നിശബ്ദനായാലെ സിനിമ കിട്ടുകയുള്ളുവെങ്കിൽ ആ സിനിമ എനിക്ക് വേണ്ട -സിദ്ധാർഥ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തു വരികയും മോദിയെയും അമിത് ഷായെയും ദുര്യോധനനും ശകുനിയും എന്ന് വിശേഷിപ്പിക്കുകയും ചെ‍യ്ത ചലച്ചിത്ര നടൻ സിദ്ധാർഥ് ശക്തമായ നിലപാടുമായി വീണ്ടും രംഗത്ത്. നിശബ്ദനായി ഇരുന്നാലേ തനിക്ക് ജോലി കിട്ടൂവെങ്കിൽ ആ ജോലി തനിക്ക് വേണ്ടെന്ന് ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇപ്പോൾ താൻ സംസാരിച്ചില്ലെങ്കിൽ തനിക്ക് കുറ്റബോധം തോന്നും. രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും സിദ്ധാർഥ് ചൂണ്ടിക്കാട്ടി.

അഭിമുഖത്തിന്‍റെ പൂർണരൂപം:
നിശബ്ദനായി ഇരുന്നാലേ എനിക്ക് ജോലി കിട്ടൂവെങ്കിൽ ആ ജോലി എനിക്ക് വേണ്ട. ഞാനൊരു 21കാരല്ല. അതുകൊണ്ടു തന്നെ അധികം സംസാരിക്കുന്ന ഒരു കുട്ടി എന്ന് ആരെങ്കിലും വിളിക്കുന്നതിനെ ഭയപ്പെടുന്നുമില്ല. ഇപ്പോൾ സംസാരിച്ചില്ലെങ്കിൽ എനിക്ക് കുറ്റബോധം തോന്നും. രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ല.

ഭാഗ്യവശാൽ ദൈവവും ഈ രാജ്യവും എനിക്ക് ഒരുപാട് നൽകിയിട്ടുണ്ട്. അത്രയധികം പ്രിവിലേജുകളുള്ള എന്നെപ്പോലെ ഒരാൾ സംസാരിച്ചില്ലെങ്കിൽ, പിന്നെ ഈ രാജ്യത്തിന്‍റെ അവസ്ഥ എന്താകും? ഒരാളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് ഞാനാർക്കും ക്ലാസെടുത്ത് കൊടുക്കുന്നില്ല. പക്ഷെ എനിക്ക് ഇങ്ങനെയല്ലാതെ ജീവിക്കാനും അറിയില്ല. ഇത്രയും നാൾ ആ കാരണം കൊണ്ട് എനിക്കെന്‍റെ തൊഴിലിൽ യാതൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല.

ഇനി അങ്ങനെ സംഭവിക്കും എന്നും ഞാൻ കരുതുന്നില്ല. കാരണം അങ്ങനെയല്ല എനിക്കെന്‍റെ സിനിമകൾ ഇതുവരെ ലഭിച്ചിട്ടുള്ളത്. എന്തെങ്കിലും വിട്ടുവീഴ്ചകൾ നടത്തി ജോലി നേടാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ, ഞാൻ പറഞ്ഞേനെ, 'കാര്യങ്ങൾ നന്നായി പോകുന്നു, പിന്നെന്തിനാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെ'ന്ന് സിദ്ധാർഥ് വ്യക്തമാക്കി.

കോളജിൽ പഠിക്കുന്ന കാലത്തും ഞാൻ ഇങ്ങനെ തന്നെ ആയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല. ഓരോ ദിവസവും നമ്മുടെ രക്തം തിളപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കുകയും നമ്മൾ വളർന്ന ഇന്ത്യയിൽ ഇത് സംഭവിക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നത് നിർഭാഗ്യകരമാണ് -സിദ്ധാർഥ് പറഞ്ഞു.

Tags:    
News Summary - Actor Sidharth react to CAA -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.