കൊച്ചി: ‘കോലുമിട്ടായി’ സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കാതെ സംവിധായകനും നിര്‍മാതാവും കബളിപ്പിച്ചെന്ന് ദേശീയ അവാർഡ് ജേതാവായ ബാലതാരം ഗൗരവ് മേനോൻ. ബാലതാരങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണതയാണ് ഈ സിനിമയുടെ ആളുകളിൽനിന്ന് ഉണ്ടായതെന്ന് വാർത്തസേമ്മളനത്തിൽ ഗൗരവ് പറഞ്ഞു. ക്രയോണ്‍സ് പിക്ചേഴ്സിെൻറ ബാനറില്‍ അഭിജിത് അശോകൻ നിര്‍മിച്ച് നവാഗതനായ അരുണ്‍ വിശ്വം സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ താനാണ് അവതരിപ്പിച്ചത്. കുട്ടികളുടെ സിനിമക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ‘കോലുമിട്ടായി’ക്ക് ആയിരുന്നു.
ചിത്രത്തിന് മുമ്പുള്ള കരാറില്‍ പ്രതിഫലമുണ്ടാകില്ലെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, പണം നൽകുമെന്ന് വാക്കാൽ ഉറപ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ കാശില്ലെന്നും സിനിമ റിലീസായശേഷം തരാമെന്നുമാണ് സംവിധായകനും നിര്‍മാതാവും അറിയിച്ചത്. ഇത് വിശ്വസിച്ചാണ് അഭിനയിക്കാന്‍ തയാറായത്. ഒരു മാസത്തോളം സ്കൂളിൽപോലും പോകാതെയാണ് സിനിമക്കുവേണ്ടി കഷ്ടപ്പെട്ടത്. കടുത്ത വെയിലിൽ ആവശ്യമായ ഒരു സൗകര്യവും നൽകിയിരുന്നില്ല. മൂന്നു മാസത്തേക്കാണ് ഷൂട്ടിങ് നിശ്ചയിച്ചിരുന്നതെങ്കിലും ആറു മാസത്തോളം നീണ്ടു.
റിലീസിനുശേഷം പ്രതിഫലത്തിന് സമീപിച്ചപ്പോള്‍ സാറ്റലൈറ്റ് അവകാശം കിട്ടിയശേഷം തരാമെന്നായിരുന്നു ഉറപ്പ്. ഇതിനിടെ, നിര്‍മാതാവ് വീട്ടിലെത്തി സാറ്റലൈറ്റ് അവകാശം കിട്ടാന്‍ സ്റ്റേജ് ഷോയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. ബാലതാരം ആദിഷും കൂടെയുണ്ടായിരുന്നു. എന്നാല്‍, സ്റ്റേജ് ഷോയുടെ പേരില്‍ വേറൊരു പരിപാടിയുടെ പ്രമോഷനു വേണ്ടിയാണ് കൊണ്ടു പോയതെന്നും കബളിപ്പിക്കപ്പെട്ടെന്നും ചെന്നൈയിലെത്തിയപ്പോഴാണ് അറിഞ്ഞത്. ഭക്ഷണത്തിനുള്ള സൗകര്യം പോലും അവിടെ ഉണ്ടായിരുന്നില്ല.
ഇതിനിടെ, സിനിമക്ക് സാറ്റലൈറ്റ് അവകാശം കിട്ടിയെങ്കിലും പ്രതിഫലം നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന്, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവിനെയും അദ്ദേഹത്തിെൻറ നിർദേശപ്രകാരം ഐ.ജിയെയും സമീപിച്ചു. മതിയായ തെളിവുകളില്ലാത്തതിനാല്‍ കേസിന് ബലം കിട്ടിയില്ല. ചിത്രത്തിെൻറ ആദ്യഘട്ടത്തിൽ ഓഡിഷൻ നടത്തിയിരുന്നു. ഇതിന് ഓരോ കുട്ടിയിൽനിന്നും 150 രൂപ വീതം ഈടാക്കി. എന്നാൽ, ആർക്കും വെള്ളംപോലും നൽകിയില്ല. പ്രതിഫലം ചോദിച്ചതിെൻറ പേരില്‍ ഗൗരവിനെതിരെ സംവിധായകന്‍ സിനിമ മേഖലയില്‍ കുപ്രചാരണം നടത്തുകയാണെന്ന് മാതാവ് ജയ മേനോന്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.