സരവിഭാഗത്തിലെ സ്ത്രീ ചിത്രങ്ങൾ. 24 സംവിധായികമാരുടെ സാന്നിധ്യം കൊണ്ട് ലോക സിനിമ വിഭാഗവും ശ്രദ്ധിക്കപ്പെട്ടു. ‘ഇന്ത്യൻ സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ സംവിധാനത്തിന് പുറമെ നിർമാണവും തിരക്കഥയും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ച് റിമദാസ് ഇന്ത്യൻ അഭിമാനമായി.
അസം ഗ്രാമത്തിെൻറ ഋതുഭേദങ്ങളെ സുന്ദരമായി ഒപ്പിയെടുത്ത് ധുനു എന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ റിമയുടെ ‘വില്ലേജ് റോക്ക്സ്റ്റാർസ്’ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചു. മേളയുടെ പ്രമേയമായ സ്വത്വവും ഇടവും നഷ്ടപ്പെട്ടവരുടെ കഥ പറയുന്ന ‘അപ്റൂട്ടഡ് ഫിലിംസ്’ വിഭാഗത്തിൽ ഗീതുമോഹൻദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ലയേഴ്സ് ഡയസ്’ ഏറെ ശ്രദ്ധ നേടി. കാണാതായ ഭർത്താവിനെ തിരഞ്ഞ് മകൾക്കൊപ്പം ജന്മദേശമായ ചിത്കുളിൽനിന്ന് ഇറങ്ങുന്ന കമല എന്ന യുവതിയുടെ കഥയാണിത്. അപർണ സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം ‘സൊണാറ്റ’യുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരുന്നു.
14 മത്സരചിത്രങ്ങളിൽ ‘കാൻഡലേറിയ’, ‘െഗ്രയ്ൻ’, ‘പ്രൊമഗ്രനെറ്റ് ഓർച്ചാഡ്’, ‘െഎ സ്റ്റിൽ ഹൈഡ് ടു സ്മോക്ക്’, ഇന്ത്യൻ ചിത്രങ്ങളായ ‘ന്യൂട്ടൻ’, ‘ഡാർക്ക് വിൻഡ്’ എന്നിവ േപ്രക്ഷകപ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. മികച്ച ചിത്രം തെരഞ്ഞെടുക്കാന്‍ പ്രതിനിധികള്‍ക്ക് അവസരമൊരുക്കുന്ന ഓഡിയന്‍സ് പോള്‍ വ്യാഴാഴ്ച ആരംഭിക്കും. രാവിലെ 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ് 24 മണിക്കൂര്‍ നീളും. രജിസ്ട്രേഷന് ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്തും എസ്.എം.എസ് വഴിയും മൊബൈല്‍ ആപ് വഴിയും വെബ്സൈറ്റ് വഴിയും വോട്ട് രേഖപ്പെടുത്താം. മുഖ്യവേദിയായ ടാഗോര്‍, കൈരളി, കലാഭവന്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ച ഹെല്പ് ഡെസ്ക്കുകളില് സാങ്കേതിക സഹായം ലഭ്യമാണ്.
എസ്.എം.എസ് അയക്കേണ്ട ഫോര്‍മാറ്റ് IFFK SPACE MOVIE CODE. അയക്കേണ്ട നമ്പര്‍ 56070. മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ മൂവി കോഡ് ഇ--മെയില്‍ ആയും എസ്.എം.എസ് ആയും പ്രതിനിധികള്‍ക്ക് വോട്ടെടുപ്പിന് മുമ്പേ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.