തിരുവനന്തപുരം: ബജറ്റല്ല കലാമൂല്യമാണ് സിനിമയുടെ അടിസ്ഥാനഘടകമെന്ന് സംവിധായകനായ സെയിദ് അഖ്തര്‍ മിര്‍സ. സാമൂഹ്യമായ ആവിഷ്കാരമാണ് സിനിമ. വിനോദോപാധി മാത്രമല്ല, കല ജീവിതം കൂടിയാണെന്ന് സിനിമാ നിര്‍മാതാക്കള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘ദ മിത്ത് ഓഫ് ലോ ബഡ്ജറ്റ് ഫിലിം മേക്കിംഗ് ഇന്‍ ദ ലൈറ്റ് ഓഫ് സ്പെക്ടാക്കുലര്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് ആവശ്യം സാമ്പത്തിക സുരക്ഷകൂടിയാണ്. സര്‍ക്കാര്‍ തലത്തില്‍ സിനിമ നിര്‍മ്മിക്കാന്‍ കൂടുതല്‍ അവസരം ലഭിച്ചാലേ അതിന് കഴിയൂയെന്നും സെയ്ദ് മിര്‍സ പറഞ്ഞു. ഇപ്പോള്‍ 95 ശതമാനം വരുന്ന നിര്‍മ്മാതാക്കളും സിനിമാമൂല്യത്തേക്കാള്‍ അവരുടെ താത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും സയ്ദ് മിര്‍സ പറഞ്ഞു.
ബൗദ്ധികമായി സംതൃപ്തി തരുന്ന ചിത്രങ്ങളും വൈകാരികമായി ഉത്തേജനം നല്‍കുന്ന ചിത്രങ്ങളും മാത്രമേ ഇപ്പോഴുള്ളൂവെന്ന് ഛായാഗ്രഹകനായ മധു അമ്പാട്ട് പറഞ്ഞു. ബൗദ്ധിക സംതൃപ്തി തരുന്ന ചിത്രങ്ങള്‍ വളരെ കുറച്ചു പ്രേക്ഷകരിലേക്ക് മാത്രമേ എത്തുന്നുള്ളൂവെന്നും അമ്പാട്ട് വ്യക്തമാക്കി. സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്രബാബു ഛായഗ്രാഹകനായ സണ്ണി ജോസഫ്, പി.ആര്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.