കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം –അടൂര്‍

തിരുവനന്തപുരം: സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
ദേശസ്നേഹവും ദേശീയപതാകയും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കുത്തകാവകാശമല്ല. കമല്‍ വര്‍ഗീയവാദി എന്ന് പറയുന്നത് വലിയ പാതകവും കേരളത്തിന് അപമാനവും അപവാദവുമാണ്. എഴുത്തുകാരുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും ആഭിമുഖ്യത്തില്‍ മാനവ ജാഗ്രത എന്ന പേരില്‍ ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്നൊരുക്കമില്ലാതെയുള്ള നോട്ടുനിരോധനം ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്നത് യാഥാര്‍ഥ്യമാണ്. എം.ടി ഈ സത്യം പറഞ്ഞതില്‍ എന്താണ് കുറ്റം.
പ്രധാന വ്യക്തികള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നകാര്യം മനസ്സിലാക്കണം. തീരുമാനമെടുത്തിട്ട് ‘ഇനി ആരും മിണ്ടരുത്’ എന്ന് പറയാനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ല. ആരോപണം നടത്തിയവര്‍ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം.
ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ആളുകളോട് എഴുന്നേറ്റ് നില്‍ക്കാന്‍ കമല്‍ പറയുന്നത് താന്‍ കണ്ടതാണ്. പൊലീസ് നടപടികളിലൂടെയല്ല രാജ്യസ്നേഹം ഉറപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ അധികാരത്തിന്‍െറ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് എഴുത്തുകാരന്‍ സക്കറിയ ചോദിച്ചു. രാജ്യം ഫാഷിസ്റ്റ് അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് അധ്യക്ഷത വഹിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു.

എം.ടിക്കും കമലിനും നേരെയുള്ള ഭീഷണികള്‍ സാംസ്കാരിക ജീവിതത്തിനും സ്വതന്ത്ര ബോധത്തിനും നേരെ ഉയര്‍ന്ന ത്രിശൂലങ്ങളാണെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. കമലിനെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന് പറയുന്നവരെ മനുഷ്യസംസ്കാരമുള്ള ഒരു രാജ്യത്തേക്കും അയക്കാന്‍ കഴിയാത്തവരാണെന്ന് ടി.വി. ചന്ദ്രന്‍ പറഞ്ഞു.

കുരീപ്പുഴ ശ്രീകുമാര്‍, ഡോ.ബി.ഇഖ്ബാല്‍, ബീന പോള്‍, ഭാഗ്യലക്ഷ്മി, ജി.ശങ്കര്‍, ഡോ.ബിജു, നീലന്‍, ഡോ.നീനാ പ്രസാദ്, ജി.എസ്. പ്രദീപ്, നേമം പുഷ്പരാജ്, വി.എന്‍. മുരളി, വസന്തകുമാര്‍ സാംബശിവന്‍, സുജ സൂസന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - adoor gopalkrishnan on kamal issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.