ന്യൂഡൽഹി: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതോടെ ‘ആർട്ടിക്കിൾ 370’യുമായി ബന്ധപ്പെട്ട സിനിമാ തലക്കെട്ടുകൾ രജിസ്റ്റർ ചെയ്യാനായി ബോളിവുഡ് ചലച്ചിത്രകാരൻമാരുടെ തള്ളിക്കയറ്റം.
ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ, കശ്മീർ ഹമാരാ ഹേ, ധാരാ 370 തുടങ്ങി അൻപതിലധികം തലക്കെട്ടുകളാണ് വകുപ്പ് റദ്ദ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് ‘മുംബൈ മിറർ’ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (ഐ.എം.പി.പി.എ), െപ്രാഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ഇന്ത്യൻ ഫിലിം ടി.വി പ്രൊഡ്യൂസേഴ്സ് കൗൺസിൽ (ഐ.എഫ്.ടി.പി.സി) എന്നിവയിലാണ് തലക്കെട്ടുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിക്കി കൗശൽ അഭിനയിച്ച ഉറി; ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രം വിജയമായതിനെ തുടർന്ന് സമാനമായ നിരവധി പേരുകൾ ചലച്ചിത്ര തലക്കെട്ടിനായി സമർപ്പിക്കപ്പെട്ടിരുന്നു. പുൽവാമ; ദി ഡെഡ്ലി അറ്റാക്ക്, സർജിക്കൽ സ്ട്രൈക്ക് 2.0, ബാലാക്കോട്ട് ആൻഡ് പുൽവാമ അറ്റാക്ക് തുടങ്ങിയവയാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ചലച്ചിത്ര പേരുകൾ.
ആയുഷ്മാൻ ഖുരാനയെ നായകനാക്കി അനുഭവ് സിൻഹ അണിയിച്ചൊരുക്കിയ ആർട്ടിക്കിൾ 15ൻെറ വിജയം പരിഗണിക്കുമ്പോൾ ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ എന്നീ പേരുകളാവും ഭൂരിഭാഗം ചലച്ചിത്രകാരൻമാരുടേയും പ്രഥമ പരിഗണന. 25 മുതൽ 30വരെ അപേക്ഷകൾ ഈ പേരുകൾക്ക് േവണ്ടി ലഭിച്ചു കഴിഞ്ഞു.
ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ എന്നിവ ലാഭകരമായ വിഷയമാണെന്നും സിനിമ ചെയ്യണമെന്നും കരുതി നേരത്തേ തന്നെ ഈ പേരുകൾ രജിസ്റ്റർ ചെയ്യാനായി അേപക്ഷ നൽകിയവരുമുണ്ട്. ഈ പേരുകൾ താൻ ഒരു മാസം മുന്നേ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ നിർമിച്ച ആനന്ദ് പണ്ഡിറ്റ് പറയുന്നു.
എന്തിനാണ് ഒരു സംസ്ഥാനത്തിന് അത്തരമൊരു പദവി അനുവദിച്ചതെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ‘‘പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മുടെ ഭൂപടത്തിൻെറ ചരിത്രപരമായ പുനർരചന നിർവഹിച്ചതോടെ ഞാൻ എൻെറ സിനിമയുടെ മികച്ച പര്യവസാനം കണ്ടെത്തിക്കഴിഞ്ഞു. ചരിത്രത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രം ഇപ്പോൾ ഒരു ചരിത്ര സിനിമായാവാൻ പോവുകയാണ്’’- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.