130 കോടിയുടെ ഫ്ലാറ്റ് തട്ടിപ്പ്: നടി ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും പൊലീസ് പിടിയില്‍

തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്നായി 130 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ചലച്ചിത്ര നടി ധന്യ മേരി വര്‍ഗീസ്, നടനും ഭര്‍ത്താവുമായ ജോണ്‍ ജേക്കബ്, ഇയാളുടെ പിതൃസഹോദരന്‍ സാമുവല്‍ ജേക്കബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്‍നിന്നാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.

സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന്‍െറ പേരിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗം മേധാവിയാണ് ധന്യ മേരി വര്‍ഗീസ്. ജോണ്‍ ജേക്കബാണ് കമ്പനി ഡയറക്ടര്‍. ഇതേ കേസില്‍ കമ്പനി ചെയര്‍മാനും ധന്യ മേരി വര്‍ഗീസിന്‍െറ ഭര്‍തൃപിതാവുമായ മുട്ടട സ്വദേശി ജേക്കബ് സാംസണെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

തട്ടിപ്പിനെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2011 മുതല്‍ തിരുവനന്തപുരത്തെ പല പ്രധാന സ്ഥലങ്ങളില്‍ ഫ്ളാറ്റുകളും വില്ലകളും പണിതുനല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. അഞ്ഞൂറോളം ഫ്ളാറ്റുകളും ഇരുപതോളം വില്ലകളും രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിനല്‍കാമെന്ന് പറഞ്ഞ് ഏകദേശം 100 കോടിയാണ് കമ്പനി സ്വീകരിച്ചത്. അമിത പലിശ നല്‍കാമെന്ന് കാട്ടി നിക്ഷേപകരില്‍നിന്ന് 30 കോടിയോളം വാങ്ങി കബളിപ്പിക്കുകയും ചെയ്തു.  

തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെ ഇവര്‍ ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളില്‍ ഒളിവിലായിരുന്നത്രെ. ക്രൈം ഡിറ്റാച്മെന്‍റ് അസിസ്റ്റന്‍റ് കമീഷണര്‍ എം.എസ്. സന്തോഷ്, പേരൂര്‍ക്കട സി.ഐ സുരേഷ് ബാബു, എ.എസ്.ഐ യശോധരന്‍, സി.പി.ഒമാരായ സാബു, പ്രദീപ്, രഞ്ജിത്ത്, വിനോദ്, ബിനു, വനിത സി.പി.ഒ ബിന്ദു, സൈബര്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രശാന്ത്, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - actress dhanya mary varghese frude case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.